Tuesday, November 14, 2017

നിഷേധത്തിന്റെ പോർട്രൈറ്റ്

ബി ചന്ദ്ര കുമാര്‍ (സീനിയര്‍ ഫോട്ടോഗ്രാഫര്‍, മാതൃഭൂമി)

നിഷേധത്തിന്റെ പോർട്രൈറ്റ് എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ചിത്രത്തെക്കുറിച്ച് പറയാം .
കവിയും നാടക കൃത്തും നടനും നർത്തകനും ഒക്കെ ആയിരുന്ന സുരാസുവിന്റെ അന്ത്യ യാത്രയുടെ ചിത്രം –
അപാര ദൃശ്യ സമന്വയമായിരുന്നു ആ ഫ്രെയിമിന്റെ ചാലക ശക്തി .
1997 ലെ മികച്ച ന്യൂസ് ഫോടോക്കുള്ള തിരുവനന്തപുരം പ്രസ് ക്ലബ് പുരസ്കാരവും അമേരിക്കൻ സംഘടനയായ FOCANA യുടെ അവാർഡും എനിക്ക് നേടിത്തന്ന ചിത്രമാണതു .
1997 ജൂണ് 5
സുരാസുവിന്റെ മൃതദേഹം മദ്യത്തിൽ വിഷം കലർത്തി കഴിച്ചു ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കോട്ടയം റെയിൽവേ സ്റ്റെഷനിൽ കണ്ടെത്തുകയായിരുന്നു .
അജ്നാതാവസ്ഥയിൽ കിടന്ന മൃതദേഹം ആരോ തിരിച്ചറിഞ്ഞു .
അങ്ങനെ മാതൃഭുമിയുടെ ഒന്നാം പേജിൽ ആ മരണ വാർത്ത വന്നു .
1997 ജൂണ് 6
എറണാകുളം പച്ചാളം പൊതു ശ്മശാനതിൽ സുരാസുവിന്റെ മൃത ദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് ഞാൻ അവിടെ എത്തുന്നത് .
എന്നെപ്പോലെ പത്തു പന്ത്രണ്ടു പേർ കൂടി സ്ഥലത്തുണ്ട് .AMMA എന്ന സംഘടനയുടെ ഒരു പുഷ്പചക്രം സുരാസുവിന്റെ പുറത്തു വെച്ചിട്ടുണ്ട്.
ബന്ധുക്കള്‍ എന്ന് തോന്നുന്ന ആരെയും അവിടെ കണ്ടില്ല.
മതപരമായ ചടങ്ങുകളും ഉണ്ടായില്ല .
"സുരാസുവിന്റെ ഭാര്യയും മക്കളും അറിഞ്ഞോ ? "- അവിടെ കൂടി നിന്നവർ പരസ്പരം ചോദിച്ചു .
"വടക്കേ ഇന്ത്യയിലെവിടെയോ ആണ് അവരിപ്പോൾ താമസമെന്നാണ് കേട്ടത് . ഇന്നത്തെ മാതൃഭുമിയിൽ ഒന്നാം പേജിൽ വാർത്ത വന്നതല്ലേ . അറിഞ്ഞുകാണും..... " ഒരു ദീർഘ നിശ്വാസത്തോടെ ആരോ ഒരാൾ പറഞ്ഞു .
മൃതദേഹം ചിതയിലേക്ക് എടുക്കാൻ സമയമായി .
വിറക് കൊള്ളികൾ കൊണ്ട് ആറടി നീളത്തിൽ അടുക്കി വെച്ച ചിത തയ്യാറായിരിക്കുന്നു .
സുരാസുവിന്റെ മൃത ദേഹം ആരാണ് ചിതയിലേക്ക് എടുക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ എല്ലാരും കൈകെട്ടി നിൽകുന്നു .
ശ്മശാന വളപ്പിലെ പുൽകൊടി പോലും നിശ്ചലമായ അവസ്ഥ .
പെട്ടെന്ന് ഒരു കാർ അവിടെ വന്നു നിന്നു . എല്ലാരും തിരിഞ്ഞു നോക്കി .
"സുരാസുവിന്റെ ഭാര്യയും മകനുമാണതു"
കൂടി നിന്നവരിൽ ആരോ പറഞ്ഞു .
"അമ്മുവേടത്തിയാണത് . പദ്മേച്ചിയുടെ മകനാണ് കൂടെയുള്ളത് . പദ്മേച്ചി വന്നില്ലാ തോന്നുന്നു " - ആരോ പറഞ്ഞു . .
ആ അമ്മയും മകനും കാറിൽ നിന്നിറങ്ങി നടന്നു വന്ന് മൃതദേഹത്തിൽ ഒന്ന് നോക്കി .
എന്നിട്ട് പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു .
സുരാസുവിന്റെ മരണ വാർത്ത വന്ന മാതൃഭുമി പത്രം ആ അമ്മ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നത് കാണാം .
ഹൃദയസ്പർശിയായ ആ നിമിഷം എന്റെ ക്യാമറ ഒപ്പിയെടുത്തു
അതാണ് ഈ ദൃശ്യം .
വല്ലാത്തൊരു കാഴ്ചയായിരുന്നു അത് .
അച്ഛൻ, അമ്മ , മകൻ .......ചിത !!!
