Monday, December 9, 2013

മതമില്ലാത്ത ഫേസ്ബുക്ക് ജീവനുകള്‍

മതമില്ല, ജാതിയില്ല,
എന്നൊക്കെ സ്റ്റാറ്റസ്.

പ്രൊഫൈലിലും
മറ്റു ചിത്രങ്ങളിലുമോ,
നെറ്റിയില്‍ കുറി,
നെറുകയില്‍ സിന്ദൂരം,
തലയില്‍ തൊപ്പി,

കൈയ്യില്‍ കൊന്ത,
രുദ്രാക്ഷ മാല,
തസ്ബീഹ് മാല,
പിന്നെ കാവിമുണ്ടും.

മതമില്ലാത്ത 
ജീവനാണു പോല്‍.
ഹ്രാ ത്ഫൂ.....
ഹ്രാ ഹ്രാ ത്ഫൂ.....

മതബോധം 
മറച്ചു വെക്കുവാനുള്ളതല്ല
മതമില്ലെങ്കില്‍ അങ്ങിനെ
മതമുണ്ടെങ്കില്‍ അങ്ങിനെ

പലവള്ളത്തിലായ്
കാലുകള്‍ വെക്കുകില്‍,
എവിടെയാണ് വീഴുക,
എവിടെയാണ് കീറുക,
എന്നറിയുക ദുഷ്‌കരം,
എന്നോര്‍ക്കുകയെപ്പൊഴും.

Thursday, December 5, 2013

മദ്യത്തുള്ളി


മുഖത്ത് പതിച്ച 
മഴത്തുള്ളി 
ചെറുതെങ്കിലും 
ഉറക്കം മുടക്കാന്‍ 
കരുത്തുറ്റതായിരുന്നു.

കടംകൊണ്ട പേനയാല്‍ 
കവിത കുറിക്കവെ 
ഞാനറിയാതെ 
ആ തറയോട് 
ഇടയിലെപ്പൊഴോ
സല്ലപിച്ചു പോയ്.

വിശക്കുന്നു,
കാലിയാം കീശ
എന്നെ നോക്കി
ചിരിക്കുന്നു
നിശ്ചലം.

ദൈവകരം 
തിരഞ്ഞു ഞാന്‍ 
നടക്കവെ, 
പിന്നില്‍ നിന്നൊരു
വിളിയെന്‍
കാതിലെത്തി.

മദ്യ മധ്യത്തില്‍
ഒരുപാട് കാലം 
ആശയങ്ങള്‍
പങ്കുവെച്ചവന്‍,
സഹപാഠി,
എന്‍ പ്രിയന്‍.

ഒരല്‍പം ഭക്ഷണം
വാങ്ങി നല്‍കൂ.
ഇല്ല പക്ഷെ
മദ്യമെത്രമേല്‍
വാങ്ങി നല്‍കാമെ-
ന്നോതി ചിരിതൂകി
നില്‍ക്കവെ

ഭക്ഷണം നല്‍കുവാന്‍
ഇല്ലാത്ത പണം 
മദ്യത്തിനായ് 
വേണ്ടെന്നോതി
വിശപ്പടക്കി വീണ്ടും 
ഞാന്‍ നടന്നകന്നു.

വിളിച്ചുണര്‍ത്തിയ
മഴത്തുള്ളി
മദ്യത്തുള്ളിയായ് 
മാറുന്ന ലോകത്തെ
ജീവിതം മരണസമാനം
എന്നോതി ദൂരേക്ക്
ദൂരേക്ക് നടന്നകന്നു.

Friday, November 15, 2013

നാം അടിമകളല്ല.. ഈ നാടിന്റെ ഉടമകളാണ്...






ബ്രിട്ടനില്‍ നിന്ന് ഒരുത്തന്‍ നാട് കാണാന്‍ വന്നുവെന്ന് വെച്ച് എന്തിനാണ് നമ്മുടെ റോഡുകളും മറ്റും ബ്ലോക്ക് ചെയ്യുന്നത്. ഇത് നമ്മുടെ വ്യവസ്ഥിതിയുടെ പ്രശ്‌നമാണ്.. കാരണം നമ്മുടെ പോലീസുകാര്‍ക്ക് ആകെ അറിയാവുന്നത് കുറ്റകൃത്യം  നടന്നതിന്ന് ശേഷം സ്‌പോട്ടിലെത്തി വ്യാജ തെളിവുകളും വ്യാജ പ്രതികളേയും നിര്‍മിച്ച് കേസൊതുക്കുക എന്നത് മാത്രമാണ്.. അല്ലെങ്കില്‍ ഗുജറാത്തില്‍ കാണിക്കുന്നത് പോലെ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്താന്‍ മാത്രമാണ്.. കുറ്റകൃത്യം നടക്കാന്‍ പോകുന്നുവെന്ന സന്ദേശം (ഇന്റലിജന്‍സ് റിപ്പോട്ട്) പോലൂം ആരും വിശ്വാസത്തിലെടുക്കാറില്ലെന്ന് ഈയടുത്ത് പോലീസിലെ ഒരു ഉന്നതന്‍ വെളിപ്പെടുത്തയിപ്പോഴാണ് മനസ്സിലാക്കാന്‍ സാധിച്ചത്. നമ്മുടെ റോഡുകളും പരിസരങ്ങളിലും ആധുനികത കുത്തിനിറക്കാനുള്ള ശ്രമം നടപ്പിലാകാന്‍ പോകുന്നില്ല. കാരണം സിംഹവാലന്‍ കുരങ്ങുകളാണെങ്കിലും പരിസ്ഥിതിവാദികളാണ് എന്ന് പറഞ്ഞ് നടക്കുന്ന സവര്‍ണ ലോബി അത്രക്ക് ശക്തമാണ്. ... പിന്നെ വേണ്ടത് കാലോചിതമായി പോലീസിനെ പരിഷ്‌കരിക്കുക എന്നുള്ളതാണ്.. (ഗള്‍ഫ് രാജ്യങ്ങളിലൊക്കെയും, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലെ പോലെയും പോലീസിന്റെ ഒരു വടിയും തൊപ്പിയും മാത്രം ഒരിടത്ത് കണ്ടാല്‍ പിന്നെ ആ പ്രദേശത്ത് പിന്നെ ഒരുതരത്തിലുള്ള കുറ്റകൃത്യവും നടക്കാത്ത അവസ്ഥ)... കാലോചിതമായി പോലീസിനെ പരിഷ്‌കരിക്കുകയാണെങ്കില്‍ ഈ ബ്രിട്ടനീന്ന് നാട് കാണാനൊക്കെ വരുന്നവമ്മാര്‍ക്ക് വേണ്ടി നാടും നഗരവുമൊന്നും ബ്ലോക്ക് ചെയ്യേണ്ട അവസ്ഥയുണ്ടാവില്ലല്ലോ...നാം അടിമകളല്ല.. ഈ നാടിന്റെ ഉടമകളാണ്...


വാല്‍ക്കഷ്ണം... മനോരമയും മാതൃഭൂമിയും വായിച്ചാല്‍ തോന്നുക ഈ ബ്രിട്ടനീന്ന് വന്നവനാണ് ഇപ്പോഴും നാട് ഭരിക്കുന്നതെന്നാണ്. അതിന്റെയൊക്കെ എഡിറ്റോറിയലില്‍ ഇരിക്കുന്നവന്റെ മനോഭാവം ബഹു കേമം തന്നെ....നാം അടിമകളല്ല.. ഈ നാടിന്റെ ഉടമകളാണ് എന്ന തിരിച്ചറിവ് ഇവനൊക്കെ ഇന്ി എന്നാണാവോ ഉണ്ടാവുക......


Saturday, October 26, 2013

കാമ വേഗാവേശം

(from google)


പുറം മോടിയുടെ
വീടകങ്ങളില്‍
കാമവാസനകള്‍
നിറഞ്ഞാടുന്നു

മാതൃത്വം മകനെ
മറന്നു പോകുന്നു
പിതൃത്വം പുത്രിയെയും
സാഹോദര്യം
കാമ വേഗാവേശങ്ങള്‍
പങ്കുവെക്കുന്നു

വിദ്യാമുറികളില്‍
ശൂന്യതയിലെവിടെയോ
സംസ്‌കാരം
പോയ് ഒളിച്ചിരിക്കുന്നു

അധ്യപാകന്‍ തന്‍
വിവേകം
വിറപൂണ്ടു
മരിച്ചിരിക്കുന്നു

ഹൃദയമുള്ളവരേ
വരൂ
നമുക്കിനി
വനവാസത്തിനു പോകാം

ഇല്ലിനി
അതിനും തരമില്ല
ഹാ കഷ്ടം
വനങ്ങളത്രയും
പണ്ടേയവര്‍
വെട്ടിനശിപ്പിച്ചു
കഴിഞ്ഞിരിക്കുന്നു.....

നമുക്കിനി പ്രാര്‍ത്ഥിക്കാം
മൗനമായ് മാത്രം
മൗനമായ് മാത്രം

വീടകങ്ങള്‍
വിശുദ്ധമാകട്ടെ
വിദ്യാലയങ്ങളില്‍
സംസ്‌കാരം നിറയട്ടെ......

Wednesday, September 11, 2013

ചന്തേലെ മൂരികളും നമ്മുടെ പെമ്പിള്ളേരും

(പടം: ഗൂഗിളില്‍ നിന്നും തോണ്ടിയത്)


കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി അമേരിക്കയില്‍ പോയി മടങ്ങി വന്ന ശേഷം മലയാളികളോട് ഇങ്ങനെ പാടിക്കേള്‍പിച്ചു

അന്ന്

അവിടുത്തെ പെമ്പിള്ളേരുടെ
ആ വേഷവിധാനം
ചന്തേലെ മൂരികളെ പോലെ 
താ തരികിട തിമൃതെയ്
നാലാള് കൂടണ നേരത്ത് 
ഒന്ന് കുമ്പിട്ട് നിന്നാല്‍ 
ജനഗണമന അപ്പൊ പാടൂലോ
താ തരികിട തിമൃതെയ്
...............................


