Tuesday, May 12, 2020

റാവുത്തർ ചരിത്ര സൂചിക



കേരളത്തിലെ പ്രബല ഹനഫി മദ്ഹബ് പിന്തുടരുന്ന മുസ്ലിം ജനവിഭാഗമാണ് റാവുത്തർമാർ. തമിഴ്‌നാട്ടിലും ശക്തരാണ് ഇവർ. റാവുത്തർമാർ സങ്കരപാരമ്പര്യം  ഉള്ളവരാണെന്നു പറയപ്പെടുന്നുണ്ട്.

തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ്  പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ്‌ ആണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ ഇവരുടെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന ഇവർ ഇന്ന് അവിടങ്ങളിൽ ഒരു പ്രബലവിഭാഗമാണ്‌.

അലാവുദ്ദീൻ ഖിൽജി ദക്ഷിണ ഇന്ത്യ പിടിച്ചടക്കി ഭരിക്കുമ്പോൾ തമിഴ്‍നാട്ടിലെ മാനാമധുര കേന്ദ്രികരിച്ചു അദ്ദേഹത്തിന്റെ ഗവർണ്ണരുടെ കീഴിൽ തുർക്കിയിൽ നിന്നും വന്ന കുറെ പടയാളികൾ ഉണ്ടായിരുന്നു.
കാലക്രമേണ ഖില്ജിയുടെ ഭരണം മാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിച്ചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടു രാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും
കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് രേഖകള ഉണ്ട്, തുർകിയിൽ നിന്നും ഇങ്ങനെ വന്ന ഈ
പടയാളികൾ തമിഴ്‌ സംസ്കാരവുമായി
ഇണങ്ങി ചേരുകയും , രാജാവിന്റെ അനു
മതിയോടു കൂടിതന്നെ തമിഴ് സമൂഹത്തിലെ  സ്ത്രീകളെ വേളി കഴിക്കുകയും അവിടെ
താമസമാക്കുകയും ചെയ്തു, ഇവരുടെ
കുടുംബം രാജാവിനോട് കൂറ് ഉള്ള നല്ല
രാജഭക്തരുമായിത്തീർന്നു..
മുസ്ലീം ആധിപത്യമുണ്ടായിരുന്ന എല്ലാ
കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും ഈ വിഭാഗം
ആൾക്കാർ കരുത്തേറിയ അശ്വസൈനിക വിഭാഗമായിരുന്നു..
തമിഴ്‍നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാരപാതകളിലാണ് ഇവർ ആദ്യകാലത്ത് കൂടുതലായും താവളം ഉറപ്പിച്ചത്, ഇടുക്കി. കോട്ടയം.പത്തനതിട്ട, ആലപ്പുഴ,കൊല്ലം,
എറണാകുളം തുടങ്ങിയ തെക്കൻ ജില്ലകളിലെ പ്രമുഖ പട്ടണങ്ങളിൽ മാത്രമായിരുന്നു ആദ്യ
കാലത്ത് ഉണ്ടായിരുന്നത്, ഇപ്പോൾ കണ്ണൂർ അടക്കം  കേരളത്തിലെ എല്ലാ ജില്ലകളിലും റാവുത്തർമാരുടെ ശക്തമായ സാന്നിധ്യമുണ്ട്,
കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവർ കുടുംബം പോറ്റാൻ മറ്റു വഴികൾ തേടിയ സന്ദർഭത്തിൽ കച്ചവടമാണ് റാവുത്തർ വിഭാഗം തിരഞ്ഞെടുത്തത് . അന്ന് യൂറോപ്പും അറേബ്യ യുമായി നല്ല വ്യാപാര ബന്ധം പുലര്തിയിരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണങ്ങളായ, തെങ്കാശി,തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം,
പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ
ചരക്ക് കൊണ്ട് നടന്നു വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ
സ്ഥിരംതൊഴിലായി മാറി. ഏലം, ഇഞ്ചി, പുഞ്ച, കുരുമുളക്, കശുവണ്ടി,തേയില, ഉണക്ക മീൻ
തുടങ്ങിയവയുടെ മൊത്ത വ്യാപാരം ഈ
റാവുത്തർമാരുടെ മുൻഗാമികൾ സർവ്വ
സാധാരണമായി നടത്തിയിരുന്നതാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തി ലേക്കുള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ നിരവധി ഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തു..
തമിഴ്നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്ന ഇവരുടെ പുതിയ തലമുറ കച്ചവടത്തിൽ മാത്രമല്ല സർക്കാർ സർവീസിലും പ്രവാസ മേഖലയിൽ വരെയുണ്ട്, തമിഴ് പൂർണ്ണമായി വിടാതെ മലയാളത്തെ മാതൃഭാഷയായി സ്വീകരിച്ച ഇവരുടെ തലമുറ വിദ്യാഭ്യാസ
രംഗത്തും വൻ കുതിച്ചുചാട്ടമാണ് നടത്തിയത്.
പിതാവിനെ അത്ത എന്നും മാതാവിനെ
‘അമ്മ എന്നും അഭിസംബോധന ചെയ്യുന്ന
ഈ രീതി പോലും അവർ തുർക്കിയിൽ
നിന്നും കടം കൊണ്ടതാണ്.  പിതാവിനെ
തുർക്കി ഭാഷയിൽ അത്ത എന്നാണ്
അഭിസംബോധന ചെയ്യുന്നത്.
തുർക്കി വംശജരായ ഇവരുടെ പഴയ കാല വസ്ത്രധാരണ രീതിയും ആ പാരമ്പര്യം പിന്തുടരുന്നത് തന്നെ,പഴയകാല സ്ത്രീകളുടെ ചട്ടയും മുണ്ടും ഒരു തുർക്കിഷ് രീതിയാണ്.

