Sunday, September 25, 2011

ഖുര്‍'ആനിലെ 109 - മത്തെ അദ്ധ്യായമാണു "സൂറത്തു കാഫിറൂന്‍" (സത്യ നിഷേധികള്‍ ) ..


.ഇതില്‍ 6 ആയത്തുകള്‍ ( വചനങ്ങള്‍) ആണുള്ളതു...


(1), قُلۡ يَـٰٓأَيُّہَا ٱلۡڪَـٰفِرُونَ (നബിയേ,) പറയുക..ഹേ അവിശ്വാസികളെ....

(2), لَآ أَعۡبُدُ مَا تَعۡبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നവനല്ല.

(3), وَلَآ أَنتُمۡ عَـٰبِدُونَ مَآ أَعۡبُدُ ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല...

(4), وَلَآ أَنَا۟ عَابِدٌ۬ مَّا عَبَدتُّمۡ നിങ്ങള്‍ അരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല...

(5), وَلَآ أَنتُمۡ عَـٰبِدُونَ مَآ أَعۡبُدُ ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല...

(6), لَكُمۡ دِينُكُمۡ وَلِىَ دِينِ നിങ്ങള്‍ക്കു നിങ്ങളുടെ മതം. എനിക്കു എന്‍റെ മതം...


ഒരു സത്യവിശ്വാസി വിശ്വാസപരവും , ആരാധനാപരവുമായ തന്‍റെ വ്യതിരക്തത നിലനിര്‍ത്തേണ്ടവനാണു. ഏകദൈവത്വത്തിനു എതിരായ ഒരു ആരാധനാരീതിയും അവനു സ്വീകരിക്കാവുന്നതല്ല. എന്നാല്‍ ബഹുദൈവവിശ്വാസിക്കു അയാളുടെ മതവും ആരാധനാരീതിയും തുടരാനുള്ള സ്വാതന്ത്ര്യം ഇസ്ലാം നിഷേധിക്കുന്നില്ല.മക്കയിലെ മുഷ് രിക്കുകള്‍ (ബഹുദൈവ വിശ്വാസികള്‍) മുഹമ്മദ് നബി(സ) യോടു "ഞങ്ങള്‍ നീ പറയുന്ന ദൈവത്തെ ആരാധിച്ചോളാം. നീയും നിന്‍റെ ആള്‍ക്കാരും ഞങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളേയും ആരാധിക്കണം. അങ്ങനെ നമുക്കു സഹകരിച്ചു ഐക്യപ്പെട്ട് മുന്നോട്ട് പോകാം" എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥയുമായി നബിയുടെ അടുക്കല്‍ വന്നു.. അപ്പോള്‍ അല്ലാഹു ഈ വചനം ഇറക്കി അതിനു മറുപടി കൊടുത്തു..ഇന്നും ഈ ഒത്തു തീര്‍പ്പു വ്യവസ്ഥ മുസ്ലിംകള്‍ അംഗീകരിച്ചിരിന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്ന പല ശക്തികളും ഉണ്ടു..അവരോടും നമുക്കു പറയാനുള്ളതു :"നിങ്ങള്‍ക്കു നിങ്ങളുടെ മതം. എനിക്കു എന്‍റെ മതം".