സൃഷ്ടി , സ്ഥിതി , സംഹാരം , താണ്ടവം എന്നിവയുടെ നാഥനായ ശ്രീ പരമേശ്വരന്റെ, കരിക്കട്ടയിൽ ആരോ കോറിയിട്ട, ചിത്രം !!!
വർണനകൾകതീതമായ പശ്ചാത്തലവും
ജീവിതത്തിന്റെയും മരണത്തിന്റെയും
അനിർവചനീയമായ നിമിഷാര്ധവും
ബന്ധങ്ങളുടെ ബലവും
സമന്വയിച്ച ഫ്രെയിമായിരുന്നു അത് .
ഞാൻ ബൈകിൽ കയറി മാതൃഭൂമി ഓഫീസിലേക്ക് പോയി .
വണ്ടിയോടിച്ചു പോകുമ്പോൾ എന്റെ മനസ് ആ ശ്മശാനത്തിൽ തന്നെ ആയിരുന്നു .
ഓഫീസിൽ ചെന്ന് നേരെ ഡാർക്ക്‌ റൂമിലേക്ക്‌ കയറി . ലൈറ്റ് ഓഫ് ചെയ്ത ശേഷം ഫിലിം കാമറയില്‍ നിന്ന് പുറത്തെടുത്തു .
ഡാർക്ക്‌ റൂം അസിസ്റ്റന്റ് സുധീർ മോഹനെ ആ ഫിലിം ഏല്പിച്ചിട്ട് ഞാനൊരു കസേരയിൽ ഇരുന്നു .
കൂരിരുട്ടിന്റെ അഗാധതയിലേക്ക്‌ കണ്ണ് നട്ട് ഞാന്‍ ഒരു നിമിഷം നിസന്ഗനായിരുന്നു.
സുധീര്‍, ടൈമര്‍ സെറ്റ് ചെയ്തശേഷം, ഫിലിം ടാങ്കിലിട്ടു വെള്ളവും ടെവേലപരും ഫിക്സരും മാറ്റിക്കൊണ്ടിരുന്നു .
എന്താണ് ഫോട്ടോ എന്ന് അവന്‍ എന്നോട് ചോദിച്ചു .
"ഹോ , വല്ലാത്തൊരു കാഴ്ച ആയിരുന്നു അത് . കണ്ണിൽ നിന്നും അത് മായുന്നില്ല " - ഞാൻ പറഞ്ഞു
അവനും അത് കാണാൻ ആകാംക്ഷയായി .
ഏതാനും നിമിഷങ്ങള്ക്ക് ശേഷം അവൻ ചുവന്ന ലൈറ്റ് ഇട്ടു .
ഞാൻ ആകാംക്ഷയോടെ എഴുന്നേറ്റു ഫിലിം എടുത്തു നോക്കി .
രണ്ടു ഫ്രെയിം മാത്രമേ എടുത്തിട്ടുള്ളൂ . എങ്കിലും രണ്ടും നന്നായി കിട്ടിയിട്ടുണ്ട് .
ഒട്ടും താമസിയാതെ ആ ഫോട്ടോ പ്രിന്ടിട്ടു .
ആ ഫോട്ടോ ന്യൂസ് ഡസ്കിൽ ഏല്പിചു.
അത് കണ്ടവരെല്ലാം ഒരു നിമിഷം നിശ്ചലമായി
1997 ജൂണ് 7
മാതൃഭുമിയുടെ ചരമ പേജിൽ വളരെ അപ്രധാനമായാണ് ഈ ഫോട്ടോ അച്ചടിച്ച് വന്നത് .
അതുകൊണ്ട് ആരും അന്ന് അത് ശ്രദ്ധിച്ചില്ല .
പക്ഷെ ഈ ചിത്രത്തിന് FOCANA അവാർഡ് കിട്ടിയപ്പോൾ ആണ് ചർച്ചയായത് .
അമേരിക്കയിലെ എക്സിബിഷനിൽ വെച്ചിരുന്ന ഈ ചിത്രം കണ്ടുകൊണ്ടു ശ്രീ സൂര്യ ക്രിഷ്ണമൂർത്തി സർ എന്നെ അവിടെ നിന്ന് വിളിച്ചു അഭിനന്നിച്ചു .
" ചന്ദ്രകുമാർ , ഇത് വെറുമൊരു ചിത്രമല്ല . ഇത് കണ്ടപ്പോൾ ഒരു നിമിഷം ഞാൻ നിശ്ചലമായ പോലെ തോന്നി . സുരാസു എന്ന കലാകാരനെ അറിയാവുന്നവര്കെ ഈ ചിത്രം ഉൾകൊള്ളാനാവൂ .
എന്തായാലും അഭിനന്ദനങ്ങൾ . ഈ ചിത്രം 51 ദിവസം നീണ്ടു നിൽകുന്ന സൂര്യ ഫെസ്റിവൽ ന്റെ bookletinte ഒന്നാം പേജിൽ നിങ്ങളുടെ അനുവാദത്തോടെ ഞാൻ കൊടുക്കും . "
അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഞാൻ ഇപ്പോഴും ഓർകുന്നു .
ചാനലുകളിൽ തുടര്ച്ചയായി വന്ന എന്റെ അഭിമുഖത്തിലൂടെ ഈ ചിത്രം വീണ്ടും വീണ്ടും ജനം പരിചയപ്പെട്ടു .
വീണിടം വിഷ്ണുലോകമായി കരുതി , എപ്പോഴെങ്കിലും വന്നുപോകാനുള്ള ഒരു ഇടത്താവളമായി കുടുംബത്തെ കണ്ടിരുന്ന സുരാസു ..........
സമ്പ്രദായങ്ങളോടൊക്കെ കലഹിച്ച്.........
ചട്ടക്കൂടുകളെയൊക്കെ ചവിട്ടിപ്പൊളിച്ച് ......
നിഷേധിയായി ജീവിതം നയിച്ച് നിഷേധിയായി തന്നെ മരണവും വരിച്ച
സുരാസുവിന്റെ അന്ത്യരംഗം
ഇതാ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .