Saturday, October 22, 2011

ഗദ്ദാഫി: നായകനും പ്രതിനായകനും


പി ഗോവിന്ദപിള്ള



ലിബിയയില്‍ 1969 മുതല്‍ ഭരണാധികാരിയായിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫി കലാപകാരികളാല്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത സമ്മിശ്ര വികാരങ്ങളോടെ മാത്രമേ കേള്‍ക്കാന്‍ കഴിയൂ. കാരണം നന്മയും തിന്മയും സമ്മേളിച്ച ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.


ലിബിയ ഗദ്ദാഫിക്ക് മുമ്പ്
ഉത്തരാഫ്രിക്കയിലെ ലിബിയ പലപ്പോഴും അതിന്റെ നീണ്ട ചരിത്രത്തില്‍ റോമന്‍ സാമ്രാജ്യവാദികള്‍ തൊട്ട് ഇന്നേവരെ പല വിദേശ ശക്തികളുടെയും ആക്രമണത്തിനും ആധിപത്യത്തിനും വിധേയമായിട്ടുണ്ട്. 1950കള്‍ മുതല്‍ 1969 വരെ ഇദ്രീസ് എന്ന രാജാവാണ് അവിടെ ഭരണം നടത്തിയിരുന്നത്. ഇദ്രീസ് അമേരിക്കന്‍ ഐക്യനാടിന്റെയും മറ്റ് പടിഞ്ഞാറന്‍ സാമ്രാജ്യവാദികളുടെയും ചൊല്‍പ്പടിക്ക് നിന്നുകൊടുക്കുകയും ലിബിയയുടെ സ്വത്തുക്കള്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അങ്ങിനെ ലിബിയ പേരിന് ഒരു സ്വതന്ത്ര രാജാധിപത്യ രാഷ്ട്രം ആയിരുന്നുവെങ്കിലും വാസ്തവത്തില്‍ അമേരിക്കന്‍ സാമ്രാജ്യവാദികളുടെ ഒരു സാമന്ത രാജ്യം മാത്രമായിരുന്നു.


ഗദ്ദാഫിയുടെ കടന്നുവരവും ഭരണവും
ജനങ്ങള്‍ നിരക്ഷരതയിലും ദാരിദ്ര്യത്തിലും മുഴുകി കഴിയുമ്പോള്‍ ചെറിയ ന്യൂനപക്ഷം പ്രഭുക്കന്മാരും, രാജാവും, രാജസേവകരും സുഖലോലുപരായി കഴിയുകയായിരുന്നു. ഈ ഘട്ടത്തിലാണ് മുഅമ്മര്‍ ഗദ്ദാഫി എന്ന ഒരു യുവ സൈനികന്‍ ഏതാനും സൈനിക സുഹൃത്തുക്കളുമായി ചേര്‍ന്ന് സമാധാനപരമായ ഒരട്ടിമറിയിലൂടെ രാജകീയ ഭരണത്തെ നിഷ്‌കാസനം ചെയ്ത് സ്വയം അധികാരം ഏറ്റെടുത്തത്. 1969 ലെ ഈ ഭരണമാറ്റം സ്വാഭാവികമായും അമേരിക്കക്കാര്‍ക്കും മറ്റ് പടിഞ്ഞാറന്‍ സാമ്രാജ്യവാദികള്‍ക്കും തീരെ ഇഷ്ടപ്പെട്ടില്ല. ഗദ്ദാഫിക്കാകട്ടെ സോഷ്യലിസ്റ്റ് രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളും നിര്‍ലോഭം പിന്തുണ നല്‍കുകയും ചെയ്തു. സാമൂഹിക വ്യവസ്ഥയെ ആകെ പൊളിച്ചെഴുതി സാധാരണക്കാര്‍ക്ക് പ്രാമുഖ്യം  നല്‍കുന്ന ഒരു ഭരണക്രമം സൃഷ്ടിക്കുകയായിരുന്നു ഗദ്ദാഫിയുടെ ലക്ഷ്യം. അതിനദ്ദേഹം ഇസ്‌ലാമിക് സോഷ്യലിസം എന്ന പേരു കൊടുത്തു. ഇസ്‌ലാമിക വിശ്വാസികള്‍ക്ക് പ്രിയങ്കരമായ പച്ച നിറമാണ് ഒരു ദേശീയനിറമായി ഗദ്ദാഫി അംഗീകരിച്ചത്. ഗദ്ദാഫിയും സൈനികരും ഗദ്ദാഫിയുടെ ഉയര്‍ന്ന സഹപ്രവര്‍ത്തകരും ഒരു യൂനിഫോം പോലെ പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തന്റെ ഭരണ ലക്ഷ്യങ്ങളും പരിഷ്‌കരണ നടപടികളും എല്ലാം ഒരു മാനിഫെസ്റ്റോ (വിജ്ഞാപനം) പോലെ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. അതിന് ഗ്രീന്‍ ബുക്ക് അഥവാ ഹരിത പുസ്തകം എന്നാണ് അദ്ദേഹം പേര്‍ നല്‍കിയത്. ആഭ്യന്തര തലത്തില്‍ ലിബിയയിലെ സമ്പന്നമായ എണ്ണക്കിണറുകള്‍ വികസിപ്പിക്കുകയും അവയെല്ലാം ദേശസാത്കരിക്കുകയും ചെയ്ത ഗദ്ദാഫി ക്ഷേമ പ്രവര്‍ത്തനത്തിനുള്ള പണം അങ്ങിനെ കണ്ടെത്തി. വിദേശ രംഗത്ത് അദ്ദേഹം ലോകത്ത് എല്ലായിടത്തും ജനകീയ സമരങ്ങള്‍ക്ക്  പിന്തുണ നല്‍കി. പ്രത്യേകിച്ച് അമേരിക്കന്‍ ആധിപത്യത്തെ എതിര്‍ത്ത് പോരാടുന്ന ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഗദ്ദാഫിയുടെ പിന്തുണ ഉറപ്പായിരുന്നു. അങ്ങിനെ രണ്ട് ദശാബ്ദം കൊണ്ട് സാര്‍വദേശീയ രംഗത്ത് ഒരു വീര പുരുഷന്റെ പരിവേഷം അദ്ദേഹത്തിന് ലഭിച്ചു.ചേരിചേരാ രാഷ്ട്രങ്ങളുടെ മുമ്പന്തിയിലായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഐക്യനാടുകളും അവരുടെ ചാര സംഘടനയായ സി ഐ എയും പലവട്ടം ഗദ്ദാഫിയെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും സോവിയറ്റ് യൂനിയന്റെ പിന്തുണയും ജനങ്ങളുടെ കൂറും കാരണം അത്തരം ശ്രമങ്ങളൊക്കെ അലസിപ്പോയതേയുള്ളൂ.