Thursday, September 22, 2011

മുസ്ലിമായിരിക്കുക എന്ന ഭാരം


മെഹ്താബ് ആലം

"ഡല്‍ഹിയില്‍ ബോംബ് സ്ഫോടന പരമ്പര. താങ്കളെവിടെയാണ്? സുരക്ഷിതനാണോ?'' 2008 സപ്തംബര്‍ 13നു വൈകുന്നേരം ഡല്‍ഹിയിലെ എന്റെ സുഹൃത്ത് സോനാലി ഗാര്‍ഗ് എനിക്കയച്ച എസ്.എം.എസ്. സന്ദേശമായിരുന്നു ഇത്. "ദൈവമേ! ഭയങ്കരം തന്നെ. എന്തായാലും എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ ബിഹാറിലാണ്. താങ്കള്‍ക്കും കുടുംബത്തിനും പ്രശ്നമൊന്നുമില്ലെന്നു കരുതുന്നു,'' എന്നു മറുപടി സന്ദേശമയച്ച ശേഷം ഞാന്‍ ആ എസ്.എം.എസ്. ഡല്‍ഹിയിലെ എന്റെ മറ്റു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ആ വര്‍ഷം ആഗസ്ത് രണ്ടാംവാരം ബിഹാറിലെ കോസി മേഖലയിലുണ്ടായ പ്രളയത്തിന്റെ കെടുതികള്‍ തിട്ടപ്പെടുത്തുന്ന ജോലിയിലായിരുന്നു ഞാന്‍.
2008 സപ്തംബര്‍ 13നു ഡല്‍ഹിയില്‍ സൂര്യനസ്തമിച്ചത്, 26 പേരുടെ ജീവനപഹരിക്കുകയും ഒരുപാടുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ബോംബ് സ്ഫോടനപരമ്പരയോടെയായിരുന്നു. അരമണിക്കൂറിനകമുണ്ടായ അഞ്ചു സ്ഫോടനങ്ങള്‍ ഡല്‍ഹി നിവാസികളെയൊന്നാകെ ഇളക്കിമറിച്ചു. സുഹൃത്തുക്കളുടെ മറുപടിസന്ദേശങ്ങളില്‍ നിന്ന്, അവരെല്ലാം സുരക്ഷിതരാണെന്നറിഞ്ഞതോടെ എനിക്കാശ്വാസമായി. അവസാനത്തെ മറുപടിസന്ദേശം ലഭിച്ചത് അര്‍ധരാത്രിയോടെയാണ്. എന്റെയൊരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എ.ആര്‍. അഗ്വാനില്‍ നിന്നായിരുന്നു അത്. മുമ്പ് പരിസ്ഥിതിശാസ്ത്രത്തില്‍ പ്രഫസറായിരുന്ന അദ്ദേഹത്തോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കായ
ി ഞാന്‍ ധാരാളം ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു.
കേട്ട വാര്‍ത്തയുടെ ഞെട്ടലില്‍നിന്നു മോചിതനായിരുന്നില്ലെങ്കിലും, ഏറ്റവും ഭീതിദമായത് എന്തായാലും സംഭവിച്ചുകഴിഞ്ഞല്ലോ എന്നു കരുതി ഞാന്‍ എന്റെ ജോലി തുടരാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ ധാരണ തെറ്റായിരുന്നു. പിറ്റേന്ന് ഉച്ചയോടെ എ.പി.സി.ആര്‍. സെക്രട്ടറിയുടെ പരിഭ്രാന്തമായ ഫോണ്‍ വന്നു (അക്കാലത്തു ഞാന്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന, ഡല്‍ഹി കേന്ദ്രമായ സിവില്‍ റൈറ്റ് ഗ്രൂപ്പ് ആയിരുന്നു എ.പി.സി.ആര്‍.) -ഡല്‍ഹി, വിശേഷിച്ചും മുസ്ലിം ഭൂരിപക്ഷ മേഖലയായ ജാമിഅ നഗര്‍ പ്രദേശമാകെ ഭീതിപൂണ്ടുകിടക്കുകയാണ്, മുസ്ലിംകളെ പോലിസ് കണ്ണും മൂക്കുമില്ലാതെ പിടിച്ചു കൊണ്ടുപോവുന്നു, അതിനാല്‍ ഞാനെത്രയും പെട്ടെന്നു ഡല്‍ഹിയിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലഭിച്ച വിവരങ്ങളില്‍ തൃപ്തി തോന്നാത്തതിനാല്‍ ഞാന്‍ എ.ആര്‍. അഗ്വാനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല കൂടിയായിരുന്നു ആ പ്രദേശം. പക്ഷേ, ഇരുപതു തവണ വിളിച്ചിട്ടും അഗ്വാന്റെ മറുപടി കാണാതായപ്പോള്‍ എനിക്കു വല്ലാത്ത ആധിയായി.
നോമ്പു തുറന്ന ഉടനെ ഡല്‍ഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി ഞാന്‍ തൊട്ടടുത്ത സൈബര്‍ കഫേയിലേക്കു ചെന്നു. അവിടെയെത്തി മെയില്‍ തുറന്നതോടെ ഭീതി കാരണം ഞാന്‍ മരവിച്ചിരുന്നുപോയി. അഗ്വാനെ അറസ്റ് ചെയ്തിരിക്കുന്നു! ആ വസ്തുത എനിക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല. ഡല്‍ഹി പോലിസിന്റെ സ്പെഷ്യല്‍ സെല്‍ ആയിരുന്നു അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്.
ധാരാളം സാമൂഹിക-മനുഷ്യാവകാശ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന പ്രമുഖനായൊരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അഗ്വാന്‍. തെളിഞ്ഞ കര്‍മരേഖയും അതിലും തെളിമയുറ്റ മനസ്സാക്ഷിയുമുള്ളയാളായിരുന്നതി
നാല്‍, അദ്ദേഹത്തിന്റെ അറസ്റ് സമുദായത്തിലാകമാനം അലയൊലികള്‍ സൃഷ്ടിച്ചു. തികഞ്ഞ അന്യായമായിട്ടാണു മുസ്ലിം നേതാക്കള്‍ ഈ അറസ്റിനെ കണ്ടത്. അഗ്വാന്റെ അയല്‍വാസികളാവട്ടെ, എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാത്തഅവസ്ഥയിലായിരുന്നു. അഗ്വാനു പുറമെ വേറെ മൂന്നു പേരെയും അറസ്റ് ചെയ്തിട്ടുണ്െടന്നറിയാന്‍ കഴിഞ്ഞു. സമുദായനേതാക്കളില്‍നിന്നും മത-സാമൂഹിക സംഘടനകളില്‍നിന്നുമുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്നാന്‍ ഫഹദിനൊപ്പം അഗ്വാനെ ഒടുവില്‍ വിട്ടയച്ചു.
സപ്തംബര്‍ പതിനൊന്നിനു ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടനെ ഞാന്‍ അഗ്വാനെ കാണാനായി പുറപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോയ അദ്ദേഹം അപ്പോഴും ഞെട്ടലില്‍നിന്നു മുക്തമായിരുന്നില്ല. തന്നെ എന്തിന് അറസ്റ് ചെയ്തുവെന്ന് അദ്ദേഹത്തിനു തീരെ മനസ്സിലായില്ല. "സ്ഫോടനം നടന്ന ദിവസം ഞാനെവിടെയായിരുന്നെന്നും അന്നു വൈകുന്നേരം എന്തു ചെയ്യുകയായിരുന്നെ''ന്നും അവര്‍ ചോദിച്ചു. "ഹൈദരാബാദില്‍നിന്നെത്തിയ രണ്ട് അമുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലായിരുന്നെ''ന്നു ഞാന്‍ മറുപടി നല്‍കി. "ഒരു എന്‍.ജി.ഒ. രൂപീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യാനാണ് ആ സുഹൃത്തുക്കള്‍ വന്നിരുന്നത്. പിന്നീട് അവര്‍ സിമിയെയും അതിന്റെ പ്രവര്‍ത്തകരെയും കുറിച്ചാണു ചോദിച്ചത്. എന്റെ നാട്ടിലെ ഏതാനും സിമി പ്രവര്‍ത്തകരുടെ പേരുകള്‍ പറയാനാവശ്യപ്പെട്ടപ്പോള്‍ എനിക്കറിയില്ലെന്നു ഞാന്‍ പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ചുകൊണ്േടയിരുന്നു.'
' തലേമാസം അറസ്റ് ചെയ്ത് അഹ്മദാബാദ് സ്ഫോടനപരമ്പരയുടെ സൂത്രധാരനായി അവതരിപ്പിച്ച അബുല്‍ ബശര്‍ എന്ന മദ്റസാ ബിരുദധാരിയെക്കുറിച്ചും അവര്‍ അഗ്വാനോട് അന്വേഷിച്ചു. "മാധ്യമങ്ങളില്‍ വായിച്ചതിനപ്പുറം എനിക്കയാളെക്കുറിച്ച് ഒന്നുമറിയില്ലെന്നു ഞാനവരോടു പറഞ്ഞു. ആ മറുപടിയില്‍ പക്ഷേ, അവര്‍ തൃപ്തരായില്ല.''
ബശറിന്റെ പക്കല്‍ അഗ്വാന്റെ നമ്പറുണ്െടന്നും അയാള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്െടന്നും അവര്‍ ആരോപിച്ചു. അഗ്വാനാവട്ടെ, അതു തീര്‍ത്തും നിഷേധിച്ചു. "പക്ഷേ, എന്നെയവര്‍ വിശ്വസിച്ചില്ല. ഞാനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ അവര്‍ക്കു സമ്മതിച്ചുകൊടുക്കണമായിരുന്നു. നിയമത്തിനു വിലയില്ലാതെ, പോലിസ് സ്വയംതന്നെ നിയമമായി മാറുന്ന പോലെയായിരുന്നു അത്.'' തനിക്കുണ്ടായ ദുരനുഭവവുമായി ഇനിയും പൊരുത്തപ്പെടാനാവാതെ അഗ്വാന്‍ പറഞ്ഞു.
അഗ്വാന്‍ അനുഭവിച്ച ഭീതിയും ഭയവുമെന്നെ ഓര്‍മപ്പെടുത്തിയത്, ഭീകരവാദ വിരുദ്ധ പോരാട്ടമെന്ന പേരില്‍ ന്യൂനപക്ഷങ്ങളോടു ചെയ്തുകൂട്ടിയ കൊടും ക്രൂരതകള്‍ അന്വേഷിക്കാനായി അതേ വര്‍ഷം ആഗസ്തില്‍ ഹൈദരാബാദില്‍ ചേര്‍ന്ന പീപ്പിള്‍സ് ട്രൈബ്യൂണലില്‍ കേട്ട കഥകളാണ്. നിയമവിരുദ്ധമായ തടവിന്റെയും പീഡനത്തിന്റെയും മജ്ജ മരവിപ്പിക്കുന്ന കഥകളാണു ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ഇരകളും അവരുടെ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും അന്നു ഞങ്ങള്‍ക്കു മുമ്പില്‍ കെട്ടഴിച്ചത്.
സപ്തംബര്‍ 13ലെ സ്ഫോടനപരമ്പരക്കും തുടര്‍ന്നുണ്ടായ ഡല്‍ഹി ജാമിഅ നഗറിലെ ബട്ലാ ഹൌസ് 'ഏറ്റുമുട്ടലിനും' ശേഷം മുസ്ലിംവേട്ടയ്ക്കു വീണ്ടും തീവ്രത കൂടി. പോലിസ് അതിക്രമവും വര്‍ഗീയവേട്ടയും ചര്‍ച്ചചെയ്യാനായി സപ്തംബര്‍ 23നു ഡല്‍ഹിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു (പ്രശസ്ത അഭിഭാഷകരും ആക്റ്റിവിസ്റുകളും പത്രപ്രവര്‍ത്തകരും അക്കാദമീഷ്യരും അതില്‍ പങ്കെടുത്തു). സമ്മേളനം നടന്നുകൊണ്ടിരിക്കെയാണു സാഖിബ് എന്ന 17കാരനെ അജ്ഞാതര്‍ പിടിച്ചുകൊണ്ടുപോയ വിവരം ഞങ്ങള്‍ക്കു ലഭിച്ചത്. ഉടന്‍ പോലിസ് സ്റേഷനിലെത്തി പരാതി നല്‍കാന്‍ ഞങ്ങളുറച്ചു. തുടക്കത്തില്‍ വഴങ്ങിയില്ലെങ്കിലും കൂടെ മുതിര്‍ന്ന അഭിഭാഷകരും ജാമിഅയിലെ അധ്യാപകരും പത്രക്കാരുമെല്ലാം ഉണ്ടായിരുന്നതിനാല്‍ ഒടുവില്‍ പരാതി രജിസ്റര്‍ ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമായി. അവനെ ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടു പോയതാണെന്നു പിന്നീടു ഞങ്ങളെ അറിയിക്കുകയും ചെയ്തു. സുപ്രിം കോടതി അഭിഭാഷകന്‍ കോളിന്‍ സാല്‍വ്സിനെയുംകൂട്ടി അറസ്റിലായ കുട്ടിയുടെ ബന്ധുക്കള്‍ സ്പെഷ്യല്‍ സെല്ലിനെ സമീപിച്ചപ്പോള്‍ ആശ്ചര്യജനകമായിരുന്നു പോലിസുകാരുടെ പ്രതികരണം:
"അവന്റെ സഹോദരനെ ഞങ്ങള്‍ക്കു കൈമാറി അവനെ കൊണ്ടുപൊയ്ക്കൊള്ളൂ''-അവര്‍ പറഞ്ഞു.
സാഖിബ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പോലിസ് ദിനംപ്രതി തോന്നിയവരെയെല്ലാം പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്യുന്നുണ്ട്. സാഖിബിനെപ്പോലെ വേറെയും ഇരകള്‍ ആ പ്രദേശത്തുണ്െടങ്കിലും കൂടുതല്‍ പീഡനങ്ങള്‍ ഭയക്കുന്നതുകൊണ്ട് അവരെല്ലാം മൌനം പാലിക്കുകയാണ്. തന്നെയുമല്ല, ഭീകരവാദിയെന്നു സംശയിക്കപ്പെട്ടാല്‍ തങ്ങള്‍ക്കാരും വാടകയ്ക്ക് വീടോ ജോലിയോ തരില്ലെന്ന ഭയവും അവര്‍ക്കുണ്ട്. ഡല്‍ഹി സ്ഫോടനങ്ങളും ബട്ലാഹൌസ് 'ഏറ്റുമുട്ടലും' കഴിഞ്ഞു മൂന്നുവര്‍ഷമായിട്ടും ആ നാട്ടുകാര്‍ ഭയത്തില്‍നിന്നു മോചിതരായിട്ടില്ല. ഓരോ മുസ്ലിമിനെയും ഭീകരവാദി അല്ലെങ്കില്‍ ഭീകരവാദിയെന്നു സംശയിക്കപ്പെടുന്നവരെങ്കിലുമായി
കാണുന്ന ഒരു സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. 2006 ജൂലൈയിലെ മുംബൈ സ്ഫോടനപരമ്പരയ്ക്കു ശേഷം "എല്ലാ മുസ്ലിംകളും തീവ്രവാദികളല്ലെങ്കിലും എല്ലാ ഭീകരവാദികളും മുസ്ലിംകളാണ്'' എന്ന കുപ്രസിദ്ധ എസ്.എം.എസ്. വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു സത്യസുവിശേഷമായി അതെങ്ങും അംഗീകരിക്കപ്പെടുകയും ചെയ്തു. വിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ ഓരോ മുസ്ലിമും ഭീകരവാദിയാകാന്‍ സാധ്യതയുള്ളവനാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ടിരിക്കുന്നു.
കെ.കെ. ഷാഹിന എന്ന പത്രപ്രവര്‍ത്തകയുടെ കാര്യംതന്നെ നോക്കൂ. ഈയിടെ ഒരു അവാര്‍ഡ് സ്വീകരിക്കവെ അവള്‍ക്ക് ഇവ്വിധം പറയേണ്ടിവന്നു: "നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി. പക്ഷേ, ഞാനൊരു ഭീകരവാദിയല്ല.'' മുസ്ലിമാണെങ്കില്‍ ബ്രാന്റ് ചെയ്യപ്പെടാതിരിക്കില്ല എന്ന ബോധം കാരണമാണ് ഇത്തരമൊരു വിശദീകരണം അവര്‍ക്കു നല്‍കേണ്ടിവന്നത്. അബ്ദുന്നാസിര്‍ മഅ്ദനി കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസ് ചുമത്തിയിരുന്നു ഷാഹിനയ്ക്കുമേല്‍. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി. നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസിനെക്കുറിച്ച് അന്വേഷണം നടത്തുകയും അതില്‍ നിന്നു ലഭിച്ച വസ്തുതകളെ ആധാരമാക്കി 'ഈ മനുഷ്യന്‍ എന്തുകൊണ്ട് ഇപ്പോഴും തടവറയില്‍?''എന്ന തലക്കെട്ടില്‍ ടെഹല്‍ക മാഗസിനില്‍ ഒരു ലേഖനമെഴുതുകയും ചെയ്തതാണു ഷാഹിന ആകെ ചെയ്ത 'കുറ്റം'. 1997 ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി മുമ്പുതന്നെ പത്തുവര്‍ഷം മഅ്ദനി ജയിലില്‍ കിടന്നിരുന്നു. പിന്നീട് 2007 ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കഴിഞ്ഞ മാസം മാത്രമാണു തന്റെ ഒളിവുജീവിതത്തിന് അറുതിവരുത്തിക്കൊണ്ടു ഷാഹിനയ്ക്കു മുന്‍കൂര്‍ ജാമ്യം നേടാനായത്. ഇതേ കേസില്‍ തന്നെ, ഒരു പ്രമുഖ വാരികയില്‍ പ്രവര്‍ത്തിക്കുന്ന ബാംഗ്ളൂര്‍ക്കാരനായ മറ്റൊരു മുസ്ലിം പത്രപ്രവര്‍ത്തകനെ പലതവണ നിശിതമായ ചോദ്യംചെയ്യലിനു വിധേയമാക്കിയിരുന്നു.