Tuesday, November 14, 2017

നിഷേധത്തിന്റെ പോർട്രൈറ്റ്

ബി ചന്ദ്ര കുമാര്‍ (സീനിയര്‍ ഫോട്ടോഗ്രാഫര്‍, മാതൃഭൂമി)

നിഷേധത്തിന്റെ പോർട്രൈറ്റ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിത്രത്തെക്കുറിച്ച് പറയാം .
കവിയും നാടക കൃത്തും നടനും നർത്തകനും ഒക്കെ ആയിരുന്ന സുരാസുവിന്റെ അന്ത്യ യാത്രയുടെ ചിത്രം –
അപാര ദൃശ്യ സമന്വയമായിരുന്നു ആ ഫ്രെയിമിന്റെ ചാലക ശക്തി .
1997 ലെ മികച്ച ന്യൂസ് ഫോടോക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്കാരവും അമേരിക്കൻ സംഘടനയായ FOCANA യുടെ അവാർഡും എനിക്ക് നേടിത്തന്ന ചിത്രമാണതു .
1997 ജൂണ് 5
സുരാസുവിന്റെ മൃതദേഹം മദ്യത്തിൽ വിഷം കലർത്തി കഴിച്ചു ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കോട്ടയം റെയിൽവേ സ്റ്റെഷനിൽ കണ്ടെത്തുകയായിരുന്നു .
അജ്നാതാവസ്ഥയിൽ കിടന്ന മൃതദേഹം ആരോ തിരിച്ചറിഞ്ഞു .
അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജിൽ ആ മരണ വാർത്ത വന്നു .
1997 ജൂണ് 6
എറണാകുളം പച്ചാളം പൊതു ശ്മശാനതിൽ സുരാസുവിന്റെ മൃത ദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ഞാൻ അവിടെ എത്തുന്നത് .
എന്നെപ്പോലെ പത്തു പന്ത്രണ്ടു പേർ കൂടി സ്ഥലത്തുണ്ട് .AMMA എന്ന സംഘടനയുടെ ഒരു പുഷ്പചക്രം സുരാസുവിന്റെ പുറത്തു വെച്ചിട്ടുണ്ട്.
ബന്ധുക്കള്‍ എന്ന് തോന്നുന്ന ആരെയും അവിടെ കണ്ടില്ല.
മതപരമായ ചടങ്ങുകളും ഉണ്ടായില്ല .
"സുരാസുവിന്റെ ഭാര്യയും മക്കളും അറിഞ്ഞോ ? "- അവിടെ കൂടി നിന്നവർ പരസ്പരം ചോദിച്ചു .
"വടക്കേ ഇന്ത്യയിലെവിടെയോ ആണ് അവരിപ്പോൾ താമസമെന്നാണ് കേട്ടത് . ഇന്നത്തെ മാതൃഭുമിയിൽ ഒന്നാം പേജിൽ വാർത്ത വന്നതല്ലേ . അറിഞ്ഞുകാണും..... " ഒരു ദീർഘ നിശ്വാസത്തോടെ ആരോ ഒരാൾ പറഞ്ഞു .
മൃതദേഹം ചിതയിലേക്ക് എടുക്കാൻ സമയമായി .
വിറക് കൊള്ളികൾ കൊണ്ട് ആറടി നീളത്തിൽ അടുക്കി വെച്ച ചിത തയ്യാറായിരിക്കുന്നു .