ഭരണത്തിന്റെ ഗതിമാറ്റം
1990ല്‍ സോവിയറ്റ് യൂനിയന്‍ സോഷ്യലിസം ഉപേക്ഷിക്കുകയും ശിഥിലീകരിക്കപ്പെടുകയും ചെയ്തത് മറ്റ് പല മൂന്നാം ലോക രാജ്യങ്ങള്‍ക്കും എന്ന പോലെ ഗദ്ദാഫിക്കും ലിബിയക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. വാസ്തവത്തില്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടുകൂടിത്തന്നെ ഗദ്ദാഫിയുടെ പതനവും ആരംഭിച്ചു. സോവിയറ്റ് യൂനിയന്റെ പിന്തുണയോടു കൂടി ശക്തിയാര്‍ജിച്ചു വന്ന പല മൂന്നാം ലോക രാജ്യങ്ങളും അമേരിക്കയുടെ സ്വാധീന വലയത്തില്‍ പെടാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ ഗദ്ദാഫിയും അമേരിക്കയുമായി വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങി. ഫലസ്തീനോട് തുടക്കം തൊട്ടേ ഉണ്ടായിരുന്ന ഗദ്ദാഫിയുടെ ഐക്യദാര്‍ഢ്യ മനോഭാവത്തില്‍ അയവ് വരുകയും ഇസ്‌റാഈലിനോടുള്ള ചായ്‌വ് വര്‍ധിക്കുകയും ചെയ്തു. അറബികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പതാക വാഹകനായിരുന്ന ഈജിപ്തിലെ ഭരണാധികാരി കേണല്‍ അബ്ദുന്നാസര്‍ ആയിരുന്നു ഗദ്ദാഫിയുടെ അനൗപചാരിക ഗുരു. ഗദ്ദാഫി അധികാരത്തിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അറബ് നവോഥാനത്തിന്റെ ആ രാജശില്‍പി നിര്യാതനാവുകയും ഇസ്‌റാഈലുമായി അടുപ്പക്കാരനായിരുന്ന അന്‍വര്‍ സാദത്ത് അധികാരമേല്‍ക്കുകയും ചെയ്തു. ഒരു ദശകത്തിനകം സാദത്ത് ദേശസ്‌നേഹികളാല്‍ വധിക്കപ്പെടുകയും ഹുസ്‌നി മുബാറക് അധികാരത്തില്‍ എത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 17-ാം തീയതി ആരംഭിച്ച അറബ് സ്വേഛാധിപത്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ടുണീഷ്യന്‍ ഭരണാധികാരികളോടൊപ്പം ഹുസ്‌നി മുബാറകും ഒലിച്ചു പോയി. ഇതേ തുടര്‍ന്നാണ് അറബ് വസന്തം എന്ന പേരില്‍ അറിയപ്പെടുന്ന ജനകീയ മുന്നേറ്റം ലിബിയയിലും ആരംഭിച്ചത്.


