Friday, December 30, 2011

വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത് മാലിന്യ പ്രശ്‌നത്തിന്റെ പേരില്‍ അവിടെ നടക്കുന്ന ജനകീയ സമരങ്ങളുടെ പേരിലാണ്. കേരളത്തിന്റെ വിവിധ നഗരസഭാ പ്രദേശങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഏറ്റവും വലുതാണ് മാലിന്യ നിര്‍മാര്‍ജനവും അതിനായുള്ള സ്ഥലം കണ്ടെത്തലും.
വിളപ്പില്‍ശാല എന്ന പ്രകൃതി രമണീയമായ ഗ്രമം ഇന്ന് ചീഞ്ഞ് നാറുകയാണ്. ഇവിടേക്ക് പ്രവേശിക്കുന്നതിന്ന് അരകിലോമീറ്റര്‍ മുമ്പേ ദുര്‍ഗന്ധത്തിന്റെ വാസന നമ്മിലേക്കെത്തും. മാലിന്യ കേന്ദ്രത്തിന്റെ പരിസരത്തോട് അടുക്കുമ്പോള്‍ വല്ലാത്ത ശ്വാസം മുട്ടലും അസ്വസ്ഥതയുമാണ് അനുഭവിക്കേണ്ടി വരിക. ഇവിടെയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു ജനത ഇതൊക്കെ സഹിച്ച് കഴിഞ്ഞ് കൂടുന്നത്. ഇന്ന് അവര്‍ക്ക് ശ്വസിക്കുവാനുള്ള വായുവും, കുടിക്കുവാനുള്ള വെള്ളവും ആരുടെയൊക്കെയോ സ്വാര്‍ഥ താത്പര്യത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരില്‍ പലരും ഇന്ന് രോഗികളാണ്. പെണ്‍കുട്ടികള്‍ക്കാകട്ടെ വിവാഹാലോചനകള്‍ വരാറുമില്ല. ദുരിതങ്ങളുടെ നടുവില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയ ജനത ശരിക്കും അള മുട്ടിയ ശേഷമാണ് സമര രംഗത്തേക്ക് വരുന്നത്. അതിന് നാട്ടിലെ ചില ചുറുചുറുക്കുള്ള യുവാക്കള്‍ നേതൃത്വം കൊടുത്തപ്പോള്‍ സമരം കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മാധ്യമശ്രദ്ധ നേടി.
നിലവില്‍ നേമം എം.എല്‍.എ യായ വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരിക്കുമ്പോഴാണ് മാലിന്യ പ്ലാന്റിന് വിളപ്പില്‍ശാല പഞ്ചായത്തിലെ ചൊവ്വള്ളൂര്‍ വാര്‍ഡില്‍ സ്ഥലം കണ്ടെത്തുന്നത്. ആദ്യ കാലത്ത് ചവര്‍ സംസ്‌കരണം സ്വകാര്യ കമ്പനിയായ പോബ്‌സണ്‍ ആയിരുന്നു നടത്തിയിരുന്നത്. പിന്നീട് അവര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഇ.ഡി(സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പൂന്തോട്ടം നിര്‍മിക്കാനായാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളപ്പില്‍ ശാലയിലെ കണികാണും കുന്നെന്ന മനോഹരമായ കുന്നുകളുടെ മധ്യത്തിലുള്ള താഴ്‌വര ഏറ്റെടുക്കുന്നത്. അന്ന് ചില ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും അതിനെയൊക്കെയും കുപ്രചാരണങ്ങള്‍ കൊണ്ടാണ് അധികാരികള്‍ നേരിട്ടതെന്ന് സമരസമിതി അംഗമായ ബുര്‍ഹാന്‍ പറയുന്നു. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളില്‍ നഗരത്തിലെ മാലിന്യവുമായി ചവര്‍ ലോറികള്‍ വരാന്‍ തുടങ്ങി. ആദ്യം കുറച്ച് വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഒന്നും പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാല്‍ പ്രദേശ വാസികള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയതോടെയാണ് ചവര്‍ ഫാക്ടറി തങ്ങളുടെ സ്വസ്ഥ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ പറ്റി അവര്‍ ബോധമാന്‍മാരായത്.
പശുവിനെ വളര്‍ത്തുന്ന ലളിതാമ്മ തന്റെ ദേഹത്തൊട്ടാകെയുള്ള പാടുകള്‍ നമുക്ക് കാട്ടിത്തരും. ആദ്യം അവര്‍ കരുതിയിരുന്നത് അത് പശുവളര്‍ത്തലുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള ചൊറിച്ചിലാണെന്നാണ്. എന്നാല്‍ പിന്നീട് തൊട്ടടുത്ത് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സമീപിച്ചപ്പോഴാണ് തന്റെ ദേഹത്ത് സംഭവിക്കുന്നത് മാലിന്യം കാരണമായുള്ള രോഗമാണെന്ന് തിരിച്ചറിയുന്നത്. തന്റെ തൊട്ടടുത്ത് വീട്ടില്‍ താമസിച്ചിരുന്ന ഗംഗാധരനും മക്കളും താമസം മാറിപ്പോയതിനേ പറ്റിയും അവര്‍ ഓര്‍ത്തെടുക്കുന്നു.മൂന്നു പെണ്‍മക്കള്‍ക്കും വിവാഹം സാധ്യമാകാതെ വരുകയും മൂത്ത കുട്ടിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയും ചെയ്തതോടെയാണ് ഗംഗാധരന്‍ ചൊവ്വള്ളൂരില്‍ നിന്നും കിട്ടിയ വിലക്ക് വസ്തുവും വീടും വിറ്റ് മാറിപ്പോകുന്നത്. സ്ഥലവാസിയായ നെല്‍സണ് പറയാനുള്ളത് മറ്റൊരു കഥയാണ്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു കാലിന് ഇന്ന് സ്വാധീനമില്ലാത്ത അവസ്ഥയിലാണുള്ളത്. സമരസമിതി നേതാവായ അനിലിന്റെ മൂന്നര വയസ്സുള്ള മകനാകട്ടെ ഛര്‍ദിയും ശ്വാസം മുട്ടലും ഒഴിഞ്ഞ ഒരു നേരം പോലും ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.പ്രദേശ വാസികളുടെ ജല സ്രോതസ്സായിരുന്ന മീനമ്പള്ളി തോട് ഇന്ന് വിഷത്തോടായി മാറിയിരിക്കുന്നു. ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന ചവറുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തു കൊഴുത്ത ലായനി ദുര്‍ഗന്ധം പരത്തി ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. വിളപ്പില്‍ശാലക്കാര്‍ക്ക് വിവിധയിനം രോഗങ്ങള്‍ സമ്മാനിച്ച് ഏലാകള്‍ക്ക് നടുവിലൂടെ, മീനമ്പള്ളി തോട്ടിലൂടെ, കരമന ആറിലേക്കൊഴുകിയെത്തുന്ന മാലിന്യം അധികാരികളുടെ ക്രൂരമായ പ്രവര്‍ത്തനത്തിന്റെ പര്യായമായി ഒരു നാടിന്റെ ശാപമായി തീര്‍ന്നിരിക്കുന്നു.