സുരാസുവിന്റെ മൃത ദേഹം ആരാണ് ചിതയിലേക്ക് എടുക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാരും കൈകെട്ടി നിൽകുന്നു .
ശ്മശാന വളപ്പിലെ പുൽകൊടി പോലും നിശ്ചലമായ അവസ്ഥ .
പെട്ടെന്ന് ഒരു കാർ അവിടെ വന്നു നിന്നു . എല്ലാരും തിരിഞ്ഞു നോക്കി .
"സുരാസുവിന്റെ ഭാര്യയും മകനുമാണതു"
കൂടി നിന്നവരിൽ ആരോ പറഞ്ഞു .
"അമ്മുവേടത്തിയാണത് . പദ്മേച്ചിയുടെ മകനാണ് കൂടെയുള്ളത് . പദ്മേച്ചി വന്നില്ലാ തോന്നുന്നു " - ആരോ പറഞ്ഞു . .
ആ അമ്മയും മകനും കാറിൽ നിന്നിറങ്ങി നടന്നു വന്ന് മൃതദേഹത്തിൽ ഒന്ന് നോക്കി .
എന്നിട്ട് പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു .
സുരാസുവിന്റെ മരണ വാർത്ത വന്ന മാതൃഭുമി പത്രം ആ അമ്മ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നത് കാണാം .
ഹൃദയസ്പർശിയായ ആ നിമിഷം എന്റെ ക്യാമറ ഒപ്പിയെടുത്തു
അതാണ് ഈ ദൃശ്യം .
വല്ലാത്തൊരു കാഴ്ചയായിരുന്നു അത് .
അച്ഛൻ, അമ്മ , മകൻ .......ചിത !!!
സൃഷ്ടി , സ്ഥിതി , സംഹാരം , താണ്ടവം എന്നിവയുടെ നാഥനായ ശ്രീ പരമേശ്വരന്റെ, കരിക്കട്ടയിൽ ആരോ കോറിയിട്ട, ചിത്രം !!!
വർണനകൾകതീതമായ പശ്ചാത്തലവും
ജീവിതത്തിന്റെയും മരണത്തിന്റെയും
അനിർവചനീയമായ നിമിഷാര്ധവും
ബന്ധങ്ങളുടെ ബലവും
സമന്വയിച്ച ഫ്രെയിമായിരുന്നു അത് .
ഞാൻ ബൈകിൽ കയറി മാതൃഭൂമി ഓഫീസിലേക്ക് പോയി .
വണ്ടിയോടിച്ചു പോകുമ്പോൾ എന്റെ മനസ് ആ ശ്മശാനത്തിൽ തന്നെ ആയിരുന്നു .
ഓഫീസിൽ ചെന്ന് നേരെ ഡാർക്ക്‌ റൂമിലേക്ക്‌ കയറി . ലൈറ്റ് ഓഫ് ചെയ്ത ശേഷം ഫിലിം കാമറയില്‍ നിന്ന് പുറത്തെടുത്തു .
ഡാർക്ക്‌ റൂം അസിസ്റ്റന്റ് സുധീർ മോഹനെ ആ ഫിലിം ഏല്പിച്ചിട്ട് ഞാനൊരു കസേരയിൽ ഇരുന്നു .
കൂരിരുട്ടിന്റെ അഗാധതയിലേക്ക്‌ കണ്ണ് നട്ട് ഞാന്‍ ഒരു നിമിഷം നിസന്ഗനായിരുന്നു.
സുധീര്‍, ടൈമര്‍ സെറ്റ് ചെയ്തശേഷം, ഫിലിം ടാങ്കിലിട്ടു വെള്ളവും ടെവേലപരും ഫിക്സരും മാറ്റിക്കൊണ്ടിരുന്നു .
എന്താണ് ഫോട്ടോ എന്ന് അവന്‍ എന്നോട് ചോദിച്ചു .