അമേരിക്കന്‍ ഇടപെടലും ഗദ്ദാഫിയുടെ അന്ത്യവും
ലിബിയയില്‍ ഗദ്ദാഫി ഭരണം അതിന്റെ പഴയ ആദര്‍ശശുദ്ധിയെല്ലാം വെടിഞ്ഞ് അഴിമതിയിലേക്കും മര്‍ദന വാഴ്ചയിലേക്കും നീങ്ങുകയായിരുന്നു. നേരത്തെ സൂചിപ്പിച്ച വിധം അമേരിക്കയുമായി ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഗദ്ദാഫി നടത്തിയെങ്കിലും അമേരിക്കക്ക് ഗദ്ദാഫിയോട് പഴയ വൈരാഗ്യം തുടര്‍ന്നു. ഗദ്ദാഫിയുടെ രണ്ട് ഭാര്യമാരില്‍ ജനിച്ച ഒമ്പത് മക്കള്‍ പ്രായപൂര്‍ത്തിയായി ഭരണ കാര്യങ്ങളില്‍ ഇടപെടാനും അതിന്റെ ശീതളഛായയില്‍ ധനസമ്പാദനം നടത്താനും അത് വിദേശങ്ങളിലും മറ്റും നിക്ഷേപിക്കാനും ആരംഭിച്ചു. എണ്ണ കയറ്റുമതിയിലൂടെയും മറ്റും നേടിയ പണം ഗദ്ദാഫിയും സ്വന്തം കണക്കില്‍ നിക്ഷേപിച്ചു. ഈ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസ്തരായ സൈനികരെ പോലും രോഷാകുലരാക്കി. അങ്ങിനെയാണ് കഴിഞ്ഞ ഫെബ്രുവരി മാസാവസാനം അറബ് വസന്തത്തിന്റെ അലകള്‍ അറബ് ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റ് പോലെ വീശിയടിക്കാന്‍ തുടങ്ങിയത്. ലിബിയന്‍ പരിവര്‍ത്തന സമിതി എന്നൊരു പ്രതിപക്ഷ സംഘടന ഉണ്ടാക്കി ഗദ്ദാഫിയെ ഉപേക്ഷിച്ചു പോന്ന സൈനികരും യുവാക്കളും പ്രക്ഷോഭം തുടങ്ങി. ഈ സന്ദര്‍ഭം അമേരിക്ക തികച്ചും ഉപയോഗപ്പെടുത്തി. പ്രക്ഷോഭത്തെ ഗദ്ദാഫിയും ഉരുക്കു മുഷ്ടി കൊണ്ട് നേരിടാന്‍ തുടങ്ങി. ഒരു ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതി എവിടെയും ഉളവായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഗദ്ദാഫി അധികാരം ഒഴിയണമെന്ന് സകലമാന നയതന്ത്ര മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് പരസ്യമായി ആവശ്യപ്പെട്ടു. ബരാക് ഒബാമക്ക് ലിബിയന്‍ ജനതയുടെ അവകാശ സംരക്ഷണത്തില്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. അതല്ലെങ്കില്‍ ബഹ്‌റൈനിലെ അമീര്‍ സ്വരാജ്യത്തെ ജനകീയ പ്രക്ഷോഭത്തെ ഭീകരമായി അടിച്ചമര്‍ത്തുന്നതിനെ ഒബാമയും കൂട്ടരും അനുകൂലിക്കുകയില്ലല്ലോ. അമീര്‍ അമേരിക്കയുടെ സുഹൃത്തും ബഹ്‌റൈന്‍ അമേരിക്കന്‍ കുത്തകകളുടെ മേച്ചില്‍ സ്ഥലവുമായതുതന്നെ കാരണം . ബഹ്‌റൈനില്‍ പ്രകടമാകാത്ത ജനാധിപത്യ പ്രേമം ലിബിയയില്‍ അവര്‍ക്കുണ്ടാകാന്‍ തരമില്ലല്ലോ? ഗദ്ദാഫി നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും ന്യായമായ ജനാധിപത്യ അവകാശങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നുവെന്നും ആരോപിച്ച് അമേരിക്കയും നാറ്റോയും (ഉത്തര അത്്‌ലാന്റിക് ഉടമ്പടി സംഘടന) നേരിട്ട് ലിബിയന്‍ കലഹത്തില്‍ ഇടപെടാന്‍ തുടങ്ങി. അവര്‍ ലിബിയക്ക് മേല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി. ഈ വ്യോമാക്രമണത്തില്‍ ഗദ്ദാഫിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരും ഗദ്ദാഫി പക്ഷത്തെ സൈനികരും നിരപരാധികളായ സാധാരണ പൗരന്മാരും അടക്കം നിരവധി പേര്‍ വധിക്കപ്പെട്ടു. ഗദ്ദാഫിക്ക് ഇത് ഉര്‍വശീ ശാപം പോലെ ഉപകാരമായിത്തീര്‍ന്നു. താനിപ്പോഴും പഴയ സാമ്രാജ്യത്വ വിരുദ്ധ പോരാളിയാണെന്ന് തെളിയിക്കാനും അങ്ങിനെ ലിബിയയിലും പുറത്തുമുള്ള സാമ്രാജ്യത്വ വിരുദ്ധരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ നേടാനും ഗദ്ദാഫിക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ഗദ്ദാഫിക്ക് ഇതുവരെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. പക്ഷേ, ഇപ്പോള്‍ ജനകീയ പക്ഷം വിജയിക്കുകയും ഗദ്ദാഫിയെ അദ്ദേഹത്തിന്റെ  ഭൂഗര്‍ഭ ഒളിത്താവളത്തില്‍ വെച്ച് പിടികൂടി വധിക്കാന്‍ എതിരാളികള്‍ക്ക് കഴിയുകയും ചെയ്തിരിക്കുന്നു.


ലിബിയയുടെ ഭാവി 
തീര്‍ച്ചയായും ഗദ്ദാഫിയുടെ പതനത്തില്‍ ദുഃഖിക്കേണ്ട കാര്യമൊന്നുമില്ല. പക്ഷേ ഗദ്ദാഫിയെ ഒതുക്കിയത് അദ്ദേഹത്തിന്റെ സ്ഥിരം ശത്രുക്കളാണോ പാശ്ചാത്യ സാമ്രാജ്യവാദികളുടെ സൈന്യങ്ങളാണോ എന്ന ചോദ്യം അവശേഷിക്കുന്നു. ഇതുവരെ വിവരിച്ച കാര്യങ്ങളില്‍ നിന്ന് അങ്ങിനെ ഒരു സാധ്യത തള്ളിക്കളയാന്‍ ആവുകയില്ല. അങ്ങിനെയെങ്കില്‍ ഗദ്ദാഫിക്ക് ഒരു കുറ്റവാളിയുടെത് എന്നതിനേക്കാള്‍ ഒരു രക്തസാക്ഷിയുടെ പരിവേഷമാണ് കൈവന്നിട്ടുള്ളത്. ഗദ്ദാഫി വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ലിബിയന്‍ പരിവര്‍ത്തന സമിതിയില്‍ പടിഞ്ഞാറന്‍ ദല്ലാള്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. അപ്പോള്‍ ഇനി വരുന്ന പുതിയ ഭരണ സംവിധാനത്തിലും പടിഞ്ഞാറന്മാരുടെ രഹസ്യ സാന്നിധ്യം ഉണ്ടായിരിക്കും എന്നത് തീര്‍ച്ചയാണ്. വരാന്‍ പോകുന്ന സംഭവ വികാസങ്ങളില്‍കൂടി മാത്രമേ അക്കാര്യങ്ങള്‍ വ്യക്തമാകൂ. അതുകൊണ്ടാണ്് ഗദ്ദാഫിയുടെ വധം സമ്മിശ്ര വികാരങ്ങളോടെ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് ആദ്യമേ പറഞ്ഞത്.

തയ്യാറാക്കിയത്
മുബാറക്‌ റാവുത്തര്‍
(22-10-2011 ല്‍ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Wednesday, October 19, 2011

കൂടംകുളം: കൈയുയര്‍ത്താതിരിക്കാന്‍ എന്തുണ്ട് നിങ്ങള്‍ക്ക് ന്യായീകരണം?