കഷ്ടപ്പാടുകളുടെ നടുവില്‍ വസിക്കുന്ന ഈ ജനതക്ക് ഇന്ന് ഒരു രാഷ്ട്രീയ കക്ഷിയേയും വിശ്വാസമില്ല. കാരണം പല കാലങ്ങളില്‍ അവര്‍ നടത്തിയിരുന്ന സമരങ്ങളെ പൊളിച്ചിട്ടുള്ളത് അവരുടെ ഇടയിലേക്ക് നുഴഞ്ഞ് കയറിയ രാഷ്ട്രീയക്കാരായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പുറത്ത് നിന്നെത്തുന്നവരേയും, സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുന്ന രാഷ്ട്രീയക്കാരെയും ഒരു പരിധിക്കപ്പുറം അടുപ്പിക്കാറില്ല. മാധ്യമ പ്രവര്‍ത്തകരെ പോലും സംശയത്തിന്റെ ദൃഷ്ടിയില്‍ മാത്രമേ അവര്‍ക്ക് കാണുവാന്‍ കഴിയുന്നുള്ളു. മാലിന്യ കേന്ദ്രമെന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഭീകരത അവരെ അത്രമേല്‍ അരക്ഷിതമാക്കിയിരിക്കുന്നു.
ചവര്‍ ഫാക്ടറി വിരുദ്ധ സമരം 350 ദിവസം പിന്നിട്ടപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ ഫാക്ടറി താഴിട്ട് പൂട്ടി പ്രവര്‍ത്തനം തടഞ്ഞതോടെ തങ്ങള്‍ വിജയത്തിന്റെ പാതി വഴിയിലെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇപ്പോള്‍ ദുര്‍ഗന്ധവും പേറി  വരുന്ന ലോറികളെ തടയാനായി ഉറക്കമുപേക്ഷിച്ചാണ് നടു റോഡില്‍ രാവ് വെളുപ്പിക്കുകയാണിവര്‍.
എണ്‍പത് കഴിഞ്ഞ ലളിതാമ്മയും, നെല്‍സണും, മുതല്‍ സമരസമിതി നേതാവായ അനിലിന്റെ മൂന്നരവയസ്സുകാരന്‍ മകന്‍ വരെയുണ്ടിവര്‍ക്കൊപ്പം. ഇന്ന് വിളപ്പില്‍ശാല മാലിന്യ പ്ലാന്റിനെതിരെയുള്ള സമരം അക്ഷരാര്‍ഥത്തില്‍ നാടിന്റെ സമരമായി തീര്‍ന്നിരിക്കുന്നു. ഓരോ പകലും വിളപ്പില്‍ ശാലയില്‍ ശ്മശാന മൂകതയാണ്. എന്നാല്‍ രാത്രിയില്‍ പ്രിതിഷേധത്തിന്റെ ആളിക്കത്തലുണ്ടാവും.


Monday, December 19, 2011

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

മുബാറക് റാവുത്തര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ദൈനംദിന ചെലവുകള്‍ വഹിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്ത വിധം സംസ്ഥാനത്തെ പകുതിയോളം സ്‌പെഷല്‍ ഗ്രേഡ്  പഞ്ചായത്തുകളും  നഗരസഭകളില്‍ 42 ഉം  കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 978 ഗ്രാമപഞ്ചായത്തുകളില്‍  427  പഞ്ചായത്തുകള്‍  സ്‌പെഷല്‍ ഗ്രേഡാണ്. 65 നഗരസഭകളില്‍ 23  എണ്ണം മാത്രമാണ് നിലവില്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിരിക്കുന്നത്.  350 ഓളം പഞ്ചായത്തുകള്‍ നിരവധി മാസത്തെ ശമ്പള കുടിശ്ശികയാണ് നല്‍കാനുള്ളത്.
കഴിഞ്ഞ ദിവസം മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചും സുഹൃത്തിന്റെ പക്കല്‍ നിന്നും വായ്പയെടുത്തുമാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക നല്‍കിയത്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്‍കാനായി മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ ആര്‍ മുരളീധരനാണ് ഭാര്യയുടെ 33 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത്.
മിക്ക പഞ്ചായത്തുകളുടെയും വരുമാനം  ഒരു ലക്ഷത്തില്‍ താഴെയുള്ളപ്പോഴാണ്   ശമ്പളയിനത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ടിവരുന്നത്.  സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന്  പ്രധാന കാരണമിതാണ്.    വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം മുഖവിലക്കെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ 65 നഗരസഭകളില്‍ തനത് ഫണ്ട് ഇനത്തില്‍  മൂന്ന് കോടിയോളം  രൂപ ബാക്കിയുള്ള  തളിപ്പറമ്പ്,  തൃപ്പൂണിത്തുറ, മരട്,  തൃക്കാക്കര നഗരസഭകള്‍ മാത്രമാണ് മെച്ചപ്പെട്ട  ധനസ്ഥിതിയിലുള്ളത്. കോതമംഗലം, തൊടുപുഴ, കളമശേരി,  അങ്കമാലി, ഏലൂര്‍ നഗരസഭകള്‍ അമ്പത് ലക്ഷത്തിനും  ഒരു കോടിക്കും  ഇടയില്‍ ഫണ്ട് ബാലന്‍സുള്ള, യഥാസമയം ശമ്പളം നല്‍കുന്ന  നഗരസഭകളാണ്. മിക്ക കോര്‍പറേഷനുകളിലും എല്ലാ മാസവും ഇത്രത്തോളം  തുക ബാക്കിവരുന്നുണ്ടെങ്കിലും  പ്രതിമാസ ശമ്പളത്തിന് അത് മതിയാകാത്തതിനാല്‍ കോര്‍പറേഷനുകളെ  ദരിദ്ര നഗരസഭകളുടെ  ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഭവനനിര്‍മാണം, കുടുംബശ്രീ, സര്‍വ ശിക്ഷാ അഭിയാന്‍  തുടങ്ങിയ പദ്ധതികളിലുള്ള  കേന്ദ്രഫണ്ട്  വക മാറ്റി  ശമ്പളം നല്‍കിയ നഗരസഭകളുണ്ടെന്ന് കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് എം സാദിഖ് പറഞ്ഞു. ഓരോ മാസവും  രണ്ടും മൂന്നും  ആഴ്ചകള്‍  വൈകി ശമ്പളം നല്‍കുന്ന  നഗരസഭകള്‍  പ്രൊവിഡന്റ്ഫണ്ട്, എല്‍ ഐ സി പ്രീമിയം, ഭവന നിര്‍മാണ വായ്പ തിരിച്ചടവ്  പോലുള്ള റിക്കവറികള്‍ എഴുതാത്തതു മൂലം ഇന്‍ഷ്വറന്‍സ്  പോളിസികള്‍ റദ്ദാകുകയും പലിശ ഇനത്തില്‍  ജീവനക്കാര്‍ക്കു വന്‍തുക നഷ്ടമാകുകയും ചെയ്യുന്നുണ്ട്. 2009 മാര്‍ച്ചിലും 2010 മാര്‍ച്ചിലും  സര്‍വീസില്‍ നിന്നും  വിരമിച്ച 500 ഓളം ജീവനക്കാരില്‍ ഭൂരിപക്ഷത്തിനും  പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല.  നഗരകാര്യ ഡയറക്ടറേറ്റില്‍ നിന്നും പെന്‍ഷന്‍ വിഹിതം  അനുവദിക്കാത്തത് മൂലമാണ്  ഈ അവസ്ഥ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. 150 കോടിയോളം  രൂപയാണ്  നഗരസഭകള്‍ക്കു  ലഭിക്കേണ്ട  പെന്‍ഷന്‍ കുടിശ്ശിക. ഇതുമൂലം  ഒട്ടേറെ നഗരസഭകള്‍  പ്രതിമാസ  പെന്‍ഷനും നല്‍കുന്നില്ല.
ഇതിനിടയിലാണ് ഭൂരിപക്ഷം പഞ്ചായത്തുകളുടെ നടത്തിപ്പിനു പ്രഹരമേല്‍പിച്ചുകൊണ്ടു വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.   അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം,  ദാരിദ്ര്യരേഖക്കു താഴെ വരുമാനമുള്ള  കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം  ലഭ്യമാകുന്ന പദ്ധതി 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.‘ഭൂരഹിത ഭവനരഹിതര്‍ വീട് നിര്‍മിക്കുന്നതിനു വേണ്ടി  സ്ഥലം വിലക്കു വാങ്ങിയാല്‍ðധനസഹായം അനുവദിക്കുന്ന പ്രോജക്ടുകള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും 2011-12 വാര്‍ഷിക പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവ്. മറ്റു മാര്‍ഗങ്ങളിലൂടെ  ഭൂമി കണ്ടെത്തി അനുവദിക്കുന്നതിന് പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സ്ഥലം കണ്ടെത്തുന്നതിനു ഗ്രാമപഞ്ചായത്തുകളും  ഊര്‍ജിതശ്രമം നടത്തണമെന്നും സമഗ്ര ഗുണഭോക്തൃ ലിസ്റ്റില്‍ അവശേഷിക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും  സ്ഥലം ലഭ്യമാക്കുന്നുവെന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍   തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവു പ്രകാരം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  പഞ്ചായത്തുകള്‍ വിഷമിക്കുകയാണ്.  സ്ഥലലഭ്യത തന്നെയാണ് പഞ്ചായത്തിനെ വിഷമിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പോലും സ്ഥലത്തിന്റെ തീവില  നേരിടാന്‍ പഞ്ചായത്തുകള്‍ ഇനിമുതല്‍ പ്രയാസപ്പെടേണ്ടി വരും. മുന്‍ വാര്‍ഷിക പദ്ധതികളില്‍  ഏറ്റെടുത്ത  തനത് ഫണ്ട് പ്രോജക്ടുകളുടെ  അവശേഷിക്കുന്ന ബാധ്യത 2011-12 വാര്‍ഷിക പദ്ധതിയിലെ തനത് ഫണ്ടിനേക്കാള്‍ കൂടുതലാണെങ്കില്‍  നിര്‍വഹണം ആരംഭിക്കാത്ത പ്രോജക്ടുകള്‍ ഒഴിവാക്കാന്‍ ഉത്തരവിലൂടെ  തദ്ദേശസ്വയംഭരണ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. നിര്‍വഹണം ആരംഭിച്ച പ്രോജക്ടുകളാണെങ്കില്‍ പാഴ്‌ചെലവുകള്‍  വരുത്താതെ നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
 സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പൊതു താത്പര്യ വികസന ഫണ്ട് പഞ്ചായത്തിന്റെ ഫണ്ടിലേക്കു ചേര്‍ത്ത്  സാധാരണനിലയില്‍ ശമ്പളം കൊടുക്കുന്നതു മൂലമാണ് മിക്ക പഞ്ചായത്തുകളും സുഗമമായി പോകുന്നത്. എന്നാല്‍ ഇതു  പൊതുതാത്പര്യ വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നത് ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. ഇതുമൂലം പൊതുജനങ്ങളിലേക്കെത്തേണ്ട പല വികസന പ്രവര്‍ത്തനങ്ങളും മനഃപൂര്‍വം പഞ്ചായത്ത് ഭരണ സമിതികള്‍ ഉപേക്ഷിക്കലാണ് പതിവ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും 60 മുനിസിപ്പാലിറ്റികളിലും 14 ജില്ലാ പഞ്ചായത്തുകളിലും  അഞ്ച് കോര്‍പറേഷനുകളിലും ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയില്ല. എന്നാല്‍ പല പ്രോജക്ടുകളും ആരംഭിക്കുന്നതും  അതേ വര്‍ഷം തന്നെ പഞ്ചായത്തുകള്‍ക്ക് ബാധ്യതയാകുന്നതും നിത്യസംഭവമാകുന്നുണ്ട്.
ശമ്പളം ലഭിക്കാത്തത് കാരണം മിക്ക നഗരസഭകളിലെയും ജീവനക്കാര്‍ പ്രതിഷേധിക്കുന്നത് കൂട്ട അവധിയെടുത്താണ്. ഇത് പലപ്പോഴും നഗരസഭകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. നഗരസഭകളുടെ  പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലായവയെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ്  ആവശ്യമുയരുന്നത്.



(19/12/2011 ല്‍ സിറാജ്  ദിനപത്രത്തില്‍  പ്രസിദ്ധീകരിച്ചത്)

മറക്കാത്ത കാഴ്ചകള്‍... മായാത്ത ഓര്‍മകള്‍

നാട്ടിടവഴികളില്‍ മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെയുള്ള പറ ഴുന്നള്ളത്ത്. അര്‍ഥ തലങ്ങള്‍ മാറുന്നു. ആള്‍ക്കൂട്ടം അകലുന്നു.







ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ വേണ്ടി മാത്രം ചെയ്ത് തീര്‍ക്കുന്ന എന്തോ ചില കര്‍മങ്ങള്‍
മാത്രമായി പരിണമിച്ചിരിക്കുന്നു. അന്ന് ഒരു നാടിന്റെ ആഘോഷവും കുട്ടികളില്‍ ഉല്ലാസവും നിറച്ചിരുന്ന ഇത്തരം എഴുന്നള്ളിപ്പുകളുടെ സത്യത്തെ മോഷ്ടിച്ചത് ആരെന്ന് അറിയില്ല.(എന്റെ സ്വന്തം ഗ്രാമത്തിന്റെ ഇടവഴിയില്‍ നിന്നുള്ള ദൃശ്യം)

Wednesday, December 14, 2011

വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി 'ആദിമധ്യാന്തം' പ്രദര്‍ശിപ്പിച്ചു





 ആദിയും മധ്യവും അന്തവുമുള്ള ഒരു സിനിമ


അന്താരാഷ്ട്ര ചലച്ചിത്രോത്സവ ചരിത്രത്തിലാദ്യമായി നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗത്തിലും പെടുത്താതെ ഒരു സിനിമ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സില്‍ നീണ്ട കരഘോഷങ്ങള്‍ക്ക് മധ്യത്തില്‍ ആദിമധ്യാന്തം കണ്ടിറങ്ങിയവര്‍ക്ക് പറയാന്‍ ഒരേ ഒരു വാക്ക് മാത്രം. ഗംഭീരം. ശക്തമായ വ്യാജ പ്രചാരണങ്ങള്‍ക്കും മലയാള സിനിമാ ലോകം ഇത് വരെ കണ്ടിട്ടില്ലാത്ത നിലയിലുള്ള പ്രതിസന്ധികള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഒരു വിഭാഗത്തിലും പെടുത്താതെയാണ് ആദിമധ്യാന്തം അഞ്ചാം ദിവസമായ ഇന്നലെ ശ്രീകുമാര്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തുടങ്ങുന്നതിന്ന് മുന്‍പ് സംവിധായകന്‍ ഷെറിയെ വേദിയിലേക്ക് പരിചയപ്പെടുത്താന്‍ വേണ്ടി വിളിച്ച് വരുത്തി. സാധാരണ പ്രദര്‍ശന ചിത്രത്തിന്റെ സംവിധായകനോട് ചിത്രത്തെ പരിചയപ്പെടുത്താനായി മൈക്ക് നല്‍കാറുണ്ടെങ്കിലും ഷെറിക്ക് നല്‍കാന്‍ അവതാരകര്‍ തയ്യാറായില്ല. ഇത് വന്‍ പ്രതിഷേധത്തിലാണ് കലാശിച്ചത്. പിന്നീട് മൈക്കെടുത്ത സംവിധായകന്‍ ഷെറി ആകെ പറഞ്ഞത് ഒരു പാട് പറയാനുണ്ട് അത് പ്രദര്‍ശനം കഴിഞ്ഞ് പറയാമെന്നും തനിക്ക് നല്‍കുന്ന ഈ പിന്തുണക്ക് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്നും മാത്രമാണ്. പ്രദര്‍ശനം തുടങ്ങി ആദ്യ മിനിട്ടു മുതല്‍ നിര്‍ത്താത്ത കരഘോഷമായിരുന്നു. ചാറ്റല്‍ മഴയില്‍ തുടങ്ങി പേമാരി പെയ്‌തൊഴിയുന്ന താളത്തിലായിരുന്നു ചിത്രം അവസാനത്തിലേക്കടുക്കുമ്പോഴുണ്ടായ കാണികളുടെ കരഘോഷം. ഇതിനിടെ അനാവശ്യ ശബ്ദവുമായി പ്രദര്‍ശനം നടക്കവേ രംഗത്ത് വന്നവനെ കാണികള്‍ തന്നെ അടിച്ച് പുറത്താക്കി. ബധിരനും മൂകനുമായ ഒരംഗനവാടി വിദ്യാര്‍ഥിയുടെ മാനസിക വിഹ്വലതകളെ വളരെ തന്മയത്വത്തോടെ ഷെറി തന്റെ സിനിമയില്‍ വരച്ചിടുന്നു. ഒപ്പം കേരളീയ സമൂഹത്തിലെ അധസ്ഥിതന്റെ ഇന്നും തുടരുന്ന ദുരിത മുഖത്തെ വളരെ കൃത്യമായി പറഞ്ഞു വെക്കാനും അദ്ദേഹത്തിനായി. മലയാളത്തില്‍ ഇന്ന് മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലാത്ത വ്യത്യസ്തവും നയനാന്ദകരവുമായ രീതിയിലാണ് ഷെറി തന്റെ സൃഷ്ടിയുടെ ആവിഷ്‌കാരം നടത്തിയിരിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒന്നില്‍ നിന്നാണെന്നും അതിന്റെ ജീവിതവും അന്ത്യവും ഒന്നിലേക്കാണെന്നും ഷെറിയുടെ കഥാപാത്രങ്ങള്‍ പറഞ്ഞ് വെക്കുന്നു. ജാതി മത വര്‍ഗ വര്‍ണങ്ങള്‍ക്കതീതമായി തന്റെ കഥാപാത്രങ്ങളെ ഒരു ബിന്ദുവില്‍ കോര്‍ത്തിണക്കിയത് പോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഷെറിയുടെ മാത്രം വിജയമാണ്.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഷെറിയെ പ്രേക്ഷകര്‍ തോളിലേറ്റി. അവര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും ആദിമധ്യാന്തം എന്ന കലാസൃഷ്ടിക്കുള്ള സര്‍വ ആദരവുകളും രേഖപ്പെടുത്തി. പിന്നീട് അവിടെ അണപൊട്ടിയത് ഈ കലാ മൂല്യമുള്ള സിനിമയെ ചവറ്റു കൊട്ടയിലിടാന്‍ ശ്രമിച്ചവരോടുള്ള രോഷമായിരുന്നു. അത് മന്ത്രി ഗണേഷ്‌കുമാറിനും, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും എതിരെയുള്ള മുദ്രാവാക്യങ്ങളായി റോഡിലേക്കിറങ്ങി. അവരുടെ തോളിലേറി ഷെറിയും. പ്രകടനം കൈരളി തീയറ്ററിന്റെ മുറ്റത്തേക്കെത്തുമ്പോള്‍ അവിടെയും പ്രേക്ഷകര്‍ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ മധ്യത്തിലേക്കിറങ്ങിയ ഷെറിയെ പൂമാലയിട്ടാണ് സ്വീകരിച്ചത്. മലയാള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു നല്ല സിനിമ എന്ന തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് ഷെറി പറഞ്ഞത് കരഘോഷങ്ങള്‍ക്ക് മധ്യത്തില്‍ അവ്യക്തമായി. ഒടുവില്‍ ആഘോഷങ്ങള്‍ക്ക് മധ്യത്തില്‍ നിന്നും അദ്ദേഹം മടങ്ങുമ്പോള്‍ ദീര്‍ഘനാളായി ഇരുണ്ടു കൂടി നിന്ന മുഖത്ത് പ്രകാശത്തിന്റെ തിരിനാളങ്ങള്‍ തെളിഞ്ഞിരുന്നു. ഒപ്പം മലയാള സിനിമക്ക് ഒരു പുത്തന്‍ അനുഭവം നല്‍കിയ ഒരു കലാസൃഷ്ടിയുടെ അമരക്കാരനായതിലുള്ള ചാരിതാര്‍ഥ്യവും.