"ഹോ , വല്ലാത്തൊരു കാഴ്ച ആയിരുന്നു അത് . കണ്ണിൽ നിന്നും അത് മായുന്നില്ല " - ഞാൻ പറഞ്ഞു
അവനും അത് കാണാൻ ആകാംക്ഷയായി .
ഏതാനും നിമിഷങ്ങള്ക്ക് ശേഷം അവൻ ചുവന്ന ലൈറ്റ് ഇട്ടു .
ഞാൻ ആകാംക്ഷയോടെ എഴുന്നേറ്റു ഫിലിം എടുത്തു നോക്കി .
രണ്ടു ഫ്രെയിം മാത്രമേ എടുത്തിട്ടുള്ളൂ . എങ്കിലും രണ്ടും നന്നായി കിട്ടിയിട്ടുണ്ട് .
ഒട്ടും താമസിയാതെ ആ ഫോട്ടോ പ്രിന്ടിട്ടു .
ആ ഫോട്ടോ ന്യൂസ് ഡസ്കിൽ ഏല്പിചു.
അത് കണ്ടവരെല്ലാം ഒരു നിമിഷം നിശ്ചലമായി
1997 ജൂണ് 7
മാതൃഭുമിയുടെ ചരമ പേജിൽ വളരെ അപ്രധാനമായാണ് ഈ ഫോട്ടോ അച്ചടിച്ച് വന്നത് .
അതുകൊണ്ട് ആരും അന്ന് അത് ശ്രദ്ധിച്ചില്ല .
പക്ഷെ ഈ ചിത്രത്തിന് FOCANA അവാർഡ് കിട്ടിയപ്പോൾ ആണ് ചർച്ചയായത് .
അമേരിക്കയിലെ എക്സിബിഷനിൽ വെച്ചിരുന്ന ഈ ചിത്രം കണ്ടുകൊണ്ടു ശ്രീ സൂര്യ ക്രിഷ്ണമൂർത്തി സർ എന്നെ അവിടെ നിന്ന് വിളിച്ചു അഭിനന്നിച്ചു .
" ചന്ദ്രകുമാർ , ഇത് വെറുമൊരു ചിത്രമല്ല . ഇത് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ നിശ്ചലമായ പോലെ തോന്നി . സുരാസു എന്ന കലാകാരനെ അറിയാവുന്നവര്കെ ഈ ചിത്രം ഉൾകൊള്ളാനാവൂ .
എന്തായാലും അഭിനന്ദനങ്ങൾ . ഈ ചിത്രം 51 ദിവസം നീണ്ടു നിൽകുന്ന സൂര്യ ഫെസ്റിവൽ ന്റെ bookletinte ഒന്നാം പേജിൽ നിങ്ങളുടെ അനുവാദത്തോടെ ഞാൻ കൊടുക്കും . "
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഞാൻ ഇപ്പോഴും ഓർകുന്നു .
ചാനലുകളിൽ തുടര്ച്ചയായി വന്ന എന്റെ അഭിമുഖത്തിലൂടെ ഈ ചിത്രം വീണ്ടും വീണ്ടും ജനം പരിചയപ്പെട്ടു .
വീണിടം വിഷ്ണുലോകമായി കരുതി , എപ്പോഴെങ്കിലും വന്നുപോകാനുള്ള ഒരു ഇടത്താവളമായി കുടുംബത്തെ കണ്ടിരുന്ന സുരാസു ..........
സമ്പ്രദായങ്ങളോടൊക്കെ കലഹിച്ച്.........
ചട്ടക്കൂടുകളെയൊക്കെ ചവിട്ടിപ്പൊളിച്ച് ......
നിഷേധിയായി ജീവിതം നയിച്ച് നിഷേധിയായി തന്നെ മരണവും വരിച്ച
സുരാസുവിന്റെ അന്ത്യരംഗം
ഇതാ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .

Friday, June 30, 2017

ഹിജാമ ഇസ്ലാംമതം സ്വീകരിച്ചിട്ടില്ല


പ്രിയപ്പെട്ട അലോപ്പതി ഡോക്ടര്‍മാരോട്‌..............
ഹിജാമ എന്ന അറബി പേരാണ് ഇസ്ലാമിലേക്ക് ചേര്‍ത്ത് വെക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്നറിയാം. ആ പേര് കപ്പിംഗ് തെറാപ്പിയെന്നാക്കിയാല്‍ പ്രശ്‌നം തീരുന്നതേയുള്ളു. അതായത് ഈ ചികിത്സ ഒരു മതപരമായ ആചാരമോ ചടങ്ങോ അല്ല എന്ന് തന്നെയാണ് അര്‍ത്ഥം. ഇനി മുസ്ലിംകള്‍ ഇത് ചെയ്യുന്നത് പ്രവാചകന്‍ മുഹമ്മദ് അക്കാലത്തെ ഒരു ചികിത്സാ രീതിയുടെ അവലംബം എന്ന നിലയില്‍ ചെയ്തതിനാലാണ്. പ്രവാചകനെ അനുകരിക്കലും അനുസരിക്കലും മതകീയമാകുമെന്നതിനാല്‍ മാത്രം. ഇത് രണ്ടും രണ്ടായി ആണ് കാണെണ്ടത്. ചികിത്സ വേറെ മതകീയത വേറെ. 
പിന്നെ ഇതിനെ അലോപ്പതിക്കാര്‍ ഇപ്പോഴെതിര്‍ക്കാനുള്ള കാരണം കൂടി പറയാം. മൈക്കല്‍ ഫെല്‍പ്‌സ്, ക്രിക്കറ്റര്‍ ഹാഷിം അംല, ഫുട്‌ബോളര്‍ ദിദിയര്‍ ദ്രോഗ്ബ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി ലോക പ്രശസ്തരായ നിരവധി കായിക താരങ്ങള്‍ ചെയ്തതും അവസാനമായി പി സി ജോര്‍ജ് എം എല്‍ എ ദുബായിലെ ഒരു ക്ലിനിക്കില്‍ ഇത് ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടും കൂടി ഈ ചികിത്സാ രീതിക്ക് വല്ലാത പ്രചാരം ലഭിക്കുകയും കൂടുതല്‍ ആളുകള്‍ ഹിജാമ ക്ലിനിക്കുകള്‍ അന്വേഷിച്ച് തുടങ്ങുകയും കേരളത്തിന്റെ അങ്ങോളമിങ്ങോളം ഹിജാമ ക്യാമ്പുകള്‍ അരങ്ങേറുകയും ചെയ്തതോടെയാണ് അലോപ്പതിക്കാര്‍ക്ക് ഹാലിളകിയത്. 
പോസ്റ്റില്‍ ആരോപിക്കുന്നത് പോലെ ചികിത്സാ രീതികളെ കുറിച്ചും മനുഷ്യ ശരീരത്തെ കുറിച്ചും കൃത്യമായ ധാരണയില്ലാത്ത പലരും ഇത് ഇപ്പോള്‍ ചെയ്യുന്നുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ അതിലുപരി ഒട്ടനവധി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ ഇത് ചെയ്യുന്നുണ്ട്. മാത്രമവുമല്ല ഇന്ത്യയില്‍ ഈ ഒരു ചികിത്സാ രീതി വികസിച്ചത് യുനാനി, ആയുര്‍വേദ വൈദ്യശാഖക്കൊപ്പമാണ്. ആയര്‍വേദത്തിലെ അട്ടകടിപ്പിക്കലിനെ നിങ്ങള്‍ എങ്ങനെ ശാസ്ത്രീയമായി വിശദീകരിക്കും. അതിന് സമമാണ് യഥാര്‍ത്ഥത്തില്‍ കപ്പിംഗ് തെറാപ്പിയും. 
നിങ്ങളുടെ പോസ്റ്റിനോടുള്ള എന്റെ വിയോജിപ്പുകള്‍ ഇങ്ങനെയാണ്. അതായത്. അലോപ്പതി മാത്രമാണ് ശരി എന്നും മറ്റുള്ള ശാസ്ത്ര ശാഖകള്‍ക്കെല്ലാം പ്രശ്‌നമുള്ളതാണെന്നുമുള്ള മിഥ്യാ ധാരണ. അതിനെ ചുറ്റിപ്പറ്റിയുള്ള കളിയാക്കലുകള്‍. മറ്റൊരു ചികിത്സാ ശാഖയെ അടച്ചാക്ഷേപിക്കല്‍. ഇതൊക്കെ ചേര്‍ന്നതാണ് നിങ്ങളുടെ  പോസ്റ്റ്. മാത്രവുമല്ല വൈരുദ്ധ്യങ്ങളുമുണ്ട്. വേരിക്കോസ് വെയിനിനെ പറ്റി നിങ്ങള്‍ പറയുന്നിടത്ത് രക്തക്കുഴലില്‍ തടസ്സമുണ്ടാകുമെന്ന് പറഞ്ഞു പോകുന്നു. നിങ്ങളുടെ പോസ്റ്റില്‍ ഹിജാമക്കാര്‍ പറയുന്നതിനെ സാധൂകരിക്കാന്‍ അറിയാതെ നിങ്ങള്‍ എഴുതിപ്പോയത്. അത്തരം ബ്ലോക്കുകള്‍ക്ക് നിങ്ങള്‍ നല്‍കുന്നത് ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകള്‍. അത് ശരീരത്തില്‍ ആ ബ്ലോക്കുള്ളിടത്ത് മാത്രമേ പ്രവൃത്തിക്കൂ എന്ന് ഏതെങ്കിലുമൊരു അലോപ്പതിക്കാരന് ഉറപ്പ് തരാന്‍ കഴിയുമോ? മറിച്ച് യുനാനി ആയുര്‍വേദ സിദ്ധ ചികിത്സകള്‍ ആ പോയന്റിലാണ് ചികിത്സ നല്‍കുന്നത്. ഹിജാമ പോലുള്ള ചികിത്സാ രീതികളിലൂടെ. 
ഹിജാമ രക്തക്കുഴലുകളില്‍ ഇത്തരത്തില്‍ വലിയ തോതില്‍ അടിഞ്ഞു കൂടുന്നിടത്ത് മാത്രമല്ല. ചെറിയ നിലയില്‍ അതായത് മൈക്രോ ലെവലില്‍ അടിഞ്ഞു കൂടുന്ന unwanted body elements നെ കളയാനുള്ളതാണ്. അതിന് അവര്‍ പുരാതന ചികിത്സാ മര്‍ഗമായ കപ്പിംഗ് തെറാപ്പിയുടെ ആധുനികമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. അതിനെ നിങ്ങള്‍ അണുബാധ ചികിത്സാ പിഴവ് എന്നിങ്ങനെ ആക്ഷേപിക്കും മുമ്പ് അതൊന്ന് പഠിക്കാന്‍ തുനിയണമായിരുന്നു. എന്നിട്ട് വേണമായിരുന്നു ഈ പോസ്റ്റിടേണ്ടത്...
രക്തം നല്‍കേണ്ടവര്‍ ബ്ലഡ് ഡൊണേഷന്‍ നടത്തട്ടേ എന്നാണ് നിങ്ങളുടെ അവസാന  വാദം. ആ ഒറ്റ വാദത്തില്‍ തന്നെ നിങ്ങളുടെ പോസ്റ്റ് കംപ്ലീറ്റ് പൊളിഞ്ഞു. അല്ല നിങ്ങള്‍ പൊളിച്ചു... (നിങ്ങള്‍ക്കത് മനസ്സിലാകുമോ എന്തോ)......ബ്ലഡ് ഡൊണേഷൻ, രക്തം ശുദ്ധീകരിക്കുമെങ്കിൽ അതേ ലോജിക്ക് പോരെ അലോപ്പതി വിശ്വാസികളെ ഹിജാമക്കും..?
ഹിജാമ കൊണ്ട് കിട്ടിയ സാറ്റിസ്ഫാക്ഷനൊന്നും രക്തദാനം കൊണ്ട് ശരീരത്തിന് കിട്ടിയിട്ടില്ല......അനുഭവ ജ്ഞാനത്തേക്കാളും വലിയ ശരിയാണോ 'ഇൻഫോ ക്ലിനിക്കൻ സയൻസ്'.?
ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ പോയാല്‍ ഹിജാമ എന്താണെന്നും അതിന്റെ ചരിത്രവും വര്‍ത്തമാനവും എന്തൊക്കെയാണെന്നും ഒരു ഏകദേശ ധാരണ ലഭിക്കും. കൂടുതല്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഉപകാരപ്രദമാണ് ഈ ലിങ്കുകള്‍