കൂടംകുളം ആണവ നിലയവിരുദ്ധ സമരം രാജ്യശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയിലെ ജനകീയ ചെറുത്തുനില്‍പ്പ് ചരിത്രത്തില്‍ സ്ഥാനം നേടാന്‍ തക്കതായി സമരം വളര്‍ന്നു കഴിഞ്ഞുവെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. കഴിഞ്ഞ ആഗസ്റ്റ് 17 നാണ്  കൂടംകുളത്തിനടുത്തുള്ള ഇടിന്തകര നിവാസികളും ഒരു പറ്റം സാമൂഹിക പ്രവര്‍ത്തകരും 1000 മെഗാവാട്ട് വീതമുള്ള രണ്ട് ആണവ റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യുന്നതിനെതിരെ നിരാഹാര സമരം ആരംഭിച്ചത്. ഇവയില്‍ ഒന്നിന്റെ പണി 99 ശതമാനവും മറ്റേതിന്റെത് 93 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്ടറുകളാണ് കൂടംകുളം നിലയത്തില്‍ സ്ഥാപിക്കുന്നത്. സമരാരംഭ ഘട്ടം മുതല്‍ ഈ പ്രദേശത്തേക്ക് സമീപ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകുകയായിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും സാധാരണ ജനവിഭാഗവുമാണ്. നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ സ്ഥിതി അരക്ഷിതാവസ്ഥയിലാകും എന്ന് മനസ്സിലാക്കിയാണിവര്‍ സമരമുഖത്തേക്കിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചെങ്കിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് സമരം പുനരാരംഭിക്കുകയായിരുന്നു. സമരക്കാര്‍ ആണവനിലയത്തിന്റെ സുരക്ഷയെ പറ്റി ആശങ്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ആണവനിലയങ്ങളും സുരക്ഷിതമാണെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ പറയുമ്പോഴും യാഥാര്‍ഥ്യം അതല്ലെന്നാണ് വസ്തുതകള്‍ നമ്മോട് പറയുന്നത്. നോക്കൂ, നിലയത്തിലെ ജോലിക്കാരും കുടുംബാംഗങ്ങളും താമസിക്കുന്ന ക്വാട്ടേഴ്‌സ് 15 കിലോമീറ്റര്‍ ദൂരെയാണ്. എന്നാല്‍ ഇത്രയും ദൂരത്തില്‍ നിലയത്തിന് ചുറ്റുമായി ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. എന്താണിതിനര്‍ഥം? ആണവ അപകടമുണ്ടായാല്‍ തങ്ങളും കുടുംബങ്ങളും സുരക്ഷിതരായിരിക്കണം. ജനങ്ങള്‍ക്കെന്തായാലെന്താ? അത്ര തന്നെ. അപകടം മാത്രമല്ല, ഇന്ത്യയുടെ ആണവ നിലയങ്ങള്‍, സാധാരണ പ്രവര്‍ത്തനങ്ങളില്‍ തന്നെ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയത് അണുശക്തി നിയന്ത്രണ ബോര്‍ഡിന്റെ (എ ഇ ആര്‍ സി) മുന്‍ ചെയര്‍മാന്‍ ഡോ. ഗോപാലകൃഷ്ണനാണ്. രാജ്യത്ത് നിലവില്‍ ആറ് സ്ഥലങ്ങളിലായി ആണവ റിയാകടറുകളുടെ പണി നടക്കുന്നുണ്ട്. ഇവയില്‍ ജയ്താപൂരിലേത് ഫ്രഞ്ച് നിര്‍മിത റിയാക്ടറുകളും കൂടംകുളത്തേത് റഷ്യന്‍ നിര്‍മിതവുമാണ്. ജയ്താപൂരിലും ജനങ്ങള്‍ ആണവ നിലയത്തിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തുണ്ട്.
ആണവോര്‍ജത്തെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ തന്നെ റഷ്യന്‍ നിര്‍മിത റിയാക്ടറുകളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഫ്രഞ്ച് നിര്‍മിതമായ റിയാക്ടറുകള്‍ താരതമ്യേന സുരക്ഷിതമാണെന്നും റഷ്യന്‍ നിര്‍മിത റിയാക്ടറുകളുടെ സുരക്ഷയെപ്പറ്റി ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നുമാണ് ഇവരുടെ പക്ഷം.
ഇന്ത്യയിലെ തന്നെ പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ പല തവണ ആണവ നിലയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്ക് വെച്ചിട്ടുമുണ്ട്. ഫുക്കുഷിമയിലെ ആണവ ദുരന്തം കഴിഞ്ഞതോടെയാണ് ശാസ്ത്ര ലോകം ഇത്തരത്തിലുള്ള ആശങ്കകള്‍ പങ്ക് വെക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ റിയാക്ടറുകള്‍ക്ക് മനുഷ്യസാധ്യമായ ആക്രമണങ്ങളെയോ, പ്രകൃതി ദുരന്തങ്ങളേയോ തടുക്കാനുള്ള ശേഷിയില്‍ സംശയം രേഖപ്പെടുത്തിയ അവരുടെ തന്നെ ആണവ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ തന്നെ റഷ്യന്‍ നിര്‍മിത ആണവ റിയാക്ടറുകള്‍ക്ക് 31 തരത്തില്‍ കേടുപാടുകള്‍ സംഭവിച്ച് അപകടങ്ങള്‍ ഉണ്ടാകാമെന്നും പറയുന്നുണ്ട്. ഇതോടെ ആണവ റിയാക്ടറുകള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ വിപത്തിന് ഇടവരുത്തുമെന്ന വാദം ശക്തി പ്രാപിക്കുകയാണ്.
റിയാക്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ സമീപ പ്രദേശത്തെ സമുദ്രത്തില്‍ ലവണാംശം കൂടാനുള്ള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിനായി സമുദ്രജലം ഉപയോഗിക്കുകയും, ആണവ മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കിത്തുടങ്ങുകയും ചെയ്യുന്നതോടു കൂടി ഈ ഭാഗത്ത് സമുദ്രത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും. ഇതിനെയാണ് ഇടിന്തകരയിലേയും പരിസരങ്ങളിലേയും ജനങ്ങള്‍ മുന്‍കൂട്ടി കാണുന്നത്.
കൂടംകുളത്തേക്കാള്‍ വലിയ അപകടമാണ് തമിഴ്‌നാട് തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കാല്‍പാക്കത്ത് പതിയിരിക്കുന്നത്. കാരണം മറ്റ് റിയാക്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ച ശേഷം വരുന്ന ആണവ ബാക്കി ഇവിടത്തെ റീപ്രോസസിംഗ് റിയാക്ടറിലാണ് വീണ്ടും ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ആകാത്തതിനാല്‍ ഒരു ദീര്‍ഘകാലം സൂക്ഷിച്ചശേഷം കടലില്‍ തള്ളുകയാണ് പതിവ്. ഇത്തരത്തില്‍ വലിയ സാന്ദ്രതയുള്ള മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതോടെ ആ ഭാഗത്തെ മുഴുവന്‍ കടല്‍ സമ്പത്തും ഉപയോഗശൂന്യമായി തീരുന്നതാണ് നാം ഇപ്പോള്‍ കണ്ട് വരുന്നത്.
കല്‍പാക്കം ആണവ പ്ലാന്റ് ഇതിനകം തന്നെ അപകടകരമായ അവസ്ഥയിലാണുളളതെന്ന് ഇവിടെ നടന്ന സംഭവങ്ങള്‍ കൊണ്ട് വ്യക്തമായതാണ്. 2003ലും 2004 ലും ഇവിടുത്തെ റിയാക്ടറില്‍ സംഭവിച്ച ചോര്‍ച്ച കാരണമായി ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ഇന്നും അധികൃതര്‍ ദുരൂഹമായ മൗനമാണ് തുടരുന്നത്. അന്ന് ചോര്‍ച്ച കാരണമായി ആറ് തൊഴിലാളികള്‍ മരിച്ചിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം കല്‍പാക്കത്തെ പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാല്‍ ആ ചോര്‍ച്ചയുടെ ദുരന്ത ഫലം ഇന്നും കല്‍പാക്കത്തിന് 30 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ പുതിയ തലമുറയിലെ കുട്ടികള്‍ പലരും ക്യാന്‍സര്‍ രോഗികളായാണ് ജനിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് ആ ചോര്‍ച്ചയുടെ ഭാഗമായി തീര്‍ന്നവര്‍ മുഴുവന്‍ എന്തെങ്കിലും രോഗത്തിനടിമകളുമാണ്.
ഇതിനെയൊക്കെ മറികടക്കുന്നതാണ് ആണവ ലോബിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍.  പ്രത്യേകിച്ചും മന്‍മോഹന്‍ സിംഗ് കൂടംകുളം സമരത്തിന് വിരുദ്ധമായി നേരിട്ട് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അവര്‍ സര്‍ക്കാരിനെ വരുതിയിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്നു വേണം കരുതാന്‍. ആണവ ലോബി പറയുന്നത് അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു പ്ലൂട്ടോണിയം പവര്‍ ആയി മാറുമെന്നാണ്. അതിനായിട്ട് അവര്‍ ലക്ഷ്യം വെക്കുന്നതാകട്ടെ കൂടംകുളത്തെ 2000 മെഗാവാട്ട് പ്ലൂട്ടോണിയം ഹെവി പ്രഷറൈസ്ഡ് വാട്ടര്‍ പ്ലാന്റിനേയും. ഇത് ശരിക്കും അപകടകരം തന്നെയാണ്.
റഷ്യന്‍ നിര്‍മിത റിയാക്ടറുകള്‍ ലോക നിരവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തവയാണെന്ന് ഇതിനകം തന്നെ ശാസ്ത്ര ലോകം വിലയിരുത്തിക്കഴിഞ്ഞതാണ്. ഫുക്കുഷിമയിലെ ഡയിച്ചി ആണവ നിലയത്തില്‍ സുനാമി കാരണമായി ഉണ്ടായ പൊട്ടിത്തെറിയില്‍ ഉണ്ടായ നഷ്ടത്തെ പറ്റി ഇനിയും ജപ്പാന്‍ കണക്കെടുത്തു കഴിഞ്ഞിട്ടില്ല. അന്ന് ഫുക്കുഷിമയില്‍ നിന്നും ജീവനും കൊണ്ട് പോയവര്‍ ഇനിയൊരിക്കലും തങ്ങള്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനാകില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഫുക്കുഷിമയുടെ ഏതാണ്ട് 150 കിലോമീറ്റര്‍ ചുറ്റളവില്‍ ആണവ വികിരണത്തിന്റെ വ്യാപ്തി എത്തിയെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മോട് പറയുന്നു.
കൂടംകുളത്ത് പ്രക്ഷോഭം തിളച്ചുമറിയുമ്പോള്‍ മലയാളിക്ക് വെറുതെയിരിക്കാനാകില്ല. തൊട്ടടുത്ത് ഇങ്ങനെയൊരു ആണവ മുനമ്പ് രൂപപ്പെടുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് അധാര്‍മികമാണ്. മാത്രമല്ല,  ദുരന്തത്തിന്റെ ഒരോഹരി ഏറ്റുവാങ്ങേണ്ടിവരുന്നവരാണ് കേരളീയര്‍ എന്നതും കാണാതിരുന്നുകൂടാ. അതുകൊണ്ടു തന്നെ പുളിങ്ങോം ആണവവിരുദ്ധ സമര പാരമ്പര്യമുള്ള മലയാളി അലസനായിരിക്കാന്‍ പാടില്ല. കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ്. അതായത് അവിടേക്ക് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ള ദൂരം ഏതാണ്ട് 100 കിലോമീറ്ററില്‍ താഴെ മാത്രം.   ആണവ നിലയിത്തിനെതിരെ നടക്കുന്ന സമരം യഥാര്‍ഥത്തില്‍ ആ പ്രദേശത്തുകാരുടെയോ തമിഴന്റെയോ മാത്രം പ്രശ്‌നമല്ല. മറിച്ച് കേരളത്തിന്റെതു കൂടിയാണ്. ദക്ഷിണേന്ത്യയുടെത് കൂടിയാണ്. എന്നല്ല, മനുഷ്യരാശിയുടേത് കൂടിയാണ്.
എന്തെന്നാല്‍ ഫുക്കുഷിമയുടെ ആണവ നിലയത്തില്‍ ഏതാണ്ട് 800 നും 1000 നും ഇടയില്‍ ആണവ ഇന്ധനം പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ കൂടംകുളത്ത് വരാന്‍ പോകുന്ന റിയാക്ടറിന്റെ ശേഷി 2000 മെഗാവാട്ടാണ്. അതായത് ഫുക്കുഷിമയിലെ അപകടത്തിന്റെ വ്യാപ്തി 150 കിലോ മീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നെങ്കില്‍ കൂടംകുളത്ത് അപകടം നടന്നാല്‍ അതിന്റെ വ്യാപ്തി എത്ര ഭയാനകമായിരിക്കും? അത്തരത്തില്‍ ഒരപകടത്തിന് നമ്മുടെ കേരളത്തിന്റെ വലിയൊരു ഭാഗം  ഒന്നായിട്ട് ചുട്ടു ചാമ്പലാക്കാന്‍ സെക്കന്‍ഡുകള്‍ മതി. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തെ നാം വിലയിരുത്തേണ്ടത്  ജപ്പാനിലെ ഫുക്കുഷിമയില്‍ നടന്ന ആണവ ദുരന്തത്തേയും, അതിനു മുമ്പ് നടന്ന ചെര്‍ണോബില്‍ പോലെയുള്ള ആണവ ദുരന്തങ്ങളേയും മുന്‍നിര്‍ത്തിയാകണം. ഇനിയും ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി ബോധ്യം വരാത്തവരാരെങ്കിലും ഉണ്ടെങ്കില്‍ അപകടം അനുഭവിച്ചു മനസ്സിലാക്കുക.