പക്ഷെ ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കാണുമ്പോ ഇങ്ങനെ പാടാനാണ് തോന്നുന്നത്

ഇന്ന്

ഇവിടത്തെ പെമ്പിള്ളേരുടെ 
ആ വേഷവിധാനം
മൂരികളെക്കാളും 
കഷ്ടം കഷ്ടം

നാലാള് കൂടണ നേരത്ത് 
വന്നങ്ങ് നിന്നാല്‍
താ തരികിട തിമൃതെയ്
അമ്മോന്നലറമുയിട്ടിട്ട്
ഓടിയൊളിക്കും
താതരികിട തിമൃതെയ്

തന്തേം തള്ളാരും
ഒപ്പം ഉണ്ടേ
താ തരികിട തിമൃതെയ്
എന്നാലമ്പോ
വയറും മാറൊക്കേം
പകുതി പുറത്താണേ
താ തരികിട തിമൃതെയ്

കഷ്ടം കഷ്ടം
മോഡേണ്‍ ലുക്കാണേ
താ തരികിട തിമൃതെയ്.

നാട്ടിലിറങ്ങാനെ 
തരമില്ലിപ്പോ.
കണ്ണുംപൂട്ടി നടന്നാലയ്യയ്യോ
വല്ല വണ്ടീം കേറും
താ തരികിട തരികിട 
തിമൃതത്തരികിട 
താ തരികിട 
തെയ് തരികിട 
തിത്തത്തരികിട തോം.

Friday, August 23, 2013

കനവില്‍

കനവില്‍
എന്‍ കനവില്‍
നീയൊരു മണിമുത്തായ്
വന്ന നാള്‍ മുതല്‍
നിന്നെയോര്‍ത്ത് ഞാന്‍
പാടിയിരുന്നു.
കൊതിയൂറും നിന്‍
ചെറു ചുണ്ടിലെ
തേന്‍ കനി
നുകരുവാന്‍ ഞാന്‍
കൊതിച്ചിരുന്നു.
നിന്‍ മിഴിയിണകള്‍
തന്‍ സൗന്ദര്യം
എന്‍ മനമാകെ
പുളകിതമാക്കിയിരുന്നു.
എന്നും എന്‍ മനമാകെ
പുളകിതമാക്കിയിരുന്നു.
ഒരു നറു പുഷ്പമായ്
എന്‍ മാറില്‍
വിരിഞ്ഞ നീ
പറയാതെ എന്തേ
പറന്നു പോയി.
ഒന്നുമോതാതെയെന്തേ
പിരിഞ്ഞു പോയി.
വീണ്ടുമെന്‍ ഓര്‍മ്മകള്‍
ഉണരുന്ന നേരത്ത്
നിയെന്‍
അരികത്തണയുവാന്‍
കൊതിച്ചിരുന്നു.
എന്നും കൊതിച്ചിരുന്നു...

Saturday, August 10, 2013

നൈല്‍ ചുവന്നൊഴുകുമ്പോള്‍

ചരിത്രത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ നൈല്‍ അങ്ങനെയാണ്. പരന്നൊഴുകുന്ന നൈലിന്റെ തീരത്ത് സത്യാസത്യങ്ങള്‍ ഏറ്റുമുട്ടുമ്പോഴാണ് ചരിത്രത്തിന്റെ താളുകള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. മുഴുവന്‍ രക്തവാര്‍പ്പുകളും ഏറ്റുവാങ്ങുന്ന നൈല്‍, പക്ഷേ സത്യത്തിനോടൊപ്പമായിരുന്നു എക്കാലവും. അതുകൊണ്ട് തന്നെ നൈലിന്റെ പുതിയ ചുവന്നൊഴുക്ക് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുവെങ്കിലും പ്രക്ഷോഭാന്ത്യത്തിലേക്കാണ് ലോകം കണ്ണോടിക്കുന്നത്. മുസ്്‌ലിം ലോകത്തെ ചില ഗതി നിര്‍ണയത്തില്‍ നൈലിന്റെ പങ്ക് നിസ്തുലമായത് കൊണ്ട് തന്നെയാവണം പുത്തന്‍ ചര്‍ച്ചകള്‍ക്ക് അത് സാക്ഷ്യം വഹിക്കുന്നതും.

പ്രക്ഷുബ്ധമായ ഈജിപ്തിന്റെ സമതലങ്ങള്‍ സുപ്രധാന ഘട്ടങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ സന്ധിയില്ലാ സമരത്തില്‍ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ അധികാരത്തിലേറിയവര്‍ വിറക്കുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അമ്പത്തൊന്ന് ശതമാനം വോട്ട് നേടി അധികാരത്തിലേറിയ മുര്‍സിയെ സൈനിക പിന്തുണയോടെ അധികാര ഭൃഷ്ടനാക്കിയത് വെറും രണ്ട് ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്തവര്‍. അതുകൊണ്ട് തന്നെ ബ്രദര്‍ഹുഡും അവരുടെ പാര്‍ട്ടിയും അവരുമായി ചര്‍ച്ചക്ക് തയാറല്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ ഈജിപ്തില്‍ തിരികെ അധികാരത്തിലെത്തിക്കുകയെന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

ലോകത്ത് സാമ്രാജ്യത്വത്തിന്റെ കുടില തന്ത്രങ്ങളില്‍ മുസ്ലിം ലോകം വീണു പോകുന്നത് ഇത് ആദ്യമൊന്നുമല്ല. അത്തരം തന്ത്രങ്ങള്‍ക്ക് മുന്നില്‍ വീണു പോകാത്തവര്‍ ഒരു പക്ഷേ തുര്‍ക്കിയും ഇറാനും മാത്രമാകണം. അതിന്റേതായ അനന്തരങ്ങള്‍ അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് താനും. ഈജിപ്തില്‍ അമേരിക്കന്‍ താല്‍പര്യം മാത്രമല്ല കാര്യങ്ങള്‍ മാറ്റിമറിച്ചത് എന്ന് വേണം വിലയിരുത്താന്‍. കാരണം ആഗോള സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോക പൊലീസെന്ന അമേരിക്കന്‍ പദവി അവര്‍ തന്നെ ഉപേക്ഷിച്ച മട്ടാണ്. നേരിട്ടുള്ള സൈനിക ഇടപെടല്‍ എന്നോ അവസാനിപ്പിച്ച അവര്‍ ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇടപെടുന്നത് മറ്റു പല രീതികളിലൂടെയുമാണ്. അത്തരത്തിലുള്ള ഇടപെടലുകളാണ് സിറിയ മുതല്‍ ഈജിപ്ത് വരെ കണ്ടുകൊണ്ടിരിക്കുന്നത്.

ഭൂരിപക്ഷ ജനത്തിന്റെ പിന്തുണയോടെ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുര്‍സി സര്‍ക്കാറിനെ എന്തിനാവണം ആളും അര്‍ത്ഥവും നല്‍കി സാമ്രാജ്യത്വ മുന്നണി ഇറക്കിവിട്ടത്. അമേരിക്കന്‍ അഹങ്കാരങ്ങള്‍ അസ്തമിച്ചതോടെ ലോകത്ത് പുത്തന്‍ അധികാര ധ്രുവങ്ങള്‍ രൂപപ്പെടുമെന്ന ആശങ്ക അവര്‍ക്ക് ഉണ്ടാകുക സ്വാഭാവികമാണ്. അത്തരത്തില്‍ രൂപപ്പെടുന്ന മുഴുവന്‍ മുന്നേറ്റങ്ങളെയും തന്ത്രപരമായി ഇല്ലാതാക്കുക എന്നതാണ് നിലവില്‍ അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്ന രീതി. യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള ഒരു ഇടപെടലാണ് ഈജിപ്തില്‍ നടന്നതെന്ന വാദത്തിന് ശക്തി പകരുന്നതാണ് നിലവിലെ ആ മേഖലയിലെ അവരുടെ ഇടപെടലുകള്‍.

മുസ്ലിം ലോകം ഒരു മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. മുല്ലപ്പൂ വിപ്ലവാനന്തര ലോകം എന്ന് നമുക്ക് വിളിക്കാമെങ്കില്‍ അവിടെ ശക്തരായ മുസ്ലിം ഭരണകൂടങ്ങളും രൂപപ്പെട്ടിരുന്നു. അതിനു മുമ്പേ തുര്‍ക്കിയും ഇറാനും മുസ്ലിം ലോകത്തിന് പ്രതീക്ഷകളാണ്. മുല്ലപ്പൂ വിപ്ലവം ഈജിപ്തില്‍ പരിസമാപ്തയായതിന് ശേഷം ലോകത്ത് നടന്ന പ്രക്ഷോഭങ്ങള്‍ ഇല്ലായിരുന്നവെങ്കില്‍ എന്നൊന്ന് സങ്കല്‍പിച്ചു നോക്കാം. എങ്കില്‍ അവിടെ നമുക്ക് ലിബിയയിലെ ശക്തനായ നേതാവ് ഗദ്ദാഫിയെ കൂടി കൂട്ടിന് ലഭിക്കുമായിരുന്നു. സിറിയയിലെ പ്രക്ഷോഭങ്ങളില്ലായിരുന്നവെങ്കില്‍ ബശ്ശാറിനെയും. അങ്ങനെയെങ്കില്‍ അള്‍ജീരിയയും സിറിയയും ലബനാനും ഈജിപ്തും തുര്‍ക്കിയും ഇറാനും സഊദിയും ഉള്‍ക്കൊള്ളുന്ന ശക്തമായ മുസ്ലിം ലോകം. അവര്‍ക്ക് പിന്തുണയുമായി തെക്കനേഷ്യയിലെ മുസ്്‌ലിം ജനസാമാന്യവും കൂടിയാകുമ്പോള്‍ ചിത്രം വ്യക്തമാകും. ശക്തമായ ഇസ്്‌ലാമിക ധ്രൂവം ലോകത്ത് രൂപപ്പെട്ടേനെ. അങ്ങനെയെങ്കില്‍ അവര്‍ ആദ്യം ഉന്നയിക്കുന്ന ആവശ്യം ഫലസ്തീനായിരിക്കും. അവിടെയാണ് സംഭവങ്ങളുടെ കാതല്‍ കുടികൊള്ളുന്നത്. ആ തരത്തില്‍ ഒരു ശക്തമായ ചേരിയുടെ മുമ്പില്‍ ഇസ്രാഈല്‍ എന്ന ഭീകര രാഷ്ട്രത്തിന് വഴങ്ങിക്കൊടുക്കാതിരിക്കുക സാധ്യമല്ലാതെ വരികയും ഫലസ്തീന്‍ എന്നത് സ്വതന്ത്ര രാജ്യമായി അംഗീകരിക്കേണ്ടി വരികയും ചെയ്‌തേനെ. ഇവിടെയാണ് സയണിസത്തിന്റെ മൊത്തം മൂര്‍ത്തീമത് ഭാവങ്ങളും ആവാഹിച്ച് അമേരിക്കന്‍ സാമ്രാജ്യ മുക്കൂട്ടു മുന്നണിയെ കൂട്ടു പിടിച്ച് ഇസ്രാഈല്‍ ഇടപെട്ടത്. ലിബിയയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും വീട് നിര്‍മിച്ച് നല്‍കാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങില്ലെന്ന് പ്രതിജ്ഞയെടുത്ത് അത് നടപ്പിലാക്കിയ ഗദ്ദാഫിയെ അവര്‍ ആളും അര്‍ത്ഥവും നല്‍കി ഈ ലോകത്ത് നിന്ന് തന്നെ ആട്ടിപ്പായിച്ചത് മുതല്‍ സിറിയയിലും ഈജിപ്തിലും തുര്‍ക്കിയിലുമൊക്കെയുള്ള പ്രക്ഷോഭങ്ങള്‍ യഥാര്‍ത്ഥത്തില്‍ സയണിസ്റ്റ് അജണ്ടയായിരുന്നില്ലേഎന്നത് മുസ്ലിം ലോകം തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു.

ഈജിപ്തില്‍ പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് അമേരിക്ക മുന്‍കൈയെടുത്ത് ഫലസ്തീന്‍ അതോറിറ്റിയെ ചര്‍ച്ചക്ക് വിളിച്ചത് എന്നിടത്താണ് കാര്യങ്ങളുടെ യഥാര്‍ത്ഥ വശം കിടക്കുന്നത്. ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനുമായി ഇസ്രാഈല്‍ ചര്‍ച്ചക്ക് തയാറാകുന്നതും അമേരിക്ക അതിന് മുന്‍കൈയെടുക്കുന്നതും. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നടന്ന ചര്‍ച്ച തികച്ചും ഏകപക്ഷീയമായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി പറഞ്ഞ വാക്കുകള്‍ തന്നെ ഉദാഹരണം. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്: ഞങ്ങളുടെ ജനത കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി അനുഭവിക്കേണ്ട ദുരിതങ്ങളുടെ പരമാവധി അനുഭവിച്ചു കഴിഞ്ഞു. ഇനിയും കൂടുതല്‍ ദുരിതത്തിലേക്കാണ് ഈ ചര്‍ച്ചകളെങ്കില്‍ അതില്‍ യാതൊരു അര്‍ത്ഥവും കാണുന്നില്ല.
രണ്ട് മണിക്കൂറിലധികം ഇരുവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇസ്രാഈല്‍ ആകെ ആവശ്യപ്പെട്ടത് യു.എന്‍ അംഗീകാരം നേടിയ ശേഷം ലോകാടിസ്ഥാനത്തില്‍ ഫലസ്തീന്‍ അതോറിറ്റി നടത്തിവരുന്ന ഇസ്രായേല്‍ വിരുദ്ധ ക്യാംപയിന്‍ അവസാനിപ്പിക്കണമെന്നതാണ്. ഫലസ്തീന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രചാരണങ്ങള്‍ കാരണമായി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പോലും ഇസ്രാഈല്‍ സാധന സാമഗ്രികള്‍ക്ക് വിലയിടിഞ്ഞിരിക്കുകയാണ് പോലും. യഥാര്‍ത്ഥത്തില്‍ ഫലസ്തീന് ഇത്തരത്തില്‍ ക്യാംപയിന്‍ നടത്താനും മറ്റുമുള്ള ധാര്‍മിക പിന്തുണയും മറ്റും നല്‍കിയിരുന്നത് സഊദിയും തുര്‍ക്കിയും ഈജിപ്തുമായിരുന്നുവെന്നതും കൂടി ചേര്‍ത്ത് വേണം പ്രക്ഷോഭ - ചര്‍ച്ചാ വികാസങ്ങളെ വിലയിരുത്താന്‍. അപ്പോള്‍ മുസ്്‌ലിം ലോകത്തിന്റെ ധാര്‍മിക പ്രശ്‌നമായി ഫലസ്തീന്‍ വളര്‍ന്നിരിക്കുന്നവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുസ്്‌ലിം ലോകത്തെ മുന്നേറ്റങ്ങളെ ഭയക്കുന്ന സയണിസത്തിന് കഴിഞ്ഞ ചര്‍ച്ചകളില്‍ മേല്‍ക്കൈ ലഭിക്കാനുള്ള കാരണം മുസ്ലിം ലോകത്ത് നിന്ന് ഫലസ്തീന് വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തേണ്ടവരൊക്കെ സ്വന്തം നിലനില്‍പിനായി അവരവരുടെ നാടുകളില്‍ പ്രക്ഷോഭത്തിലായിരുന്നുവെന്നത് തന്നെയാണ്.

എഡ്വേര്‍ഡ് സെയ്ദ് 1998 കളില്‍ തുടര്‍ച്ചയായി ലോകത്തോടു പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു: ''സാമ്രാജ്യത്വ പ്രതിലോമ ശക്തികളെ കൂട്ടുപിടിച്ച് ഒരു രാജ്യത്ത് കൈയേറ്റം നടത്തിയ ശേഷം നക്കാപ്പിച്ച ഭൂമി വിട്ടു നല്‍കാമെന്ന വാഗ്ദാനം എന്തിനാണ്. ഫലസ്തീന് വേണ്ടത് ആരുടേയും ഔദാര്യമല്ല അവകാശമാണ്. സ്വന്തം നീതിയാണ്; ഭൂമിയാണ്. ചര്‍ച്ചകള്‍ ഇസ്രാഈലിന് വേണ്ടി മാത്രമാണെങ്കില്‍ അതങ്ങ് നടത്തിയാല്‍ പോരെ. എന്തിന് ഞങ്ങളെ വിളിക്കണം. അപമാനിക്കാനോ അവഹേളിക്കാനോ. രണ്ട് സ്വതന്ത്ര രാജ്യങ്ങളാക്കാമെന്ന് വാഗ്ദാനം നല്‍കുമ്പോഴും നഷ്ടം ഫലസ്തീനല്ലേ. ഇനിയും ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ ഗാസയില്‍ നിന്ന് റാമല്ലയിലേക്കും തിരിച്ചും യാത്ര ചെയ്യണോ. സാധ്യമല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തൂടെ സ്വതന്ത്രമായി യാത്രചെയ്യുവാനുള്ള അവകാശം ലഭിക്കാത്തിടത്തോളം കാലം, സയണിസ്റ്റ് മതില്‍ക്കെട്ടുകള്‍ പൊളിച്ചു മാറ്റാത്തിടത്തോളം കാലം ഞങ്ങള്‍ സ്വതന്ത്രരല്ല. ചര്‍കച്ചളില്‍ യാതൊരു അര്‍ത്ഥവുമില്ല''.

ഇതാണ് ഫലസ്തീന്റെയും ലോകത്തിന്റെയും ഇന്നത്തെയും എന്നത്തെയും മനസ്സ്. ഇത് കൃത്യമായി മനസ്സിലാക്കിയ  സയണിസ്റ്റു ഭീകരരാണ് യഥാര്‍ത്ഥത്തില്‍ അറബ് വസന്തത്തിന് ചുവന്ന നിറം നല്‍കിയത്; നൈലിനെ രക്തവര്‍ണമാക്കിയത്. പക്ഷേ ലോകം ശുഭപ്രതീക്ഷയിലാണ്. നൈലിന്റെ തീരങ്ങളില്‍ സത്യത്തിന്റെ കാറ്റടിച്ച് വീശുന്ന നാളിനായി അന്ന് കുടില തന്ത്രക്കാര്‍ പക്ഷേ ചര്‍ച്ചകള്‍ക്കായി അപ്പുറത്തു നില്‍ക്കുക തലകുനിച്ചു മാത്രമാകും. തീര്‍ച്ച........



അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചക്കെത്തിയ ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി സഈബ് ഇറക്കത്തും ഇസ്രായേല്‍ പ്രതിനിധി സിപ്പി ലിവിനിയും വാര്‍ത്താ സമ്മേളനത്തിന് ശേഷം സൗഹൃദം പങ്ക് വെക്കുന്നു.




Tuesday, July 2, 2013

ഹേ ബുദ്ധാ നി ക്ഷമിക്കൂ.....



അന്ന് ബുദ്ധന്‍ ചിരിച്ചപ്പോള്‍
സുഗന്ധ പൗര്‍ണമിയായി ലോകം
പിന്നെ ബുദ്ധന്‍
പൊഖ്‌റാനില്‍ ചിരിച്ചു
ദുര്‍ഗന്ധ പൂരിതമായി ലോകം
ഇനിയൊരു ചിരിക്കായി 
കാത്തിരിക്കുന്നു ബുദ്ധന്‍
കരയുവാനായ് 
കൂടംകുളത്തിന്‍ ജനതയും
ഭരണവര്‍ഗമേ എന്തിന്നു
വിനാശതക്കു നിങ്ങള്‍
മഹാത്മാവിന്‍ പേരുനല്‍കി
ഹേ ബുദ്ധാ നീ ക്ഷമിക്കൂ
നിന്നോടൊപ്പം കണ്ണീരണിയാന്‍
മാത്രമേ ഈ ഞങ്ങള്‍ക്കു കഴിയൂ
ഹേ ബുദ്ധാ നി ക്ഷമിക്കൂ.....

Sunday, June 16, 2013

പ്രതിബിംബങ്ങള്‍

പ്രതിബിംബങ്ങള്‍ക്ക് 
സത്യമല്ലാത്തതൊന്നും
പറയുവാനാകില്ല 
കാരണം അവകള്‍ക്ക് 
നാവില്ല മുഖംമൂടിയുമില്ല




Monday, June 10, 2013

ശ്രീശാന്ത് പുറത്തേക്ക് വരുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങള്‍



ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. ഒപ്പം കേസന്വേഷകര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനവും. ഇവിടെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ വിശിഷ്യാ കേരളീയ പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. യഥാര്‍ഥത്തില്‍ ആരാണ് കുറ്റവാളി? അല്ലെങ്കില്‍ ചിലരെ രക്ഷപ്പെടുത്തുവാനായി ശ്രീശാന്തിനെ കരുവാക്കുകയായിരുന്നോ?
കുറ്റം ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ വാതുവെപ്പ് കേസില്‍ കുറ്റം ചെയ്തുവെന്ന പറയുന്ന ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളില്ലെന്ന് കോടതി വിളിച്ച് പറയുമ്പോള്‍ സാധാരണക്കാരന്റെ മനസ്സില്‍ ഉയര്‍ന്ന വരുന്ന പ്രധാനപ്പെട്ട സംശയം യഥാര്‍ഥത്തില്‍ ശ്രീശാന്ത് ഇരയാക്കപ്പെടുകയായിരുന്നോ എന്നതാണ്. വന്‍ സ്രാവുകള്‍ പുറത്ത് സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എന്തിനായിരുന്നു ഭീഭല്‍സമായ കഥാനിര്‍മാണത്തിന്റെ അകമ്പടിയോടെ ശ്രീശാന്തിനെ ജയിലഴിക്കുള്ളിലാക്കിയത്?
കഴിഞ്ഞ മാസം 16ന് ആണ് വാതുവെപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് മുംബൈയില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പോലീസ് വാര്‍ത്താ സമ്മേളനം വിളിച്ച് തെളിവുകളെന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് ചില വീഡിയോ ക്ലിപ്പുകള്‍ വിശദീകരണത്തോടെ നല്‍കി. പീഢനക്കേസിലെയോ മറ്റ് സുപ്രധാന കേസിലെയോ പ്രതികളെ ഹാജരാക്കുന്നത് പോലെ തലയില്‍ കറുത്ത തുണി മൂടി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അതോടെ മാധ്യമ വിചാരണയും ആരംഭിച്ചു. മുഴുവന്‍ വിചാരണകളും ശ്രീശാന്തിനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.
ഒരു ദേശീയ ചാനലിന്റെ അവതാരകന്‍ പറഞ്ഞത് ശ്രീശാന്തിന്റെ മുഖത്തല്ല മൊത്തം രാജ്യത്തിന്റെ മുഖത്താണ് കറുത്ത തുണി വീണിരിക്കുന്നതെന്നാണ്. ഒപ്പം ഇന്നലെ വരെ ആദരിച്ചിരുന്ന ഒരു ലോക ക്രിക്കറ്റര്‍ തലകുനിച്ച് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേയെന്ന് പരിഹാസ രൂപേണ ചോദിക്കുകയും ചെയ്തു. ദേശീയ പ്രാദേശിക ചാനലുകളും പത്രങ്ങളും മറ്റുള്ളവര്‍ ഉണ്ടായിട്ടു കൂടി ശ്രീശാന്തിനെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ നാം കണ്ടത്. എന്തിനായിരുന്നു ഈ പ്രഹസനം എന്ന് കോടതി ഇന്ന് ദല്‍ഹി പോലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ലായിരുന്നു. യഥാര്‍ഥത്തില്‍ ശ്രീശാന്തിന്റെ മേല്‍ കഴിഞ്ഞ നാലാം തീയതി മക്കോക്ക ചുമത്തിയത് മുതല്‍ മുഴുവന്‍ മലയാളികളും ഇതേ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തെ എതിര്‍ത്തിരുന്ന മലയാളികള്‍ പോലും ഇത്തരത്തില്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നുവെന്നുള്ളതാണ് നാം തിരിച്ചറിയേണ്ടത്.
ശ്രീശാന്തും മറ്റു താരങ്ങളും കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഒന്നും ഇല്ലെന്നും താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മകോക, ഗൂഢാലോചന, ക്രിമിനല്‍  കുറ്റം, വഞ്ചനാ കുറ്റം എന്നിവയ്ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നുമാണ് ഇന്നലെ കോടതി  നിരീക്ഷിച്ചിരിക്കുന്നത്.
 തുടര്‍ച്ചയായ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയാണ് മകോക കുറ്റം ചുമത്തുകയെന്നും, അധോലോകവും താരങ്ങളും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും  താരങ്ങള്‍ക്കെതിരെ മകോക ചുമത്തുന്നതിന് എന്ത് തെളിവുകളാണ് ഉള്ളതെന്നും,ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കെതിരെ മകോക ചുമത്തുമോയെന്നും, കോടതി പോലീസ് അഭിഭാഷകനോട് ചോദിക്കുമ്പോള്‍ കോടതിയില്‍ ചൂളി നില്‍ക്കന്‍ മാത്രമേ അയാള്‍ക്കയുള്ളു.   കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു പോലും കൃത്യമായ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസ്  അഭിഭാഷകന് കഴിഞ്ഞില്ല.
കൃത്യമായ തെളിവുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തത്. ശ്രീശാന്തും ജിജു ജനാര്‍ദ്ദനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും ഇതില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും തന്നെ ഇല്ല. മലയാളത്തിലുള്ള സംഭാഷണത്തില്‍  മൊബൈല്‍ ഫോണ്‍ വാങ്ങുന്ന കാര്യമാണ് ഇരുവരും സംസാരിക്കുന്നത്.
ഇവിടെ ഉയര്‍ന്ന് വരുന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങളുണ്ട്.രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ ആസൂത്രിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുമെതിരെ നിര്‍മ്മിച്ചിട്ടുള്ള നിയമം അതും ബോളിവുഡ് താരം സഞ്ജയ് ദത്തിന് മേല്‍ ചുമത്തിയ ടാഡ നിയമത്തിന്റെ പരിഷ്‌ക്കരിച്ച രൂപമായ മകോക ക്രിക്കറ്റ് താരങ്ങള്‍ക്കുമേല്‍ ചുമത്തുന്നതിന്റെ സാംഗത്യം എന്തായിരുന്നു?  
 234 കളിക്കാര്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് വാതുവെപ്പുമായി ബന്ധമെന്നാണ് ഉള്ളതെന്ന് ദില്ലിപോലീസ് ഉറപ്പിച്ച് പറയുന്നത്. കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പോലും പൂര്‍ത്തിയാക്കാതെ പോലീസിന് എങ്ങനെയാണ് ഈ നിഗമനത്തിലെത്താനായത്?
വന്‍ തോക്കുകളായ ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഉടമയും ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് താരം വിന്ധു ധാരാ സിംഗിനും ജാമ്യം ലഭിച്ചപ്പോള്‍ പോലും എന്തിനായിരുന്നു ശ്രീശാന്തിന് മാത്രം ജാമ്യം നിഷേധിച്ചത്?
മെയ്യപ്പന്‍ വഴി ശ്രീനിവാസനിലേക്കോ വിന്ധു ധാരാസംഗിഗ് വഴി ധോണിയുടെ ഭാര്യയിലേക്കോ ധോണിയിലേക്കോ എന്തു കൊണ്ടാണ് അന്വേഷണം എത്താതിരുന്നത്?
ഇത്തരത്തില്‍ ഒരു സാധാരണ മലായാളിക്കുള്ള സംശയങ്ങള്‍ അനവധിയാണ്. ചെറുമത്സ്യങ്ങളെ കുരുതികൊടുത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വിവാദത്തിന് തിരശ്ശീലയിടാനാണോ അന്വേഷണ സംഘത്തിന്റെ ശ്രമമെന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