Tuesday, December 6, 2011

സാരേ ജഹാം സെ അഛാ... ഹിന്ദുസ്ഥാന്‍ ഹമാരാ...




നാം വസിക്കുന്നത് സമത്വ സുന്ദരമായ ഒരു പൂന്തോട്ടത്തിലാണ്. ലോകം തങ്ങള്‍ക്കും ഇങ്ങിനെയായാല്‍ കൊള്ളാമെന്ന് ഇന്നും ആഗ്രഹിച്ചു കൊണ്ടെയിരിക്കുന്ന പൂന്തോട്ടത്തില്‍, അസൂയപ്പെട്ടു കൊണ്ടേയിരിക്കുന്ന പൂന്തോട്ടത്തില്‍. ഇവിടെ ഹൈന്ദവ, മുസ്‌ലിം, ക്രൈസ്തവ, ജൈന, ബുദ്ധ പുഷ്പങ്ങള്‍ പരസ്പരം സഹവര്‍ത്തിത്തോടെ കഴിയുന്നതാണ് ലോകത്തെ അസൂയപ്പെടുത്താന്‍ കാരണം. അങ്ങിനെ വസിച്ചു വരവേയാണ് പൊടുന്നനെ 1992 ഡിസംബറിലെ  ആറാം ദിനത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിന് നാമൊക്കെയും സാക്ഷികളായത്. സോഷ്യലിസത്തിന്റെ അപ്പോസ്തലന്‍മാരാണ് തങ്ങള്‍ എന്ന് അഹങ്കരിച്ചിരുന്ന ഇന്ത്യന്‍ ജനത ലോകത്തിന് മുന്നില്‍ നാണം കെട്ടു. അതിന് നേതൃത്വം കൊടുത്തതാകട്ടെ പരിപാവനമായ ഈ പൂന്തോട്ടത്തില്‍ ഏറ്റവും കൂടുതലുള്ള മലരുകളിലെ തീവ്രവാദികളായ ഒരു ന്യൂനപക്ഷവും. ഇന്നും ഉണങ്ങാത്ത മുറിവില്‍ വീണ്ടും കത്തി ഇറക്കാന്‍ നാം ഇനി ആരെയും അനുവദിച്ചു കൂടാ. വരൂ നമുക്ക് ഒന്നിച്ചെതിര്‍ക്കാം. രാജ്യ വിരുദ്ധ ശക്തികളെ. സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികളെ. ജാതി മത വര്‍ഗ വര്‍ണ വേഷ ഭാഷകള്‍ക്കതീതമായി നമുക്ക് ഒന്നിക്കാം. അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ വരികള്‍ക്ക് പൂര്‍ണാര്‍ഥം കൈവരിക്കാന്‍ സാധിക്കുകയുള്ളു. 
സാരേ ജഹാം സെ അഛാ... ഹിന്ദുസ്ഥാന്‍ ഹമാരാ...