Tuesday, September 20, 2016

ആവര്‍ത്തനം




പ്രവര്‍ത്തന മേഖല
വിപുലപ്പെടുമ്പോള്‍
സത്യത്തിന്റെ വ്യാപ്തി
ബോധ്യപ്പെടുമ്പോള്‍
നിലപാടുകളുടെ മാറ്റം
നിര്‍ബന്ധമാകുമ്പോള്‍
അമ്പരപ്പുകള്‍ ഇനിയും
ആവര്‍ത്തിക്കപ്പെടും

Monday, September 5, 2016

ഉപ്പ്


തണുപ്പിന്‍ താളില്‍ പതിഞ്ഞ
പ്രകാശ തിരയെണ്ണമെടുക്കാം
നിറക്കുപ്പികളില്‍ നിരത്തിയ
മരുന്നെന്‍ വേദനയില്‍ പുരട്ടാം

ആകാശ ഗോപുരം തിരഞ്ഞു
കാറ്റിന്‍ കാലില്‍ തൂങ്ങിയാടാം
സുഗന്ധപൂരിതമെങ്കിലുമെന്‍മനം
കുളിര്‍മതേടിയലയുന്ന പോലെ

കല്ല് മുറിപ്പെടുത്തിയ കാലുകള്‍
നിഴലുള്ളിലായ് എന്നെ ചുരുക്കി
ഇടിമിന്നല്‍ പോലെയാ തിരപതനം
പ്രണയ ഹേതുവാം പുഷ്പമായ്

ആടുന്ന പിടലിപോല്‍ ജീവിതം
ആമോദ നിറങ്ങള്‍ മാറുന്നു
ഞാനെന്‍ കോപ്പയില്‍ ഉപ്പു നിറക്കും
പന മുകളില്‍ കയറിയാ പാട്ട് പാടും

ഒഴിഞ്ഞ പാഴ്ക്കൂനയിലേക്ക് വെറുതേ
എന്നുപ്പിനെ നീ ഒഴുക്കരുത്
എന്നോട് ചോദിപ്പുവെങ്കില്‍ ഞാന്‍
ഒരുപിടി മണ്‍പൊടി നിനക്കു നല്‍കാം

പ്രണയം തുളുമ്പുമാ പൊടിയില്‍
നമുക്കാര്‍ത്തട്ടഹസിച്ചു രമിക്കാം
ഇല്ലെങ്കില്‍ പറയൂ നമുക്കു പോകാം
ഒന്നിച്ചു മലമുകളിലേ കാറ്റു കൊള്ളാം