Sunday, October 9, 2011

ഫേസ്ബുക്ക് ഉപയോക്താക്കള്‍ സൂക്ഷിക്കുക


നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കഴിഞ്ഞിരിക്കാം


ലോകത്ത് ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ വിപ്ലവം സൃഷ്ടിച്ച  സൗഹൃദ കൂട്ടായ്മയാണ് ഫേസ്ബുക്ക്. മുന്‍പ് ഉണ്ടായിരുന്ന ഓര്‍ക്കുട്ട് പോലെയുള്ളവയെ നിഷ്പ്രഭരാക്കി കൊണ്ടാണ് ഇപ്പോള്‍ ഫേസ്ബുക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോകത്തൊട്ടാകെ 750 മില്യന്‍ ആളുകളാണ് ഫേസ്ബുക് ഉപയോഗിക്കുന്നത്. അതില്‍ പെട്ട ഒരു ഫേസ്ബുക്ക് ഉപയോക്താവാണോ താങ്കള്‍. ഉപയോഗിക്കുന്നത് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണോ ? എങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുള്‍പ്പടെ ഉള്ള പല വിവരങ്ങളും ഫേസ്ബുക്കിന്റെ പ്രധാന സെര്‍വറില്‍ ആയി കഴിഞ്ഞിട്ടുണ്ടാകും. കാരണം ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അതില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്ത് പുറത്ത് പോയാലും ഓരോരുത്തരുടേയും പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയാണെന്നും മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ശേഖരിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. തങ്ങളുടെ ഉപയോക്താക്കള്‍ ഫേസ്ബുക്ക് തുറന്നു കഴിഞ്ഞാല്‍ പിന്നീട് അവര്‍ ഏതൊക്കെ വെബ് സൈറ്റുകളാണ് സന്ദര്‍ശിക്കാറുള്ളതെന്നതിനെ പറ്റി തങ്ങള്‍ വിശദമായി തന്നെ പിന്‍തുടരാറുണ്ടെന്നും അവര്‍ സമ്മതിച്ചു. ഇത് തങ്ങളുടെ 750 മില്യന്‍ ഉപയോക്താക്കളിലും അനുവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയില്‍ തങ്ങള്‍ കടക്കാറില്ലെന്ന് ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അവകാശവാദത്തെ തകര്‍ത്തുകൊണ്ടാണ് ആസ്‌ത്രേലിയക്കാരനായ ഐ ടി ശാസ്ത്രജ്ഞന്‍ നിക് കുബ്രിലോവിക് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ ഫേസ്ബുക് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. മിക്ക ഫേസ്ബുക് ഉപയോക്താക്കളും കരുതിയിരിക്കുന്നത് തങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട് ചെയ്ത് കഴിഞ്ഞാല്‍ തങ്ങളുടെ പ്രൊഫൈലും സിസ്റ്റവും സുരക്ഷിതമായി എന്നാണ്. എന്നാല്‍ അത് അങ്ങിനെ അല്ലെന്നും ഫേസ്ബുക്ക് ഏത് സിസ്റ്റത്തില്‍ നിന്നാണോ ഉപയോഗിച്ചത് ആ സിസ്റ്റത്തിലൂടെ പിന്നീട് ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക സാധ്യമാണെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍ പറയുന്നത്. നിക്കിന്റെ പഠനം പുറത്തു വന്നതോടെ ഇന്റര്‍നെറ്റ് ലോകത്ത് വലിയ ഒരു ഞെട്ടലാണുണ്ടായിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതകള്‍ എന്ന് വിശ്വസിച്ച് ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും അത് തുറക്കാനുപയോഗിച്ച തങ്ങളുടെ പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ വിവരങ്ങളും എല്ലാം സുരക്ഷിതമല്ലെന്നത് ഉപയോക്താക്കളില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഓരോരുത്തരും ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും അത് തുറക്കാനുപയോഗിച്ച സിസ്റ്റത്തിലെ വിവരങ്ങളും  അപ്പോള്‍ തന്നെ ഫേസ്ബുക്കിന്റെ സെര്‍വറിലേക്ക് എത്തുന്നുണ്ട്. അവിടെ അവര്‍ അതിനെ ഉപയോഗപ്പെടുത്തുന്നത് പരസ്യ വരുമാനത്തിനും മറ്റു പല ലാഭേഛകരമായ സംഗതികള്‍ക്കുമാണ്. ഒരിക്കല്‍ ഫേസ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുന്നതോടു കൂടി ഓരോരുത്തരുടേയും പേഴ്‌സനല്‍ കമ്പ്യൂട്ടറിലുള്ള കുക്കീസുകളുമായി ഫേസ്ബുക്കിന്റെ സെര്‍വര്‍ ബന്ധം സ്ഥാപിക്കുന്നു. പിന്നീട് നിങ്ങള്‍ സൈന്‍ ഔട്ട് ആയാലും നിങ്ങളുടെ സിസ്റ്റത്തില്‍ നിന്നും നിര്‍ലോഭമായി കുക്കീസുകള്‍ മുഖേന വിവരങ്ങള്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. ഇത് ഓരോരുത്തരും അവരവരുടെ സിസ്റ്റത്തില്‍ നിന്ന് ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുന്നതു വരെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും നിക്കിന്റെ പഠനം വ്യക്തമാക്കുന്നു. ഓരോരുത്തരുടേയും ഐ പി അഡ്രസ്സും പേഴ്‌സനല്‍ പി സിയുടെ സുപ്രധാന വിവരങ്ങളും ഇങ്ങിനെ ഫേസ്ബുക് കവര്‍ന്നെടുക്കുന്നുണ്ട്. ചില സുപ്രധാന വ്യക്തികളുടെ സിസ്റ്റത്തില്‍ തങ്ങള്‍ നേരിട്ട് തന്നെ കുക്കീസുകളെ നിക്ഷേപിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. ഇതു വഴി അവരുടെ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനും വിലയിരുത്താനും സാധിക്കാറുണ്ടെന്നും വക്താവ് അറിയിച്ചു. എന്നാല്‍ ഭൂരിപക്ഷം ആളുകളുടേയും വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കാറില്ലെന്നും, എന്നാല്‍ തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത്തരം കുക്കീസുകളെ ഉപയോഗിച്ച് ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏത് കമ്പ്യൂട്ടറിലേക്കും നുഴഞ്ഞ് കയറാന്‍ സാധിക്കുമെന്നും വക്താവ് വ്യക്തമാക്കി.
ഫേസ്ബുക്കിനെതിരെ ഇപ്പോള്‍ അമേരിക്കന്‍ സെനറ്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ പരിഷ്‌കാരങ്ങള്‍ വഴി അവര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടികളിലെ രണ്ട് അംഗങ്ങള്‍ കേസ് കൊടുത്തത്.  മസ്സാച്യൂസറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റ് നേതാവ് എഡ് മാര്‍കിയും ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോ ബാര്‍ട്ടനുമാണ് അവരുടെ സ്വകാര്യ നിമിഷങ്ങളെ ഫേസ്ബുക് അധികൃതര്‍ ചൂഴ്‌ന്നെടുത്തു പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ കേസ് കൊടുത്തിരിക്കുന്നത്. നിക് കുബ്രിലോവിക്കിന്റെ പഠനം പുറത്തു വന്നതിന്ന് ശേഷമാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തത്. നേരത്തെ ഉണ്ടായിരുന്ന സെക്യൂരിറ്റി സിസ്റ്റങ്ങളെ ഒഴിവാക്കി ആര്‍ക്കും ആരുടേയും പ്രൊഫൈലുകളെ നിരീക്ഷിക്കാനുള്ള പുതിയ പദ്ധതികള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ്  ഉയര്‍ന്നു വരുന്നത്. പഴയ രീതികളെ പരിഷ്‌കരിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന പുതിയ രീതി ഒട്ടും സുരക്ഷിതമല്ലെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ പറയുന്നു. താനിതിനെ പറ്റി അമേരിക്കന്‍ സെനറ്റില്‍ ഉന്നയിക്കുമെന്ന് സെനറ്ററായ മാര്‍ക്ക് ലെവിസ് ലോസ് ആഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് ഇനി പുതിയ പദ്ധതികള്‍ ആലോചിക്കുമ്പോള്‍ എല്ലാവരേയും തൃപ്തിപെടുത്തുന്ന നിലിയില്‍ ഉള്ളതായിരിക്കണമെന്നും ഇപ്പോഴത്തെ പരിഷ്‌കാരം മുഴുവന്‍ രാജ്യങ്ങളിലേയും പ്രമുഖരായ വ്യക്തികളുടെ സ്വകാര്യതിയിലേക്കുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി പുതുതായി അവതരിപ്പിച്ച ന്യൂസ് ഫീഡ് എന്നതില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഉടനടി ഉണ്ടാകുമെന്ന് ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