തഹ്‌രീറില്‍ നിന്നു തക്‌സീമിലേക്ക്





തുര്‍ക്കി ആസ്ഥാനമായ ഇസ്തംബൂളിന്റെ മധ്യത്തിലെ തക്‌സിം ചത്വരം ഇന്ന് മുദ്രാവാക്യങ്ങളാല്‍ മുഖരിതമാണ്.  പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമം പരാജയപ്പെടുകയും സമരം കൂടുതല്‍ ജനപിന്തുണയാര്‍ജിക്കുകയും ചെയ്തിരിക്കുന്നു. തഹ്‌രീര്‍ ചത്വരം ഈജിപ്തിന്റെ ചരിത്രത്തെ മാറ്റിയെഴുതിയത് പോലെ തക്‌സീമിനുമാകുമോയെന്നാണ് ലോകം ഇന്ന്  ഉറ്റു നോക്കുന്നത്.
ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം ഉദ്യോഗസ്ഥര്‍ ഇസ്തംബൂള്‍ പട്ടണ മധ്യത്തിലെ ഗാസിം പൂന്തോട്ടം പൊളിച്ചു നീക്കാനെത്തിയതോടെ ആരംഭിച്ച  പ്രക്ഷോഭം പുതിയ തലങ്ങള്‍ കൈവരിച്ചിരിക്കുന്നു. പൂന്തോട്ടം പൊളിച്ചു നീക്കി ഷോപ്പിംഗ് മാളുകള്‍ പണിയാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെയാണ് പട്ടണവാസികളായ മധ്യവര്‍ഗസമൂഹം തുടക്കത്തില്‍ രംഗത്തെത്തിയത്. സമരത്തെ പൊലീസ് നിഷ്ഠൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ അതിന്റെ വ്യാപ്തി വര്‍ധിക്കുകയായിരുന്നു.  ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സമരം ശക്തിയാര്‍ജിച്ചിരിക്കുകയാണ്. മധ്യവര്‍ഗ സമൂഹത്തിലെയും ഉപരിവര്‍ഗത്തിലെയും മാത്രം യുവസമൂഹം നടത്തിയിരുന്ന സമരം ഇന്ന് വലിയ ജനപിന്തുണയുള്ള പ്രക്ഷോഭമായി മാറിയിരിക്കുന്നു. ഇസ്തംബൂള്‍ പട്ടണത്തിലെ തക്‌സിം എന്ന ചത്വരം സമരക്കാരാല്‍ നിറഞ്ഞിരിക്കുന്നു. കിടക്കകളും പുതപ്പുകളുമായി ഉള്‍നാടന്‍ വാസികള്‍ പോലും നഗരമധ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ നാം കാണുന്നത്.
തഹ്‌രീറിന്റെ ചുറ്റുവട്ടങ്ങളില്‍ നിന്നു അലയടിച്ചുയര്‍ന്ന പ്രക്ഷോഭം ഈജിപ്തിന്റെ തന്നെ ഭരണമാറ്റത്തിനാണ് ഇടയാക്കിയത്. തുര്‍ക്കിയും സമാനമായ സാഹചര്യങ്ങളിലേക്കാണോ പോയിക്കൊണ്ടിരിക്കുന്നതെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ജോലി സമയങ്ങളില്‍ ഓഫീസുകളില്‍ ചെന്ന് അത് നിര്‍വഹിക്കുകയും ബാക്കിയുള്ള നേരമത്രയും സമരത്തിനോടൊപ്പം കൂടുകയുമാണ് ഇപ്പോള്‍ തുര്‍ക്കിയിലെ ഒരു വിഭാഗം ആളുകള്‍. മറ്റ് ചിലര്‍ മുഴുവന്‍ സമയവും സമര രംഗത്ത് കഴിച്ചു കൂട്ടുകയാണ്.
പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തങ്ങള്‍ക്ക് ചെയ്തുതന്ന നല്ല കാര്യങ്ങളെ അപ്പാടെ നിഷേധിച്ചുകൊണ്ടല്ല അവര്‍ സമര രംഗത്തുള്ളത്. മറിച്ച് സമീപകാലത്ത് ഉര്‍ദുഗാന്‍ നടപ്പിലാക്കിയ ചില പരിഷ്‌കാരങ്ങളിലെ എതിര്‍പ്പുകളാണ് അവരെ സമരരംഗത്തേക്ക് നയിച്ചിരിക്കുന്നത്. തുര്‍ക്കി ജനത കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന സാമൂഹിക ക്രമത്തിലേക്ക് പുത്തന്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിടത്താണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. നഗരങ്ങളിലെ പച്ചപ്പിനെ മുഴുവന്‍ ഇല്ലാതാക്കിയും നഗര മധ്യത്തില്‍ ആകെയുള്ള ഒരേയൊരു പൂന്തോട്ടമായ ഗാസിയെ തകര്‍ത്തും ഷോപ്പിംഗ് മാളുകള്‍ പണിയാനും വിദേശ കുത്തകകള്‍ക്ക് രാജ്യത്ത് യഥേഷ്ടം വിരാജിക്കാനും അവസരം നല്‍കുന്ന തീരുമാനമാണ് തുര്‍ക്കി ജനതയെ പ്രകോപിപ്പിച്ചത്. പച്ചപ്പുകളെ വെട്ടി നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് തങ്ങള്‍ കൂട്ടുനില്‍ക്കില്ലയെന്നതാണ് അവരുടെ പ്രധാന മുദ്രാവാക്യം.
മധ്യവര്‍ഗത്തിലും ഉപരിവര്‍ഗത്തിലുംപെട്ട പഴയ അത്താത്തുര്‍ക്ക് പ്രേമികളുള്‍പ്പെടെയുള്ള മധ്യവയസ്‌കരും ആധുനിക സെക്യുലറിസ്റ്റു  യുവാക്കളും സമരസജ്ജരായി തുര്‍ക്കിയുടെ തെരുവോരങ്ങള്‍ കീഴടക്കുകയാണ്. ഇവരെ തീവ്രവാദികള്‍ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചതോടെയാണ് ജനരോഷം ആളിക്കത്തിയത്. ഇന്ന് സാധാരണ ജനങ്ങളിലേക്ക് കൂടി സമരങ്ങള്‍ വ്യാപിച്ചിരിക്കുന്നു. അങ്കാറയുള്‍പ്പെടെയുള്ള തുര്‍ക്കിയുടെ മറ്റ് പട്ടണങ്ങളിലും സമാനമായ സമരങ്ങള്‍ നടക്കുകയാണ്.
ഉര്‍ദുഗാന്റെ പല പരിഷ്‌കാരങ്ങളും സാമ്രാജ്യത്വത്തിന്റെ നിലപാടുകളോട് യോജിപ്പുള്ളതാണെന്നും ജനദ്രോഹ പരമാണെന്നുമാണ് ഇന്ന് തുര്‍ക്കിയിലെ ഒരു വലിയ വിഭാഗം ജനത വിശ്വസിക്കുന്നത്. 2002 ല്‍ ഉര്‍ദുഗാന്‍ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം രാജ്യത്തെ സര്‍വകലാശാലകളിലും കോളജ് ക്യാമ്പസുകളിലും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ ജീവിതം തന്നെ കാടമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരുന്ന തുര്‍ക്കി ജനത അന്ന് വളരെ പ്രയാസപ്പെട്ടാണ് ഈ തീരുമാനങ്ങളെ ഉള്‍ക്കൊണ്ടത്. ഒപ്പം തന്നെ ക്യാമ്പസുകളിലെ റസ്റ്റോറന്റുകളിലും ഫാക്കല്‍റ്റി ക്ലബ്ബുകളിലും അവര്‍ക്ക് വൈന്‍ നുകരാനുള്ള അനുവാദം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിനും ഉര്‍ദുഗാന്റെ സര്‍ക്കാര്‍ നിരോധം കൊണ്ട് വന്നിരിക്കുകയാണ്. മധ്യവര്‍ഗത്തിലെയും ഉപരിവര്‍ഗത്തിലേയും യുവസമൂഹത്തെ ഈ തീരുമാനം ഏറെ പ്രകോപിതരാക്കിയതും സര്‍ക്കാരിനെതിരെ സമര രംഗത്തിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.  മുസ്തഫാ കമാല്‍ പാഷ അത്താ തുര്‍ക്കിന്റെ കാലഘട്ടത്തോടെ പൂര്‍ണമായും ഇസ്‌ലാമിക മത ചിട്ടകള്‍ക്ക് വിരുദ്ധമായ രീതികള്‍ അവലംബിച്ചിരുന്ന തുര്‍ക്കിയിലെ മധ്യവര്‍ഗത്തിനും ഉപരിവര്‍ഗത്തിനും ഉര്‍ദുഗാന്റെ ഇസ്‌ലാമിക മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പല തീരുമാനങ്ങളും അംഗീകരിക്കാവുന്നതിനും അപ്പുറമായിരുന്നു.
പാശ്ചാത്യ മീഡിയകള്‍ തുര്‍ക്കി പ്രക്ഷോഭത്തെ അറബ് വസന്തവുമായി കൂട്ടി വായിക്കാനുള്ള ശ്രമത്തിലാണ്. അവര്‍ തഹ്‌രീര്‍ ചത്വര സമരത്തെയും തക്‌സീം ചത്വര സമരത്തെയും ചേര്‍ത്തുവായിക്കുന്നു. ഈജിപ്തില്‍ ഭരണമാറ്റം സംഭവിച്ചത് പോലെ തന്നെ തുര്‍ക്കിയിലും ഭരണമാറ്റം സംഭവിച്ചുകൂടായ്കയില്ലെന്നാണ് മിക്ക പാശ്ചാത്യ മീഡിയകളും പ്രചരിപ്പിക്കുന്നത്. ബി ബി സിയാകട്ടെ തുര്‍ക്കി പ്രക്ഷോഭങ്ങളുടെ കിട്ടാവുന്ന മുഴുവന്‍ വാര്‍ത്തകളും ചേര്‍ത്ത് പ്രത്യേക പരിപാടികളാണ് പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്.
എന്നാല്‍ അറബ് വസന്തവുമായി തുര്‍ക്കിയിലെ പുതിയ സമരങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് ജീവിത സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മധ്യവര്‍ഗവും ഉപരിവര്‍ഗവും നടത്തുന്ന സമരമാണെന്നും സര്‍ക്കാരിന്റെ സമരക്കാരോടുള്ള ചില സമീപനങ്ങളിലെയും നയങ്ങളിലെയും പ്രശ്‌നമാണ് പ്രക്ഷോഭത്തെ ഈ തലത്തിലേക്ക് എത്തിച്ചതെന്നും ഇസ്തംബൂള്‍ ബോഗാസിച്ചി സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ടൂണാ കുയൂക്കു സാക്ഷ്യപ്പെടുത്തുന്നു. തഹ്‌രീര്‍ ചത്വരം സാക്ഷ്യം വഹിച്ചത് വലിയ ഒരു വിപ്ലവത്തിനാണ്. അത് പ്രധാനമായും ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ഒന്നാകെയുള്ള മുന്നേറ്റമായിരുന്നുവെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിച്ചിടുന്നു. എന്നാല്‍ തുര്‍ക്കിയിലെ ക്രമസമാധാന പാലകര്‍ സമരക്കാരെ നേരിട്ടതിനോട് യോജിപ്പില്ലെന്നും ഇത്തരത്തില്‍ ഒരു സമരത്തെയും അടിച്ചമര്‍ത്തുന്നത് ജനാധിപത്യവത്കൃതമായ ഒരു സമൂഹത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പൊതുവില്‍ സമരക്കാരോട് തുര്‍ക്കി ജനതക്ക് ഇപ്പോഴുള്ള ആഭിമുഖ്യം പൊലീസിന്റെ ക്രൂരമായ നടപടികളാണെന്നും കുയൂക്കു ബ്ലോഗില്‍ കുറിച്ചിടുന്നു.
തുര്‍ക്കിയിലെ സാധാരണക്കാരില്‍ പെട്ട ജനതക്ക് ഇനിയും നീതി കിട്ടിയിട്ടില്ലെന്ന വികാരം ശക്തമാണ്. ഉര്‍ദുഗാന്റെ പതിനൊന്ന് വര്‍ഷത്തെ ഭരണത്തില്‍ തുര്‍ക്കിയിലെ ജനതക്ക് കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ തന്നെ പണക്കാരന്‍ പണക്കാരനായും പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായും മാറുന്ന പ്രതിഭാസം തുര്‍ക്കിയിലും ആവര്‍ത്തിക്കപ്പെടുകയാണ്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവനെ അടിച്ചമര്‍ത്തുന്ന ഏകാധിപത്യ ഭരണാധികാരികള്‍ക്ക് തുല്യമായ പ്രവര്‍ത്തിയാണ് ഉര്‍ദുഗാന്‍ നടത്തുന്നതെന്ന വികാരവും തുര്‍ക്കിയില്‍ ശക്തമാണ്.
സാമ്പത്തികമായി തങ്ങള്‍ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുമ്പോഴും തുര്‍ക്കി ജനതക്കിടയില്‍ കടുത്ത സാമ്പത്തിക അസമത്വമാണ് നിലനില്‍ക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ടാക്‌സി ഡ്രൈവര്‍മാര്‍ തുര്‍ക്കിയിലെ വിവിധ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സമരം നടത്തിയിരുന്നു. തങ്ങളുടെ വേതനം സ്ഥിര സംവിധാനമായി ഉറപ്പിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാവശ്യപ്പട്ടായിരുന്നു അന്നവര്‍ സമരം നടത്തിയത്. എന്നാല്‍ തുര്‍ക്കി സര്‍ക്കാറാകട്ടെ ഈ സമരത്തെയും അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടത്. പൊലീസിനെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് അന്നവര്‍ ആ സമരത്തെ അടിച്ചമര്‍ത്തി. പുറംലോകമാകട്ടെ ഇതറിഞ്ഞതുമില്ല. കാരണം അത്രക്കായിരുന്നു തുര്‍ക്കി സര്‍ക്കാര്‍ പ്രാദേശിക മാധ്യമങ്ങളുടെ മേല്‍ ചെലുത്തിയ ഭീഷണി.
പുതിയ സംഭവവികാസങ്ങള്‍ വലിയ ഞെട്ടലാണ് യഥാര്‍ത്ഥത്തില്‍ തുര്‍ക്കി സര്‍ക്കാറില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം തുര്‍ക്കി സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനപിന്തുണ പുതിയ സമരത്തിന് ലഭിച്ചിരിക്കുന്നു. നിരവധി തവണ പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടലുകള്‍ നടത്തി.
സര്‍ക്കാറാകട്ടെ രാജ്യത്തിനകത്ത് നടക്കുന്ന പ്രക്ഷോഭത്തെ പാശ്ചാത്യ സൃഷ്ടിയെന്നും, സോഷ്യല്‍ മീഡിയയുടെ സ്വാധീനമെന്നും, സമരക്കാര്‍ക്ക് തീവ്രവാദ പിന്തുണ എന്നൊക്കെ പറഞ്ഞ് നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഈ പല്ലവികള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. പ്രധാനമന്ത്രിയുടെ ഇത്തരം നിസ്സംഗമായ നിലപാടുകളില്ലെങ്കില്‍ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ച് ആരംഭിച്ച ഇത്തരം പ്രക്ഷോഭങ്ങളെ നിയന്ത്രിച്ച് നിര്‍ത്താനാകുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ എ കെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏറെയാണ്.
പുതിയ ഭരണ പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ നിരുപാധികം പിന്‍വലിച്ചുവെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചാല്‍ ഇത്തരം പ്രക്ഷോഭങ്ങളെ മൊത്തത്തില്‍ അവസാനിപ്പിക്കാന്‍ പറ്റുമെന്ന് അഭിപ്രായമുള്ളവരും അദ്ദേഹത്തിന്റെ എ കെ പാര്‍ട്ടിയില്‍ തന്നെയുണ്ട്. നഗരങ്ങളില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പരിഷ്‌കാരങ്ങളും, നിര്‍മാണങ്ങളും, നിയന്ത്രണങ്ങളും, നഗരപ്രദേശങ്ങളിലെ റോഡരികുകളിലുള്ള മരങ്ങളെയും പൂന്തോട്ടങ്ങളെയും തകര്‍ക്കാനുള്ള തീരുമാനങ്ങളുമെല്ലാം പുനര്‍ പരിശോധിക്കാതെ പിന്നോട്ടില്ലെന്ന വാശിയില്‍ പ്രക്ഷോഭകര്‍ നില്‍ക്കുകയും പുതുതായി എടുത്ത തീരുമാനങ്ങളെ പിന്‍വലിക്കില്ലെന്ന് ദുശ്ശാഠ്യം സര്‍ക്കാര്‍ തുടരുകയും ചെയ്താല്‍ പ്രക്ഷോഭം ഇനിയും കത്തിപ്പടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇതിന്റേയൊക്കെ ഇടയിലാണ് തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ സിറിയന്‍ വിമതര്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍. നാല് ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളാണ് നിലവില്‍ തുര്‍ക്കിയിലുള്ളത്. ഇവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. കഴിഞ്ഞ ആഴ്ച തുര്‍ക്കി അതിര്‍ത്തിയില്‍ നടന്ന സ്‌ഫോടനത്തില്‍ അമ്പതോളം ആളുകളാണ് കൊല്ലപ്പെട്ടത്. ഉര്‍ദുഗാന്റെ സിറിയന്‍ പ്രക്ഷോഭത്തോടുള്ള സമീപനത്തില്‍ വന്ന പിശകാണ് തുര്‍ക്കിഅതിര്‍ത്തിയില്‍ സ്‌ഫോടനം നടത്താന്‍ വിമതരെ പ്രേരിപ്പിക്കുന്നതെന്നാണ് പ്രബലപക്ഷം.
തുര്‍ക്കി സര്‍ക്കാറിന്റെ ഭാഗത്ത് കാര്യമായ വീഴചകള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇതിനെയൊക്കെ എതിര്‍ത്ത് തോല്‍പിക്കാന്‍ പറ്റിയ ശക്തമായ പ്രതിപക്ഷം ഇല്ലാത്തത് പ്രക്ഷോഭകാരികളെ സമ്മര്‍ദത്തിലാക്കുന്ന ഘടകമാണ്. തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തില്‍ ഇതുവരെയും പങ്ക് ചേര്‍ന്നിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ആരോപണമുന്നയിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അവരുടെ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും മറ്റുമാണ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുന്നതില്‍ നിന്നു അവരെ പിന്നോട്ടടിക്കുന്ന ഘടകമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്ത പരിതസ്ഥിതിയില്‍ തുര്‍ക്കിയില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രക്ഷോഭം എവിടെവരെയെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ല. പ്രത്യേകിച്ച് പൊലീസ് എന്ത് വിലകൊടുത്തും പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നില്‍ക്കുമ്പോള്‍.
മൊത്തത്തില്‍ ഈജിപ്തിന്റെ ഭരണമാറ്റത്തിന് നാന്ദികുറിച്ച തഹ്‌രീര്‍ ചത്വരത്തിന്റെ പിന്‍ഗാമിയാകാന്‍ തക്‌സീം ചത്വരത്തില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട തുര്‍ക്കി സമരങ്ങള്‍ക്കാവില്ലയെന്നുവേണം വിലയിരുത്താന്‍.
 പ്രത്യേകിച്ചും പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന എ കെ പാര്‍ട്ടിയുടെ സര്‍ക്കാറിനെ എതിര്‍ക്കാന്‍ പാകത്തില്‍ ശക്തമായ ഒരു പ്രതിപക്ഷം ഇനിയും തുര്‍ക്കിയില്‍ ഉണ്ടാകാത്തിടത്തോളം കാലം.