സത്യത്തില്‍ ഇതേ അനുഭവം 2008 ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ഗിരിഥ് ജയില്‍ സന്ദര്‍ശിച്ചു വസ്തുതാന്വേഷണം നടത്തിയതിന്റെ പേരില്‍ ഈ ലേഖകനും ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാല്‍ ജീവന് ഇത്രമാത്രം ഭീഷണിയുണ്ടായില്ലെന്നുമാത്രം. മാവോവാദികളായി മുദ്രകുത്തി എന്നെയും രണ്ടു സുഹൃത്തുക്കളെയും അഞ്ചുമണിക്കൂര്‍ അന്യായമായി കസ്റഡിയില്‍ വച്ചു, അന്നത്തെ ഗിരിഥ് എസ്.പി. മുരളീലാല്‍ മീണ. (ഇപ്പോള്‍ അദ്ദേഹത്തിനു ജാര്‍ഖണ്ഡ് പോലിസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഡി.ഐ.ജി. ആയി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നു). ബിഹാറിലെ നീപ്പാള്‍ അതിര്‍ത്തി പ്രദേശത്തുനിന്നു വരുന്ന ആളായതുകൊണ്ടും ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയയില്‍ പഠിച്ചതുകൊണ്ടും ഈ കക്ഷി (ഞാന്‍) കൊടും ഭീകരവാദിയാണെന്നു മീണ തന്നോടു പറഞ്ഞതായി ജാര്‍ഖണ്ഡ് പി.യു.സി.എല്‍. സെക്രട്ടറി എന്നെ അറിയിക്കുകയുണ്ടായി. അന്നത്തെ തങ്ങളുടെ വസ്തുതാന്വേഷണ സന്ദര്‍ശനത്തിന്റെ സംഘാടകനായ അദ്ദേഹം തന്നെയാണു ഞങ്ങളുടെ മോചനത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതും. അതേ ജയിലില്‍ത്തന്നെ ജാമ്യസാധ്യതയില്ലാതെ ഒരുവര്‍ഷമെങ്കിലും തങ്ങളെ കിടത്തുമെന്നും മീണ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍, ഈയിടെയുണ്ടായ മുംബൈ സ്ഫോടനത്തിന്റെ ഏതാനും ദിവസംമുമ്പ് മിഡ്ഗ്രൂപ്പിന്റെ ഫോട്ടോ ജേണലിസ്റ്റ് സയ്യിദ് സമീര്‍ അബേദിയെയും തടവിലിടുകയുണ്ടായി. ഒരു ട്രാഫിക് ജങ്ഷന്റെയും വിമാനത്തിന്റെയും ചിത്രം കാമറയില്‍ പകര്‍ത്തിയതായിരുന്നു അദ്ദേഹം ചെയ്ത 'കുറ്റം'. മുസ്ലിംനാമം കാരണം സമീര്‍ അബേദിയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഭീകരവാദിയെന്ന് ആക്ഷേപിക്കുകയും ചെയ്തു. പോലിസ്സ്റ്റേഷനില്‍വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടര്‍ അശോക് പാര്‍ഥി സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അബേദി തന്റെ നിരപരാധിത്വത്തെക്കുറിച്ച് ആണയിട്ടു. അന്നേരം, "അധികം സംസാരിക്കേണ്ട, നാവടക്കി ഞാന്‍ പറയുന്നതു ശ്രദ്ധിച്ചോ. നിന്റെ പേര് സയ്യിദ് ആയതുകൊണ്ടു നീയൊരു പാകിസ്താനിയും ഭീകരവാദിയുമായിരിക്കാന്‍ സാധ്യതയുണ്ട്'' എന്നു പാര്‍ഥി ഭീഷണിപ്പെടുത്തിയതായും മിഡ് ഡേ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. സ്പെഷ്യല്‍ ബ്രാഞ്ചിനെ വിവരമറിയിച്ചു തന്റെമേല്‍ ഭീകരവാദക്കുറ്റമടക്കം സകല കുറ്റങ്ങളും ചുമത്താന്‍ മേലുദ്യോഗസ്ഥര്‍ തന്നോടു പറഞ്ഞിട്ടുണ്െടന്നും പാര്‍ഥി അബേദിയോടു പറഞ്ഞത്രേ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇത്തരം മുന്‍വിധിയോടെയുള്ള സമീപനം പോലിസിലും സുരക്ഷാ ഏജന്‍സികളിലും മാത്രം പരിമിതമല്ല. എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ മുസ്ലിംകളാണെന്നു സാധാരണക്കാര്‍പോലും എങ്ങനെയോ ധരിച്ചുവശായിരിക്കുന്നു. ഇതൊരു പുതിയ പ്രതിസന്ധിയൊന്നുമല്ലെങ്കിലും, നാള്‍ക്കുനാള്‍ ഈ ബോധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്
.
ഭീകരവാദം മുസ്ലിംകളുടെ വകയൊന്നുമല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്െടങ്കില
ും, അത്തരമൊരു തെറ്റിദ്ധാരണ സ്ഥാപിച്ചെടുക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല, സുരക്ഷാസേനയും മീഡിയയും. 'ഞാന്‍ സുരക്ഷിതനാണോ?'എന്ന ചോദ്യം കഴിഞ്ഞ മൂന്നുവര്‍ഷമായി പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കതില്‍ സംശയമുണ്ട്. ഞാന്‍ സുരക്ഷിതനാണോ അല്ലേ എന്ന കാര്യത്തില്‍ തീര്‍പ്പിലെത്താനാവുന്നില്ല. പക്ഷേ, എനിക്കും അഗ്വാനുമുള്ളതുപോലെ വിശാല ബന്ധങ്ങളൊന്നുമില്ലാത്ത സാധാരണ മുസ്ലിംകളെക്കുറിച്ചോര്‍ക്കുമ്പോഴാണു വല്ലാത്ത വിഷമം. അവര്‍ എത്രമാത്രം അപകടത്തിലല്ല?
ഓരോ സ്ഫോടനത്തിനു ശേഷവും താനായിരിക്കും അടുത്ത ഇരയെന്നു മുസ്ലിം യുവാക്കള്‍ ഭയപ്പെടുന്നുണ്ട്. അവരെ എപ്പോള്‍ വേണമെങ്കിലും പിടികൂടി ജയിലിലിട്ടു പീഡിപ്പിക്കാം, നിഷ്ഠുരമായി കൊല്ലുകപോലുമാവാം. വര്‍ത്തമാന ഇന്ത്യയില്‍ ഒരു മുസ്ലിമാവുകയെന്നാല്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ എപ്പോഴും ഏറ്റുമുട്ടലിനിരയാക്കപ്പെടാവുന്
ന, ഭീകരവാദിയെന്നു നിരന്തരം സംശയിക്കപ്പെടുകയും നിയമവിരുദ്ധമായി തടവിലിട്ടു പീഡിപ്പിക്കുകയും ചോദ്യം ചെയ്യല്‍ പോലുമില്ലാതെ കൊലപ്പെടുത്തുകയും ചെയ്യാവുന്നയാള്‍ എന്നായിരിക്കുന്നു വിവക്ഷ. മുംബൈ സ്ഫോടനത്തെ തുടര്‍ന്നു നടക്കുന്ന വര്‍ഗീയവേട്ട തെളിയിക്കുന്നതും മറ്റൊന്നല്ല. അതല്ലെങ്കില്‍, മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളായ രണ്ടു ഹിന്ദുത്വവാദികള്‍ക്കു ജാമ്യമനുവദിക്കുമ്പോള്‍ത്തന്നെ, അതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിംകള്‍ക്കു നിരന്തരം ജാമ്യം നിഷേധിക്കപ്പെടുന്നതെന്തുകൊണ്ട്?
മുസ്ലിമായിപ്പോയി എന്നതിന്റെപാപഭാരം'ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഇനിയും എത്രകാലം പേറേണ്ടിവരും? അഅ്സംഗഡില്‍ നിയമവിരുദ്ധമായി പിടിച്ചു തടവിലിടുകയും പിന്നീടു വിട്ടയക്കുകയും ചെയ്ത, മുഹമ്മദ് അര്‍ഷദ് എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ കാര്യം പറഞ്ഞപ്പോള്‍, ഇതൊരിക്കലും അവസാനിക്കില്ലേ' എന്നാണ് എന്റെ ഒരധ്യാപകന്‍ ചോദിച്ചത്. ആ ചോദ്യത്തിനാവട്ടെ, എനിക്കിപ്പോഴും ഉത്തരമില്ല. 'അതെ'എന്ന ഉത്തരം ഉടനെയുണ്ടാവുമെന്ന് ആശിക്കാനേ എനിക്കാവുന്നുള്ളൂ. ി
(എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമാണ് മെഹ്താബ് ആലം.) വിവ: വി. ബഷീര്‍

Tuesday, September 20, 2011

ജീവിതം കാവി കാക്കില്ല (ദിനേശന്‍ എന്ന മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ അനുഭവം)


ഒരു ആര്‍ എസ് എസ് ദളിതന്‍റെ തിരിച്ചറിവുകള്‍

ദിനേശ്‌

വര്‍ക്കലയില്‍ ശിവദാസെന്ന നിരപരാധിയായ മനുഷ്യനെ, ഡി.എച്ച്.ആര്‍.എം (ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പ്രവര്‍ത്തകര്‍ ജനങ്ങളില്‍ ഭീതിയുണര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച്, അവരുടെ സംഘടന വളര്‍ത്താന്‍ നിഷ്ഠൂരമായി കൊല ചെയ്തുവെന്ന വാര്‍ത്ത, ഭരണകൂടവും പോലീസും മാധ്യമങ്ങളും ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് ആവര്‍ത്തിച്ചപ്പോള്‍ അതിലൊരു അയുക്തികതയും തോന്നാതെ തൊണ്ടതൊടാതെ വിഴുങ്ങി അംഗീകരിച്ചു കൊടുത്തവരാണ് കേരളീയസമൂഹം.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ആദിവാസികളും ദലിതരും അതിജീവനത്തിനായി ഭീകരതയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിതരെ അതേ ആരോപണങ്ങളുന്നയിച്ച് അമര്‍ച്ച ചെയ്യുകയായിരുന്നു ഭരണകൂടമെന്ന് അതേക്കുറിച്ച് അന്വേഷിച്ച ബി.ആര്‍.പി ഭാസ്ക്കറുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സ്വന്തം സമുദായാംഗങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും രാഷ്ട്രീയ കക്ഷികളുടെ മൃഗീയചൂഷണത്തില്‍ നിന്നും രക്ഷിക്കാനും അവരില്‍ അവകാശബോധം ഉണര്‍ത്താനും കൊലപാതകക്കേസിലെ തങ്ങളുടെ നിരപരാധിത്വം പൊതുസമൂഹത്തോട് വിളിച്ചു പറയാനുമായി അവര്‍ 'നാട്ടുവിശേഷം' എന്ന പേരില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തകര്‍ ടി വാരിക പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും ശ്രമിച്ചപ്പോള്‍ ഭീകരവാദം പ്രചരിപ്പിക്കാനനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് അവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുകയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 




"ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു... ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍ നേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം."

ഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യശിക്ഷകന്‍റെ പ്രസംഗം എന്‍റെ തലക്കുപിടിച്ചു. ഓരോ ജില്ല യില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.

കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, ഇരവിപുരം, പാലവിള വീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്:
ഒരാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാല സുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം
ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായി ചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.

ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജ യകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ'എന്ന മുളവടി
ആയുധത്തിന്‍റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായി ചേട്ടന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. "ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേ ക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയാണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്".

ഓരോ ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.

"അതുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു," ദിനേശ് തുടരു ന്നു. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്‍റെ ഏതെല്ലാം ശരീര ഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു.
മനുഷ്യ ശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍'അധോമറും'
നെഞ്ചത്ത്
ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യ ചക്രയും' ആണ്.
തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യ പ്രഹരും' ലിംഗ ഭാഗത്ത് 'വൃഷ്ണ പ്രഹരും' ആയി മാറും ".

ഐ.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്‍റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നി ങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യ ശിക്ഷക് ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല.
ശത്രുവിന്‍റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.

ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുക പതി വാണ്. ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത്'പഴശ്ശിരാജ ഗട', 'ശ്രീ രാമഗട', 'വേലുത്തമ്പി ഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.

ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത്'പരശ്ശുരാമ ഗട' എന്നാണ്. ഈ ഗടനായകന്‍റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്.
അച്ഛന്‍ യശോധരന്‍ കൂലി വേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്‍റെ ബാല്യം. അമ്മ അം ബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്.
ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി. സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍റെറി സ്കൂളില്‍ പത്താം
ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു: ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്ര ഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.

"നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം (sic)
നമസ്ക്കരിപ്പൂ കേശവ ഭാരതഭാഗ്യ വിധാതാവേ"
എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ള ഷര്‍ട്ടും കാക്കി നിക്കറു മിട്ട് നിരനിരയായി നില്‍ക്കുന്നതാണ്. ആര്‍.എസ്.എസ്സിന്‍റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി' കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടു മിക്ക കായിക പ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്. ഞാന്‍ ആര്‍.എസ്സ്.എസ്സ് ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡി കളിച്ചു
തുടങ്ങി. അവിടെ വച്ചാണ് 'ഷേണായി ചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.
നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതുകൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13വയസ്സ്.
ആര്‍.എസ്സ്.എസ്സ് ശാഖയില്‍ ഓരോ വര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീ കൃഷ്ണജയന്തി,രക്ഷാബന്ധന്‍, ഗോപൂജ, വിഷ്ണു,വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത് ആര്‍.എസ്സ്.എസ്സ് യൂണിഫോമോടുകൂടിയ പദസഞ്ചലനം. നിരന്തരമായ ആര്‍.എസ്സ്.എസ്സ് സഹവാസം കാരണം എന്‍റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.

ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്‍റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മു സ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.


സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേ ശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര് തകര്‍ന്നു കിടന്ന ശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്‍റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.

ആലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുത ലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു
ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.
എങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തി നിറച്ച അന്നത്തെ എന്‍റെ മാനസ്സികാവസ്ഥ. ആ ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്‍റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു.
യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദു വികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്‍റെ തന്ത്രമായിരുന്നു ഇതെല്ലാം.

രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്‍റെ കഴുത്തില്‍ വാള്‍ വച്ച് ഞങ്ങള്‍ ചുറ്റും കൂടിനിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും
കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍ പോലും അനുവദിച്ചില്ല. ആ കുടുംബത്തിന്‍റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയ രൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാകി ജയ്" എന്ന് 41 പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദുരാഷ്ട്രോം കീജയ്" എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്. പിറ്റേന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേ സു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായി ചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.

കേസു കൊടുത്തതിന്‍റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണ മെന്ന് മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്‍റെ മണ്ഡലം കാര്യവാഹകന്‍'വൈക്കത്തോട് ബിജുവും ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും.

നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പി വാള്‍, വടി വാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍,ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.

പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി.
ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്ത വിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി.

ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്‍റെയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസു കൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്‍റെയും ഒത്തുകളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.

കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്‍റെ ചുക്കാന്‍ പിടിച്ചത് താലൂക്ക് പ്രചാരക് 'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ ദേശവും ഉണ്ടായിരുന്നു. അക്രമണത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കി വിട്ടു. സന്തോഷ സൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.

സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു
സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.

സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാത ന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.

ഒരിക്കല്‍ മുഖ്യശിക്ഷ ക്ഷേണായി ചേട്ടന്‍റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ ഷേണായി ചേട്ടന്‍റെ
ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴി തിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി?

അങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെപടനിലത്തെ ആര്‍.എസ്സ്.എസ്സന്‍റെ ആസ്ഥാനത്ത് ചെന്നുപെട്ടത്. അവി ടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യ യോഗമാണ്.

ആര്‍.എസ്സ്.എസ്സിന്‍റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക് മറ്റൊരു ആര്‍.എസ്സ്.എസ്സ്! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗ സ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയം സേവകനായ എന്നെ ഷേണായി ചേട്ടന്‍റെ വീട്ടില്‍ കയറ്റാത്തതിന്‍റെ 'ഹൈന്ദവ സ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.

എന്‍റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയു ടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സുകാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്ന ജാതിക്കാര്‍?! മറ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല.

ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത് 10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍
നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.

അത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരി ക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത്, കൊട്ടിയം, ഉമയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് –ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്‍റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടികജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!

അത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍നിന്നും വന്ന ദലിത്‌ സാറിന്‍റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ്! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍
കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യ രാഷ്ട്രമാണ്.

മുസല്‍മാന്മാര്‍ മേത്തന്‍മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതു പോലെ ക്രിസ്ത്യാനികളും.
അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതിവെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്.
വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴിയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.

ചിറക്കരയില്‍നിന്നും വന്ന ദലിത് സാറിന്‍റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണ സമയമായി. ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്‍റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു.

'എന്തുകൊണ്ട് ഈ തിരിച്ചറിവിന്‍റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല?
അങ്ങിനെയെങ്കില്‍ മനോജ് എന്ന എന്‍റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു.....


കടപ്പാട് മാനവിക നിലപാടുകള്‍ ( രമ്യ.കെ.ആര്‍.)

Monday, September 12, 2011

ഹസാരെ പുണ്യവാളനും ദളിത് തീവ്രവാദികളും







നാം ജീവിക്കുന്നത് മാധ്യമ ഇടപെടലുകളുടെ ലോകത്താണ്. പ്രത്യേകിച്ച് മധ്യവര്‍ത്തി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു ഇന്ന് മാധ്യമങ്ങള്‍. അതു കൊണ്ടു തന്നെ അവക്ക് കൃത്യമായ അജന്‍ഡകളും പ്രവര്‍ത്തന രീതികളും ഉണ്ട്. ഇന്ന് നാം അഭിമൂഖീകരിക്കുന്ന എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ കൃത്യമായി തന്നെ അവരുടെ അജന്‍ഡാ നിര്‍മാണം നിറവേറ്റുന്നുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഹസാരെയും അദ്ദേഹം നടത്തുന്ന അഴിമതിവിരുദ്ധ സമരവും. ഇവിടെ ഹസാരെയെ ജയിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. അതിന് അവര്‍ മഹാരാഷ്ട്രയിലെ തന്റെ സ്വന്തം ഗ്രാമത്തില്‍ അദ്ദേഹം ചെയ്തുകൂട്ടിയ പ്രവൃത്തികളെ പാടി പുകഴ്ത്തുകയും ചെയ്തു. ഇവിടെയാണ് മാധ്യമങ്ങളുടെ ദ്വന്ദ മുഖത്തെ നാം തിരിച്ചറിയേണ്ടത്.
ഹസാരെ സവര്‍ണ തമ്പുരാനായപ്പോള്‍ അയാള്‍ ചെയ്തതെല്ലാം വലിയ മഹത്തരമെന്നോണം കൊട്ടിഘോഷിക്കുന്നു. നേരെ മറുപുറത്ത് അവര്‍ണന്‍ അവന്റെ സാമൂഹികമായ നിലനില്‍പ്പിനായി പോരാടുമ്പോള്‍ അത് തീവ്രവാദമായും ഭീകരവാദമായും ചിത്രീകരിക്കുന്നു. അതുകൊണ്ടു തന്നെ നമുക്ക് ചില വസ്തുതകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഒരു ഭാഗത്ത് ഹസാരെയും സവര്‍ണ പടയുമാണെങ്കില്‍ മറുഭാഗത്ത് അതിജീവനത്തിനായി പടപൊരുതുന്ന ചില ദളിത് കൂട്ടായ്മകളാണ്.
ഇന്ന് ഹസാരെ ഒരു പ്രതീകമാക്കപ്പെട്ടിരുക്കുന്നു. അഴിമതിവിരുദ്ധ സമരനായകന്‍ അല്ലെങ്കില്‍ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന പേരില്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ലോക്പാല്‍ ബില്ലിന്റെ മുന്നണി പോരാളി എന്ന നിലയില്‍. ഇന്ത്യയിലെ നൂറ്റിയിരുപത് കോടിയിലധികം വരുന്ന ജനങ്ങളില്‍ മധ്യവര്‍ഗം എന്നത് തുലോം തുച്ഛമാണ്. ഇവരാകട്ടെ സവര്‍ണരോ സവര്‍ണ മനോഭാവമുള്ളവരോ ആണ് താനും. രാജ്യത്തെ നഗര ചേരികളിലും ഗ്രാമ ചേരികളിലും മറ്റും അധിവസിക്കുന്ന ദരിദ്രനാരായണന്‍മാര്‍ക്ക് ഹസാരെ ആരാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. ഇത്തരത്തില്‍ ഹസാരെ കപട ദേശീയതയുടെ സൃഷ്ടിയാണെന്നും ഗാന്ധിയന്‍ എന്ന പദത്തിന് അയാള്‍ അര്‍ഹനല്ലെന്നും അരുന്ധതി റോയി ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖര്‍ തുറന്നു പറഞ്ഞു കഴിഞ്ഞു. ഇവിടെയാണ് ഹസാരെയെന്ന കള്‍ട്ട് നിര്‍മാണത്തില്‍ സവര്‍ണ മാധ്യമ മാടമ്പികളുടെ ഇടപെടലിനെ നാം തിരിച്ചറിയേണ്ടത്.
മഹാരാഷ്ട്രയിലെ റാളെഗണ്‍സിദ്ധി ഗ്രാമത്തെ ഉരുക്കു മുഷ്ടികളാല്‍ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ നേതാവാണ് യഥാര്‍ഥത്തില്‍ ഹസാരെ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പടു. ഇന്ത്യന്‍ സൈന്യത്തില്‍ ഡ്രൈവറായിരുന്ന ഹസാരെ 1974 ല്‍ താന്‍ ഓടിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായ ശേഷം പണിയവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്. അക്കാലഘട്ടത്തില്‍ സൈനികര്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ വന്‍ സ്വീകാര്യതയും ബഹുമാനവും ലഭിച്ചിരുന്നു. അത്തരത്തിലുള്ള ആദരവിനെ ഹസാരെയെന്ന ഏകാധിപത്യ ദാഹി ശരിക്കും ഉപയോഗപ്പെടുത്തി. നാട്ടിലെ ജന്മി കുടുംബത്തിലെ അംഗമായ ഹസാരെ പണം നല്‍കി ഒരു സംഘം യുവാക്കളെ വരുതിയിലാക്കി. അവിടെത്തന്നെയുള്ള ഒരു ക്ഷേത്രം കേന്ദ്രീകരിച്ച് അവര്‍ക്ക് ആയുധാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും തന്റെ സംഘ പരിവാര ബന്ധമുപയോഗിച്ച് തരമാക്കി. ക്രമേണ മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമമായ ഇന്നും കുഗ്രാമങ്ങളുടെ പട്ടികയില്‍ പെടുന്ന റാളെഗണിലെ ഏകാധിപതിയായി ഹസാരെ. അവിടെ ഇന്ന് അണ്ണാ മൊഴിയെന്ന പേരില്‍ സ്വന്തമായി ഒരു ഭരണഘടന പോലുമുണ്ട് ഹസാരെക്കും കൂട്ടര്‍ക്കും.
അവിടെ ഇന്ന് ഒരു ഇല അനങ്ങണമെങ്കില്‍ ഹസാരെയും ഗൂണ്ടകളും പറയണമെന്ന അവസ്ഥയാണുള്ളത്. എതിര്‍ത്തു പറയുന്നവന്‍ ഗ്രാമത്തിന് പുറത്താണ്. മതമേതായാലും താന്‍ നിര്‍മിച്ച അമ്പലത്തിലെ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കണമെന്നത് ഹസാരെയുടെ കല്‍പ്പനയാണ്. മദ്യപന്‍മാരായാവര്‍ക്ക് ദണ്ഡ് കൊണ്ട് ക്രൂരമായ മര്‍ദനം നല്‍കി ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഇവിടത്തെ പതിവാണ്. ഇതാണ് പരിതാപകരമായ ഒരു ഗ്രാമത്തെ മദ്യത്തില്‍ നിന്നും മോചിപ്പിച്ച മഹാനാണ് ഹസാരെയെന്ന് സ്ഥാപിക്കാന്‍ സവര്‍ണ മാധ്യമങ്ങള്‍ എടുത്തുദ്ധരിച്ച സത്പ്രവര്‍ത്തി. എന്നാല്‍, യഥാര്‍ഥത്തില്‍ തങ്ങളുടെ അധീശത്വം ഗ്രാമവാസികളുടെ മേല്‍ സ്ഥാപിക്കാന്‍ ഹസാരെയും കൂട്ടരും കണ്ടെത്തിയ മാര്‍ഗമായിരുന്നു മദ്യവര്‍ജനം.