അനീതിക്ക് വേണ്ടിയൊരു അഴിഞ്ഞാട്ടം


അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം ആരംഭിച്ചിട്ട് ഇന്നലെ പത്ത് വര്‍ഷം പൂര്‍ത്തിയായി. ആക്രമണം ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടതിന്റെ പകുതി ദൂരം പോലും സഞ്ചരിക്കാന്‍ അമേരിക്കക്കും സഖ്യ ശക്തികള്‍ക്കും സാധിച്ചില്ലെന്ന വിമര്‍ശം ശക്തമാണ്. തുടക്കത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം താലിബാന്‍ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ലോകം കണ്ടത്. താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കി പത്ത് വര്‍ഷമാകാറായിട്ടും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാറിനും നാറ്റോക്കും സാധിച്ചില്ലെന്ന് പ്രസിഡന്റ് ഹാമിദ് കര്‍സായി തുറന്ന് സമ്മതിച്ചു. അഫ്ഗാനിലെ പ്രാദേശിക സാഹചര്യം മനസ്സിലാക്കാന്‍ നാറ്റോ സേനക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ സൈനിക നടപടി യുക്തിസഹമായ പര്യവസാനത്തിലെത്തിക്കാന്‍ ഇപ്പോഴും സാധിക്കില്ലെന്നും യു എസ് മുന്‍ ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു. ദീര്‍ഘകാലം അഫ്ഗാനില്‍ സേവനമനുഷ്ഠിച്ചയാളാണ് മക്ക്രിസ്റ്റല്‍.
പത്ത് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും തിരിച്ചടിച്ച താലിബാനും നിരവധി സാധാരണക്കാരുടെ ജീവനെടുത്തു. കോടിക്കണക്കിന് ഡോളറാണ് ആക്രമണത്തിന് വേണ്ടി ചെലവഴിച്ചത്. ആ തുക ഇനിയും വര്‍ധിക്കും.
അമേരിക്കയും സഖ്യകക്ഷികളും ശക്തമായ വ്യോമാക്രമണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ താലിബാന്‍ ഭരണകൂടം ഇല്ലാതായി. തീവ്ര നിലപാടുള്ള താലിബാന്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനെ അഫ്ഗാന്‍ ജനത എളുപ്പത്തില്‍ സ്വീകരിച്ചുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങള്‍ ഈ സംഘടനയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു.
ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും ശ്രമം തുടങ്ങിയതോടെ അഫ്ഗാനില്‍ താലിബാന്‍ പുനരുജ്ജീവിച്ചു. അമേരിക്കയുടെ ശ്രദ്ധ ഇറാഖിലേക്ക് തിരിഞ്ഞതോടെ ലഭിച്ച പഴുത് മുതലെടുത്ത് തങ്ങളുടെ സംഘടനയെ അച്ചടക്കവും ലക്ഷ്യബോധവുമുള്ള സായുധ വിഭാഗമാക്കി മാറ്റാന്‍ താലിബാന്‍ നേതാക്കള്‍ക്ക് സാധിച്ചു. തുടരുന്ന ആക്രമണത്തിന് അവസാനം കാണാന്‍ താലിബാന് കഴിയുമെന്ന വിശ്വാസം ക്രമേണ ജനങ്ങളില്‍ ഉയരുകയും ചെയ്തു. അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റം 2014ല്‍ പൂര്‍ത്തിയാക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു മുമ്പ് താലിബാനെ പൂര്‍ണമായും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ വരും നാളുകള്‍ കൂടുതല്‍ രക്തരൂഷിതമാകാന്‍ സാധ്യതയുണ്ട്. അതേസമയം താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താനും അമേരിക്ക നീക്കം നടത്തുന്നു. പ്രസിഡന്റ് ഹാമിദ് കര്‍സായിയെ മുന്നില്‍ നിര്‍ത്തിയാണ് ഈ നീക്കം.
സൈനിക നടപടികളിലൂടെ അഫ്ഗാനില്‍ നേട്ടമുണ്ടാക്കുക പ്രയാസമാണെന്നാണ് ജനറല്‍ മക്ക്രിസ്റ്റലിനെപ്പോലുള്ളവരുടെ വാക്കുകള്‍ നല്‍കുന്ന സൂചന. ഇത് അമേരിക്കയുടെ സൈനിക, രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അഫ്ഗാന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന ആവശ്യം പതിവിലേറെ ശക്തമായി ഉയരുന്നു. അഫ്ഗാനെക്കുറിച്ച് വേണ്ടത്ര വിവരങ്ങളൊന്നും ശേഖരിക്കാതെയാണ് 2001ല്‍ ആക്രമണം ആരംഭിച്ചത്. പത്ത് വര്‍ഷത്തിന് ശേഷവും ഈ രാജ്യത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങള്‍ അമേരിക്കയുടെ പക്കലില്ല. എളുപ്പത്തില്‍ ആക്രമണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസം അമേരിക്കയും സഖ്യകക്ഷികളും അന്ന് പ്രകടിപ്പിച്ചിരുന്നു. തീര്‍ത്തും ഭയാനകമായ അലസ മനോഭാവമാണ് അമേരിക്കയും സഖ്യകക്ഷികളും പ്രകടിപ്പിച്ചതെന്ന് സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ പറഞ്ഞു.
അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ ഇല്ലാതാക്കുക എന്നതായിരുന്നു ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി അമേരിക്ക പറഞ്ഞിരുന്നത്. പാക്കിസ്ഥാനിലെ അബത്താബാദിലെ ഒളിത്താവളത്തില്‍ നടത്തിയ രഹസ്യ സൈനിക നടപടിയിലൂടെ ഉസാമയെ വധിക്കാന്‍ യു എസിന് സാധിച്ചു. ഈ സാഹചര്യത്തില്‍ അഫ്ഗാന്‍ ആക്രമണം അവസാനിപ്പിക്കാന്‍ പറ്റിയ സമയമിതാണെന്നും അതുകൊണ്ടാണ് ഘട്ടം ഘട്ടമയുള്ള സേനാ പിന്‍മാറ്റമെന്ന തീരുമാനത്തില്‍ ഒബാമ ഉറച്ച് നില്‍ക്കുന്നതെന്നും വിലയിരുത്തലുണ്ട്.
ആക്രമണം പാക് അതിര്‍ത്തിക്കുള്ളിലെ ഗോത്ര മേഖലകളിലേക്കും പിന്നീട് പാക്കിസ്ഥാനിലെ ഇതര പ്രദേശങ്ങളിലേക്കും അമേരിക്ക വ്യാപിപ്പിച്ചു. ഏകപക്ഷീയമായി നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിരവധി നിരപരാധികളുടെ ജീവനെടുത്തു. ഇതിനോടുള്ള ശക്തമായ പ്രതിഷേധം പാക്കിസ്ഥാനിലും ചാവേര്‍ ആക്രമണങ്ങള്‍ പെരുകാന്‍ കാരണമായി. പാക്കിസ്ഥാന്‍ താലിബാന്റെ മുന്നേറ്റം പലപ്പോഴും അവിടുത്തെ ഭരണ സംവിധാനത്തെ പിടിച്ചുലക്കുകയും ചെയ്തു. എല്ലാ ആക്രമണങ്ങള്‍ക്കും അമേരിക്കക്ക് താങ്ങായി നിന്ന പാക്കിസ്ഥാന്‍ തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് അധിനിവേശത്തിന്റെ പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴുള്ളത്. പാക്കിസ്ഥാന്റെ വിശ്വാസ്യത അമേരിക്ക ചോദ്യം ചെയ്യുകയും ചെയ്യുന്നു.



(8/10/2011 ല്‍ സിറാജ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌)