Tuesday, March 25, 2014

വോട്ടു കച്ചവടത്തിന് ഒരു പാര്‍ട്ടി കൂടി


കെജ്രിവാള്‍ എന്ന ആം ആദ്മിക്കാരന്‍ ഐ എ എസ് രാജിവെച്ച ശേഷം സ്വന്തം കാര്യം നോക്കി നടക്കുകയല്ലായിരുന്നു. മറിച്ച് ഡല്‍ഹിയിലെ ഓരോ ഗല്ലികളിലേയും അശരണരുടെ കൈപിടിച്ച് നടത്തുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെയാണ് അഴിമതിക്കെതിരായ ഒരു സമരവും അതിന്റെ പിന്നാലെ ഒരു പാര്‍ട്ടിയുമായി മുന്നോട്ടു വന്നപ്പോഴും ആളുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അത്തരത്തിലുള്ളവരായിരുന്നു. അദ്ദേഹത്തോടൊപ്പം അഹോ രാത്രം പാടുപെട്ടവര്‍, ജനങ്ങളുടെ ഇടയില്‍ ജീവിച്ചവര്‍. അതുകൊണ്ട് തന്നെ അവര്‍ തിരഞ്ഞെടുപ്പെന്നത് മറ്റാരെക്കാളും എളുപ്പവുമായിരുന്നു.
എന്നാല്‍ കേരളത്തില്‍ ഇപ്പോ കുറേ ആം ആദ്മികള്‍ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഏ സി മുറിയിലിരുന്ന് ഫേസ്ബുക്കിലൂടെ വിപ്ലവം നടത്തിയവര്‍. ഫേസ്ബുക്കാണ് ലോകമെന്ന് വിശ്വസിക്കുന്നവര്‍, കേരളത്തിലെ പട്ടിണി പാവങ്ങളുടേയും അശരണരുടേയും പ്രദേശങ്ങള്‍ എവിടെയൊക്കെയാണെന്ന് പോലും കൃത്യമായി അറിയാത്തവര്‍. അതിലുപരി എല്ലാ മണ്ഡലത്തിലും ആര്‍ക്കും അറിയാത്ത കുറേ പേരുകാര്‍. എല്ലാം കെട്ടിയിറക്കു സ്ഥാനാര്‍ത്ഥികള്‍. കെജ്രിവാളു വെച്ചതു പോലെയുള്ള തൊപ്പി വെച്ചാല്‍ വോട്ടു തന്നെ കിട്ടിക്കോളുമെന്ന വിഡ്ഢിത്തത്തിന്റെ വിശ്വാസികള്‍.
ആലപ്പുഴയിലേക്ക് ആം ആദ്മിക്കാര്‍ പരിഗണിച്ച അശ്വതി പറഞ്ഞത് ഇപ്പോള്‍ വിശ്വാസത്തിലെടുക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനമല്ല മറിച്ച് ഓരോരുത്തരുടേയും പോക്കറ്റിന്റെ ഉന്നമനമാണ് ആം ആദ്മി കേരള ഘടകം നേതാക്കളുടെ ലക്ഷ്യമെന്ന് ഇവരുടെയൊക്കെ മുഖത്ത് എഴുതി വെച്ചിരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റു പറയാന്‍ പറ്റില്ല. 
ദീപ സ്തംഭം മഹാശ്ചര്യം ഞമ്മക്കും കിട്ടണം പണം...എന്നാക്കി മാറ്റണം കേരള ആം ആദ്മികളുടെ മുദ്രാവാക്യം...
മൊത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടെണ്ണം പറഞ്ഞ് വിലപേശാന്‍ കേരളത്തില്‍ ഒരു പാര്‍ട്ടിയെ കൂടി കിട്ടിയിരിക്കുന്നു...  ... അതല്ലാത്തതൊന്നും ആം ആദ്മിക്കും ചെയ്യുവാന്‍ കഴിയില്ല. തീര്‍ച്ച....