മദ്യപാനികള്‍ക്കെതിരെ ശബ്ദിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് സ്വാമി വിവേകാനന്ദന്റെ അധ്യാപനങ്ങളാണെന്നതാണ് ഹസാരെയുടെ തന്നെ ഭാഷ്യം. ഇവിടെയാണ് ഹസാരെയുടെയും അദ്ദേഹത്തിന് പിന്നിലുള്ള ശക്തികളുടെയും യഥാര്‍ഥ മുഖം നാം തിരിച്ചറിയേണ്ടത്. ഒരു തികഞ്ഞ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ മദ്യപിക്കില്ല, കാരണം സ്വാമി വിവേകാനന്ദന്റെ ആഹ്വാനമാണത്. അപ്രകാരം ആരെങ്കിലും മദ്യപിച്ചാല്‍ അവനെ ദണ്ഡ് കൊണ്ട് പരമാവധി മര്‍ദനമുറകള്‍ക്ക് വിധേയനാക്കണമെന്നും സംഘത്തില്‍ നിന്ന് പുറത്താക്കണമെന്നും സംഘ്പരിവാര സൈദ്ധാന്തികനായ ഗോള്‍വാള്‍ക്കര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ ഹസാരെയെന്ന ഗാന്ധിത്തൊപ്പിയണിഞ്ഞ ആള്‍ ആര്, എന്ത് എന്നതിനെപ്പറ്റി ഇനിയും വിശദമാക്കാതെ തന്നെ നമുക്ക് മനസ്സിലാകുമല്ലോ?
കിട്ടിയ അവസരം മുതലെടുത്ത് സവര്‍ണ ഫാസിസ്റ്റുകള്‍ തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാനായി മുന്നിട്ടിറക്കിയ മതേതര മുഖംമൂടിയണിഞ്ഞ ഹസാരെയെയാണ് നാമിതു വരെ കണ്ടുകൊണ്ടിരുന്നത്. സര്‍വവിധമായ പിന്തുണയുമായി സവര്‍ണ മാധ്യമങ്ങളും ഒപ്പം കൂടി. ഹസാരെ പുണ്യവാളന് ജാതിമത വര്‍ണ വ്യത്യാസങ്ങളൊന്നുമില്ല. രാജ്യത്തിന്റെ നന്മക്കായി മാത്രം പോരാടുന്നവര്‍ ഹോ എന്തൊരതിശയം!
ഇവിടെ നിന്നും നാം തിരിഞ്ഞു നോക്കേണ്ടിയിരിക്കുന്നു. ഇനി നമുക്ക് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വസമുദായത്തിന് സ്വത്വ ബോധം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരു സംഘം ദളിതര്‍ തീവ്രവാദികളായതെങ്ങനെയെന്ന് പരിശോധിക്കാം. ഇതും ഹസാരെയും തമ്മില്‍ എന്തു ബന്ധമെന്നാകും, ഉണ്ട്. ഇവര്‍ തങ്ങളുടെ ഗ്രാമത്തില്‍ ചെയ്ത തീവ്രവാദ പ്രവര്‍ത്തനത്തിനും ഹസാരെയും സംഘവും റാളെഗണില്‍ ചെയ്ത പുണ്യപ്രവൃത്തികളും ഏതാണ്ട് സമാനമായിരുന്നു. ഒറ്റ വ്യത്യാസം മാത്രം ഇവര്‍ക്ക് ആരേയും മര്‍ദിക്കാന്‍ അറിയില്ലായിരുന്നു. പകലന്തിയോളം പാടത്തും പറമ്പത്തും എല്ലു മുറിയെ പണിയെടുക്കുന്ന ദളിതനെ മദ്യപാനം പഠിപ്പിച്ചത് ഇവിടത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായിരുന്നു. കാരണം ബോധം നശിച്ച ഒരു സമൂഹത്തിനെ മാത്രമേ പലതും പറഞ്ഞ് പറ്റിച്ച് ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടികള്‍ക്കാവൂ. അങ്ങനെ അവര്‍ സ്വന്തം കുടുംബത്തെയും സമൂഹത്തെയും കാലങ്ങളായി നശിപ്പിച്ചു കൊണ്ടേയിരുന്നു. ഇതില്‍ നിന്നും ശാശ്വതമായ മോചനം ആഗ്രഹിച്ച ഒരു സംഘം ചെറുപ്പക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ നിന്നും ആദ്യമായി പി എച്ച് ഡി ബിരുദം കരസ്ഥമാക്കിയ തത്തുവിന്റെ നേതൃത്വത്തില്‍ സംഘടിച്ചു. അവര്‍ ആ കൂട്ടായ്മയെ ഡി എച്ച് ആര്‍ എം(ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്) എന്ന പേരു നല്‍കി ഭരണാഘടനാനുസൃതമായ ഒരു സംഘടനയായി രജിസ്റ്റര്‍ ചെയ്തു. അങ്ങനെ അവര്‍ സ്വസമുദായാംഗങ്ങളെ മദ്യപാനത്തില്‍ നിന്നും ബോധവത്കരിച്ച് മോചിതരാക്കിക്കൊണ്ടിരുന്നു. ഇന്നും അവര്‍ അതു തുടരുന്നു. അവര്‍ സഹജീവികളായ ദളിതരെ സമ്പാദ്യശീലം പഠിപ്പിച്ചു. മറ്റുള്ളവര്‍ അവജ്ഞയോടു കൂടി മാത്രം അഭിസംബോധന ചെയ്തിരുന്ന അവര്‍ അതില്‍ നിന്നും മോചനത്തിനായി പരസ്പരം സര്‍ എന്നുള്ള പദമുപയോഗിച്ചു സംസാരിച്ചു.
ഇങ്ങനെ എല്ലാ ചൂഷണങ്ങളില്‍ നിന്നും സ്വയം ബോധവാന്‍മാരായ ദളിതന്റെ വാതിലില്‍ വീണ്ടും സവര്‍ണതയുടെ കൊടിക്കൂറകളുമായി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചെന്നപ്പോള്‍ അവര്‍ അവരെ തിരിച്ചയച്ചു. അങ്ങനെ ഒരു കാലഘട്ടത്തില്‍ തങ്ങളുടെ പാര്‍ട്ടികളുടെ നെടും തൂണുകളായി വര്‍ത്തിച്ചവര്‍ തങ്ങള്‍ക്കു നഷ്ടമായി എന്നു കണ്ടപ്പോള്‍ അവര്‍ ചെയ്ത സദ് പ്രവര്‍ത്തനങ്ങളൊക്കെയും തീവ്രവാദമായി. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ചോറു വാരി ഊട്ടിച്ചതു പോലും തീവ്രവാദ പ്രവര്‍ത്തനമായി. സ്വന്തം വീട്ടില്‍ ഇന്നും ഒരു കറിക്കത്തി പോലും എടുക്കാനില്ലാത്തവര്‍ ബോംബും തോക്കും നിര്‍മാതാക്കളായി. സ്വസമൂഹത്തെ സമുദ്ധരിച്ച തത്തുവെന്ന ചെറുപ്പക്കാരന്‍ ഒരു പെറ്റികേസ് പോലുമില്ലാതെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഇടം നേടി.
ഇതൊക്കെയും ജനങ്ങളെ അറിയിച്ചതാകട്ടെ ഹസാരെയെ പുണ്യവാളനെന്ന് കൊട്ടിഘോഷിക്കുന്ന അതേ സവര്‍ണ മാധ്യമങ്ങള്‍. അധഃസ്ഥിതന്‍ എന്നും അധഃസ്ഥിതനായി കഴിഞ്ഞുകൊള്ളണമെന്ന സവര്‍ണ മനോഭാവത്തിനെതിരെ ശബ്ദിക്കുന്നവനൊക്കെയും തീവ്രവാദികള്‍. അവര്‍ക്ക് ഒരു ദണ്ഡ് എടുത്ത് ചുഴറ്റാന്‍ കഴിയില്ലെങ്കില്‍ കൂടി. അവിടെയാണ് മഅ്ദനിയും സി കെ ജാനുവും ളാഹ ഗോപാലനും തത്തുവിനും മേല്‍ തീവ്രവാദ മുദ്രകുത്തപ്പെടുന്നത്. അതിന് അരു നില്‍ക്കുന്നതാകട്ടെ തങ്ങള്‍ക്ക് വര്‍ഗ, വര്‍ണ വൈജാത്യങ്ങളേതുമില്ലെന്ന് പേര്‍ത്തും പേര്‍ത്തും പുലമ്പിക്കൊണ്ടിരിക്കുന്ന സവര്‍ണ മാധ്യമങ്ങളും.
ഇത്തരത്തില്‍ വിഷം ചീറ്റാന്‍ കാത്തു നില്‍ക്കുന്നവരെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം സവര്‍ണ മാധ്യമങ്ങള്‍ ആധിപത്യം തുടരുന്ന കാലത്തോളം പുണ്യവാളന്‍മാരുടെ വേഷത്തില്‍ ഹസാരെമാരും തീവ്രവാദ മുദ്ര കുത്തപ്പെട്ട തത്തുമാരും ഉണ്ടായിക്കൊണ്ടേയിരിക്കും. സവര്‍ണതക്കെതിരെ, അതുണ്ടാക്കിത്തീര്‍ക്കുന്ന മനോഭാവത്തിനെതിരെ മാനവ സമൂഹം ജാഗ്രത്താകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാം കരുതിയിരിക്കുക തന്നെ വേണം.