Tuesday, April 30, 2013

ഒരു ലോകം

സ്വകാര്യതയുടെ വിരിമാറ്
മക്കള്‍ക്ക് വിടര്‍ത്തി നല്‍കും
രക്ഷകര്‍തൃത്ത്വമേ
കുട്ടി തന്‍ കരങ്ങളിലുള്ളത്
വെറുമൊരു വിളി യന്ത്രമല്ല
ഒരു ലോകമാണ്
ഒരു ലോകം

Tuesday, February 26, 2013

തിരിച്ചറിവിന്‍ പ്രണയലോകമേ നിനക്കൊരായിരം നന്ദി

(ചിത്രം: ഗൂഗിളന്‍ നല്‍കിയത്‌)



നിശബ്ദമാം പ്രണയം 
നിഗൂഡമാം പ്രണയം
കവിതയാണെന്‍
പ്രണയമെന്നവള്‍
വേദനയാണെന്‍
പ്രണയമെന്നവന്‍
തിരിച്ചറിവിന്‍ 
ലോകം എന്നോടോതി
പ്രണയത്തിന്‍ വേദനകള്‍
കവിതകള്‍ വിടര്‍ത്തുമെന്ന്
എന്‍ ഹൃദയമേ
നിന്‍ പ്രണയം
സൂക്ഷിക്കുക 
രഹസ്യമായ്
സ്ഫടിക പാത്രത്തിന്‍
ഉള്ളിന്റെയുള്ളില്‍ 
ഒളിപ്പിച്ചേക്കുക
പ്രണയമാം രഹസ്യം
വിളിച്ചോതുന്നവന്‍ 
ലോകത്തിനെന്നും
വിഡ്ഡി മാത്രം
പ്രണയത്തിനേറ്റം നല്ലതെന്നും
നിഗൂഡതയല്ലെങ്കില്‍
നിശ്ശബ്ദത
തിരിച്ചറിവിന്‍ ലോകമേ 
നിനക്കൊരായിരം നന്ദി.

Wednesday, February 13, 2013

വാലന്റൈന്‍ ഡേ: കമ്പോള താത്പര്യ സൃഷ്ടി





ചരിത്രാതീത കാലം മുതലേ  തന്നെ നാം ഭാരതീയര്‍ കൃത്യമായ ഒരു സംസ്‌കാരത്തിന്ന് ഉടമകളാണ്. ആ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ നാം ആര്‍ജിച്ചെടുത്തതാണ്. ഭാരതീയന്‍ എന്നും മറ്റ് വ്യവസ്ത്ഥിതികളെ ഉള്‍ക്കൊള്ളുവാനുള്ള ഒരു മനസ്സുള്ളവനായിരുന്നു.അവനില്‍ അന്തര്‍ലീനമായ അത്തരമൊരാര്‍ജവമാണ് മറ്റ് ദേശങ്ങളില്‍ നിന്നും കടന്ന് വന്ന മുഴുവന്‍ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ അവനെ പ്രാപ്തനാക്കിയത്.  ആദി ദ്രാവിഡതയുടെ സംസ്‌കൃതിക്കുള്ളിലേക്ക് ആര്യ, പേര്‍ഷ്യന്‍, ഗ്രീക്കിയന്‍ സംസ്‌കാരങ്ങളെ കൂട്ടിക്കലര്‍ത്തിയതില്‍ നിന്നും ആരംഭിക്കുകയും കാലാകാളങ്ങളായി അതില്‍ നാം കൃത്യമായ മാറ്റത്തിരുത്തലുകള്‍ വരുത്തുകയും ചെയ്തതാണ് നമ്മുടെ ഇന്നത്തെ സാംസ്‌കാരികാവബോധം എന്ന് നാം ഉദ്‌ഘോഷിക്കുന്നത്.
ഇന്ന് ലോകത്തിന്റെ ഗതി നിര്‍ണയിക്കുന്നത് മുതലാളിത്ത വ്യവസ്ത്ഥിതികള്‍ക്ക് കീഴ്‌പ്പെട്ട കമ്പോള താത്പര്യങ്ങളാണ്. മുതലാളിത്വത്തിന്ന് സംസ്‌കാരവും അതില്‍ അന്തര്‍ലീനമായിരിക്കുന്ന നാട്ട് വ്യവസ്ത്ഥിതികളും മറ്റും കച്ചവട ചരക്കുകളാണ്. അവകളെ കമ്പോളത്തില്‍ ചൂഷണാത്മകമായി എങ്ങിനെ ചിലവഴിക്കാം എന്ന്് മാത്രമേ അവന്‍ ചിന്തിക്കാറുള്ളു.
അതിന്നായിട്ടവന്‍ വിവിധ പ്രദേശങ്ങളിലെ സമൂഹിക കൂട്ടായ്മകള്‍സൃഷ്ടിക്കുന്ന ആഘോഷങ്ങളും മറ്റും ലാഭേഛയുടെ കണ്ണോടെ മാത്രമേ വീക്ഷിക്കുകുള്ളു.ഇത്തരം സമൂഹത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ആഘോഷങ്ങള്‍ക്കൊപ്പം നിന്ന് ക്രമേണ സ്വതാത്പര്യങ്ങളെ തന്ത്രപരമയും വാണിജ്യാധിഷ്ടിതമായും അവകള്‍ക്കുള്ളിലേക്ക് ഇറക്കിവിട്ട് ലാഭം കൊയ്യാറാണ് സാമ്രാജ്യത്വ മുതലാളിത്ത വ്യവസ്ഥിതികളുടെ പതിവ്.
എന്തിനേറെപ്പറയുന്നു തീവ്രവാദം പോലും യഥാര്‍ഥത്തില്‍ അവര്‍ വിപണിയിലേക്ക് നല്‍കിയ ഉത്പന്നമാണ്. അതിന് അവരുടെ സ്വകാര്യതയില്‍ നല്‍കിയ പേര് വിചിത്രവുമാണ്. മാര്‍ക്കറ്റൈസ്ഡ് ടെററിസം എന്നാണ് അവര്‍ തീവ്രവാദത്തെ പോലും വിളിക്കുന്നത്. ഒരു കാലത്ത് മാര്‍ക്‌സിസം ആയിരുന്നു അവരുടെ മാര്‍ക്കറ്റൈസ്ഡ് ടെററിസത്തിന്റെ ഇരകളെങ്കില്‍ ഇന്ന് അത് മുസ്ലിം നാമങ്ങളും ഇസ്ലാമിക ചിഹ്നങ്ങളുമാണെന്ന് മാത്രം കാലക്രമത്തില്‍ അതിന് മാറ്റം വന്ന് കൂടായ്കയുമില്ല.
മാര്‍ക്കറ്റൈസ്ഡ് ടെററിസത്തിന്റെ ഉത്തമ ഉദാഹരണമായി നമുക്ക് ഇന്ത്യയെ എടുക്കാം. ഇന്ത്യയില്‍ സാമ്രാജ്യത്വം അവരുടെ ആയുധക്കോപുകളുടെ വിപണി കണ്ടെത്തുകയും അതിന് ഉതകുന്ന രീതിയില്‍ ഇന്ത്യയെ മാറ്റിപ്പണിയുകയും ചെയ്തു. അതിനവര്‍ പ്രയോഗിച്ചതാകട്ടെ കാലങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വം പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രവും. ഇന്ത്യയിലെ പ്രമുഖമായ രണ്ട് മതവിഭാഗങ്ങളിലെ ചില ബുദ്ധിശൂന്യന്‍മാര്‍ക്ക് അവര്‍ ഇതിനായ ഒരേ പോലെ പണം വാരിയെറിഞ്ഞു. രണ്ട് കൂട്ടരും അതോടെ ആസൂത്രിതമായ പല ആഭ്യന്തര ആക്രമണങ്ങളും പരസ്പരം നടത്താന്‍ തുടങ്ങി. ഇതോടെ ഭരണകൂടം ആയുധശേഖരണത്തിന് നിര്‍ബന്ധിതരാകുകയും അതിലേക്ക് ചെന്ന് വീഴുകയും ചെയ്തു. ഇന്ന് ലോകത്തെ വികസിത രാജ്യങ്ങളുടെ പ്രധാന ആയുധ കമ്പോളം ഇന്ത്യയാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. അത് സാധിച്ചെടുത്തതാകട്ടെ നമ്മുടെ മസ്തിഷ്‌കങ്ങളെ അവരാഗ്രഹിക്കുന്ന രീതിയില്‍ പ്രക്ഷാളനം നടത്തിയും. പക്ഷെ രാജ്യത്തെ ഒരു വലിയ സമൂഹം ഇത്തരത്തിലെ കുതന്ത്രങ്ങളെ തിരിച്ചറിയുകയും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയും ചെയ്തതോടെ സാമ്രാജ്യത്വം അതിന്റെ തന്ത്രങ്ങളെ മാറ്റിപ്പണിയുകയായിരുന്നു. അതിനായിട്ടവന്‍ ആദ്യം അച്ഛന്‍ ദിനവും അമ്മദിനവും കൊണ്ടുവന്നു. കാലക്രമത്തില്‍ മറ്റ് ദിനങ്ങളും തലപൊക്കി.
ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തന നിരതരായിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ സ്വതാത്പര്യങ്ങളെ സ്ഥാപിച്ചെടുക്കല്‍  അസാധ്യമാണെന്ന് മുതലാളിത്ത മേലാളന്‍മാര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ സാമൂഹികാധിഷ്ഠിത വിഷയങ്ങളില്‍ മടുപ്പുണ്ടാക്കിയും സന്ദര്‍ഭോജിതമായി കമ്പോള താത്പര്യങ്ങളെ മനസ്സുകളിലേക്ക് കടത്തിവിട്ടുമാണവന്‍ വിപണിയെ കീഴടക്കി ലാഭം കൊയ്യുന്നത്.അതിന്നായിട്ടവന്‍ ഗീബല്‍സിയന്‍ തന്ത്രമായ തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തല്‍ എന്നതിനെ അടിസ്ഥാനമാക്കി വ്യാപകമായ പരസ്യങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെയും വീട്ടമ്മമാരുടെയും മനസ്സുകളില്‍ സ്ഥാനം നേടും.ആഗോള തലത്തില്‍ വാണിജ്യ സാമ്രാജ്യത്വം ഇത്തരം തന്ത്രങ്ങളാണ് പയറ്റുന്നത്.
ഇത്തരം വാണിജ്യ തന്ത്രങ്ങളുടെ ഭാഗമായി മുതലാളിത്തം പയറ്റുന്ന തന്ത്രങ്ങള്‍ ഒരു കമ്പോളത്തില്‍ പരാജയപ്പെടുമ്പോള്‍ അവന്‍ അടുത്ത നാടുകളിലേക്ക് കടക്കുക എന്നത് സ്വാഭാവികമാണ്.ഇങ്ങനെ പടിഞ്ഞാറിന് പാകമായതെല്ലാം നമുക്ക് അതേപടി പാകമല്ലെങ്കിലും നാം അവകളെ കണ്ണുംപൂട്ടി സ്വീകരിക്കുന്ന കാഴ്ച നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പോലും സുലഭമാണ്.മുതലാളിത്ത വാണിജ്യ താത്പര്യം സംരക്ഷിക്കുന്ന ദൃശ്യ മാധ്യമങ്ങളാണ് ഇതില്‍ കൃത്യവും വ്യക്തവുമായ പങ്ക് വഹിക്കുന്നത്.ഇവരുടെ അനാവശ്യ പ്രചരണങ്ങളെ നമ്മുടെ അടുക്കളയിലും അറയിലും തിരുകിവെക്കുന്ന ജീവിത ശൈലിയാണ് നാമിന്ന് കണ്ട് വരുന്നത്.ഇന്ന് നാം പടിഞ്ഞാറന്‍ സാംസ്‌കാരികത ഉപേക്ഷിച്ച പലതിനേയും ഭക്ത്യാദരവുകളോടെയാണ് കൊണ്ട് നടക്കുന്നത്.
സ്വജീവിതത്തിന്ന് എന്തെങ്കിലും ലക്ഷ്യമോ സക്രിയമായി സാമൂഹിക പ്രതിബദ്ധതയോടെ എന്തെങ്കിലും ചെയ്യുവാനോ ഇല്ലാത്തവര്‍ക്ക് എങ്ങിനെയും സമയം തള്ളി നീക്കുവാനുള്ള ഏര്‍പാടുകളാണ് ഇന്ന് സമൂഹം ആഘോഷിക്കപ്പെടുന്ന പലതും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് വാെേലെന്റ ഡേ എന്ന നാം കേള്‍ക്കുവാന്‍ തുടങ്ങിയത്.യഥാര്‍ത്ഥത്തില്‍ ഇത്തരമൊരാഘോഷം പിന്തിരിപ്പന്‍ സാമ്രാജ്യത്വ മതലാളിത്ത് താത്പര്യത്തില്‍ നിന്ന് ഉടലെടുത്തതാണെന്നുള്ള കാര്യം തീര്‍ച്ചയാണ്.
റോമാ ചക്രവര്‍ത്തി തന്റെ രാജ്യത്തെ പൗരന്‍മാരുടെ സേവനം ഒരു സുദീര്‍ഘ കാലത്തേക്ക് സൈന്യത്തില്‍ വേണമെന്ന തീരുമാനത്തെ മുന്‍ നിര്‍ത്തി വിവാഹം സമ്പൂര്‍ണ്ണമായി നിരോധിച്ചു.ചക്രവര്‍ത്തിയുടെ ഈ അറു പിന്തിരിപ്പന്‍ നയത്തിനെതിരെ അവിടുത്തെ പ്രക്ഷോഭകാരികളുടെ മുന്‍ നിരയില്‍ നിന്നത് അന്നാട്ടിലെ പള്ളിവികാരിയായിരുന്ന സെന്റ് വാലന്റൈന്‍ ആയിരുന്നു.അദ്ദേഹം അന്നാട്ടിലെ യുവതീ യുവാക്കളെ അതീവ രഹസ്യമായി വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യുക പതിവായിരുന്നു.ഒപ്പം അന്നാട്ടിലെ കാമുകീ കാമുകന്‍മാര്‍ക്ക് ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു വരുന്നതിന്നായി പ്രക്ഷോഭത്തിന്റെ ഭാഗമെന്നോണം ഒരാഘോഷദിനം ഏര്‍പ്പെടുത്തുകയും ചെയ്തു അദ്ദേഹം.പിന്‍കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഇത്തരമൊരു ദിനാഘോഷത്തിന് അന്നാട്ടില്‍ ഔദ്യോഗിക അംഗീകാരം ലഭിക്കുകയുണ്ടായി.ഇതാണ് വാലന്റൈന്‍ ഡേയുടെ ആചരണ തുടക്കത്തിന്നു പിന്നിലുള്ള സംഗതിയെന്നാണ് ഭൂരിപക്ഷാഭിപ്രായം.
ഈ ദിനത്തിന്റെ പേരില്‍ ആ കാലഘട്ടത്തില്‍ അവിഹിത ബന്ധങ്ങള്‍ ഉണ്ടാവുകയയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ, പക്ഷെ സാംസ്‌കാരികമായി നമ്മെ ഒരു തരത്തിലും തലത്തിലും സഹായിക്കാത്ത എല്ലാറ്റിനേയും തള്ളിക്കളയുവാനുള്ള ആര്‍ജവം കാട്ടുമ്പോള്‍ മാത്രമേ നമ്മുടെ സാംസ്‌കാരികമായ പൈതൃകം നമുക്കവകാശപ്പെടാന്‍ അര്‍ഹതയുണ്ടാവുകയുള്ളു.
കാരണം സാമൂഹികമായും സാംസ്‌കാരികമായും ഒന്നും ചെയ്യുവാനില്ലാത്തവരല്ല നാം. നമ്മുടേത് സമ്പന്നമായ ഒരുത്തമ സംസ്‌കാരമാണ്,അതിന്റെ വക്താക്കളെന്ന നിലയില്‍ ലോക രാജ്യങ്ങളുടെ മുന്നില്‍ ഒരല്‍പം അഹങ്കരിക്കുന്നവരുമാണ് നാം.നമ്മുടേതായ ഒരു ഭാവിയെ എല്ലാ അര്‍ത്ഥത്തിലും സ്വപ്‌നം കാണുന്നവരാണ് നാം, അതിന്നായി നമ്മുടെ മുന്നില്‍ പലവിധമായ പദ്ധതികളുമുണ്ട്.അതു കൊണ്ട് സ്വജീവിതത്തില്‍ യാതൊരു ലക്ഷ്യവുമില്ലാതെ അലയുന്ന പാശ്ചാത്യന്റെ അരാജകത്വമാവരുത് നമ്മെ നയിക്കുന്നത്.
ഭാരതീയമായ അന്തസ്സത്തയെ കാത്തു സൂക്ഷിച്ചു കൊണ്ടുള്ള കുടുംബജീവിതം ദാമ്പത്യ ബന്ധം എന്നിവയെക്കുറിച്ച് തികഞ്ഞ മൂല്യബോധം കാത്തുസൂക്ഷിക്കുന്നവരും അതിന്ന് തക്കതായ അറിവുമുള്ളവരാണ് നാം.ആ അറിവ് ഉന്നതമായ നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയില്‍ കൃത്യമായി പാകി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതുമാണ്. ഒരു തരത്തിലുമുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുവാനില്ലാത്തവന്റെ കേളികള്‍ക്കും വെകിളികള്‍ക്കും മുന്നില്‍ നമ്മുടെ മൂല്യാത്മക സാംസ്‌കാരികാടിത്തറയെ നാം തന്നെ നശിപ്പിക്കുവാനായി തുനിഞ്ഞിറങ്ങരുത്.
സ്വസ്ഥമായി ജീവിക്കുവാനുള്ളതാണ് നാം ആര്‍ജിച്ചെടുത്ത നമ്മുടേത് മാത്രമായ ഭാരതീയ സംസ്‌കാരം.നമ്മുടെ വ്യക്തി ജീവിതം മുതല്‍ കുടുംബ സമൂഹ തലം വരെ അത് ഗ്രസിച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിത ശൈലി ഈ സംസ്‌കാരത്തില്‍ അധിഷ്ഠിതമാക്കുവാന്‍ നാം പരമാവധി ശ്രമിക്കുകയും ആധുനിക തലമുറക്ക് കൃത്യമായ സാംസ്‌കാരികാവബോധം ഉണ്ടാക്കിക്കൊടുക്കുകയും വേണം.സാംസ്‌കാരികാധിഷ്ഠിതമല്ലാത്ത ഒരു ജീവിത ശൈലിക്ക് വിഘാതം വരുത്തുന്നതും വിരുദ്ധമായി മാറുന്നതും വലിയ അളവിലുള്ള സാമൂഹികാസ്വസ്ഥതകള്‍ക്ക് കാരണമാകും.
സാമ്രാജ്യത്തിന്റെ വിവിധ തലങ്ങളിലെ കുതന്ത്രങ്ങള്‍ക്ക് നാം ഓശാനപ്പാട്ടുകാരായി മാറുമ്പോള്‍ നാം നമ്മുടെ സംസ്‌കാരത്തെയും അതിന്റെ പൈതൃകത്തെയുമാണ് പണയം വെക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക. വാലന്റൈന്‍ ഡേ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ പരിലാളനത്തോടെ നമ്മുടെ മണ്ണില്‍ വേരുറപ്പിച്ച, ഉറപ്പിക്കാന്‍ തയ്യാറെടുക്കുന്ന മുഴുവനത്തിനേയും നാം തിരിച്ചറിയുകയും ബഹിഷ്‌കരിക്കുയും ഒഴിവാക്കുകയും ചെയ്യുക. അല്ലാത്തപക്ഷം നമ്മുടേതെന്ന് നാം അഭിമാനിക്കുന്ന നമ്മുടെ സ്വന്തം സംസ്‌കൃതി കാലക്രമത്തില്‍ ഒരോര്‍മ മാത്രമായിത്തീരുക തന്നെ ചെയ്യും,തീര്‍ച്ച.

Monday, February 11, 2013

വീട്ടിലേക്കുള്ള വഴി തേടി വിനയചന്ദ്രന്‍ യാത്രയായി





എപ്പോള്‍ സാര്‍ എന്ന് വിളിച്ചാലും ചിരിച്ചു കൊണ്ട് വിശേഷങ്ങളന്വേഷിക്കുന്ന കവി ഡി വിനയചന്ദ്രന്‍ വീട്ടിലേക്കുള്ള വഴി തേടിപ്പോയിയെന്ന് ഇനിയും വിശ്വസിക്കാന്‍ വയ്യ. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പുളിമൂടുള്ള ജി പി ഓ യുടെ മുന്നില്‍ വെച്ച് കണ്ടപ്പോള്‍ അവശനായിട്ടനുഭവപ്പെട്ടു. സാര്‍ എന്ന വിളിക്ക് ഒരു പുഞ്ചിരി മാത്രം നല്‍കി മുന്നോട്ട് നടന്ന് നീങ്ങിയപ്പോഴേ മനസ്സില്‍ ചില ചോദ്യങ്ങളുദിച്ചിരുന്നു. പിറ്റേന്ന് രാത്രി ന്യൂസ് ബ്യൂറോയിലെ ശ്രീജിത്തേട്ടനാണ് വിനയചന്ദ്രന്‍ സാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞത്. ഇത്ര പെട്ടെന്ന് തിരുവനന്തപുരത്ത് നിന്നും അമ്മാനപ്പാട്ട് പാടി വിനയചന്ദ്രന്‍ എന്ന കവി മടങ്ങിപ്പോകുമെന്ന് വിചാരിച്ചതേയില്ല. മണ്ണും മരവും വായുവും സംരക്ഷിക്കാനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സാധാരണയായി നടക്കാറുള്ള സമരങ്ങളില്‍ ഇനി വിനയചന്ദ്രന്‍ സാറിന്റെ അമ്മാനപ്പാട്ടുകളും പഴമയുടെ നിറം തുളുമ്പുന്ന കവിതകളും ഉണ്ടാവില്ല എന്ന ഒറ്റ വിഷമം മാത്രം. കവി എ അയ്യപ്പന് ശേഷം മനസ്സിന്റെ കോണില്‍ സ്ഥാനം നല്‍കിയ കവി ഡി വിനയചന്ദ്രന്‍ എന്ന അര്‍ദ്ധ അരാജകവാദി മലയാളത്തിന്റെ മണ്ണിനേയും വായുവിനേയും മരങ്ങളേയും അനാഥമാക്കി മടങ്ങുന്നു...............ഒരിറ്റു കണ്ണുനീര്‍


Tuesday, February 5, 2013

ഞാന്‍ മലയാളി




ഞാന്‍ മലയാളി
വയറ് നിറഞ്ഞപ്പോള്‍
വയല്‍ നികത്താന്‍ തോന്നി
റബ്ബര്‍ മരങ്ങളിന്നെന്റെ
വയറ് നിറക്കുന്നില്ല



Wednesday, January 30, 2013

വാര്‍ദ്ധക്യം





സ്വസ്ഥാസ്വസ്ത്യത്തിന്‍ പ്രണയകാലം
സര്‍വം മിന്നിമറയും ഒര്‍മ്മക്കാലം
കൊഞ്ചലുകള്‍ പുനര്‍ജനിക്കും കുട്ടിക്കാലം
പിരിയാന്‍ പോകുന്ന പേടിക്കാലം
ആരോരുമില്ലാത്തവര്‍ തന്‍ ദു:ഖകാലം



Friday, January 4, 2013

വിലപറയുമ്പോള്‍





ചെറുകൂരക്കുള്ളിലെ 
സ്‌നേഹനൊമ്പരങ്ങള്‍ക്ക്
മനുഷ്യ- മൃഗ സ്‌നേഹികള്‍
വിലപറയുമ്പോള്‍
ബാധ്യതകളുടെ ലോകത്ത്
ഒഴിപ്പിക്കലുകളും
ഒഴിഞ്ഞുപോക്കുകളും നടക്കുന്നു


(വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പുസ്തകത്താളിന്റെ 
അരികത്ത് ഞാന്‍ കുറിച്ചത്)