(from madhyamam.com)

ബാബരി മസ്ജിദിനെ ആദ്യം സംഘര്‍ഷകേന്ദ്രമാക്കിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. 1857ല്‍ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരത്തെ ശിഥിലമാക്കാനാണവര്‍, അന്ന്, അത്തരമൊരു കുടിലതന്ത്രം പ്രയോഗിച്ചത്. അന്നതിനെ പ്രതിരോധിച്ചത്, അയോധ്യാ നിവാസികളായ മുഴുവന്‍ മനുഷ്യരും മതജാതി പരിഗണനകള്‍ക്കപ്പുറം ഒരുമിച്ചുനിന്നാണ്. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന സാമ്രാജ്യത്വ നയത്തെ ചെറുക്കാന്‍; ഇസ്ലാം മതപണ്ഡിതനായ അമീര്‍ അലിയും ഹിന്ദു മതാചാര്യനായ, ബാബ രാമചന്ദ്രദാസും ഒന്നിച്ചുനിന്നാണ് നേതൃത്വം നല്‍കിയത്. മസ്ജിദ് സംബന്ധിച്ച്, ‘നിങ്ങള്‍ക്ക് മാത്രമാണ് തര്‍ക്കമെന്നും;’ ഞങ്ങള്‍ക്കിടയില്‍ അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ളെന്നവര്‍ ഒരുമിച്ചുനിന്ന് പ്രഖ്യാപിച്ചപ്പോള്‍ അന്ന്, പരിഭ്രാന്തരായത്, ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. അതിന്നവര്‍ പകരംവീട്ടിയത്, മനുഷ്യസ്നേഹികളായ  ആ മതനേതാക്കന്മാരെ, ഒൗധിലെ ഒരു ആല്‍മരകൊമ്പില്‍, കെട്ടിത്തൂക്കി കൊന്നുകൊണ്ടായിരുന്നു! യുദ്ധമേ ഇല്ലാതിരുന്ന അയോധ്യയുടെ മണ്ണില്‍, കൂട്ടക്കുരുതികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് അയോധ്യക്കന്ന് നഷ്ടമായത് മഹത്തായ രണ്ട് ജീവിതങ്ങളാണ്.
ബ്രിട്ടീഷുകാര്‍ക്ക് അവരെ കൊല്ലാന്‍ കഴിഞ്ഞെങ്കിലും അവരുടെ സ്മരണകളെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരെ കെട്ടിത്തൂക്കി കൊന്ന ആ ‘ആല്‍മരം’, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അസ്വാസ്ഥ്യപ്പെടുത്തുന്ന, ഒരശാന്തമായ അനുസ്മരണ കേന്ദ്രമായി, ദിവസേനയെന്നോണം വളര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ അതിനുചുറ്റും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പങ്കുവെച്ചു. അപ്പോള്‍ സാമ്രാജ്യത്വം ചെയ്തത്, ആ ആല്‍മരത്തെതന്നെ വേരോടെ പിഴുതെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍, ഇങ്ങനെയും ഒരാലുണ്ടായിരുന്നു എന്ന്, സൗകര്യം കിട്ടുമ്പോഴെങ്കിലും നമ്മള്‍ ഓര്‍മിക്കേണ്ടിയിരിക്കുന്നു. 1860ല്‍ ആ ആല് മുറിച്ചുമാറ്റിയെങ്കിലും അപ്പോഴും ബാബരി മസ്ജിദ് ഒരു പോറലുമേല്‍ക്കാതെ, ഒരു മസ്ജിദായും ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ഒരു മഹാസ്മാരകമായും നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, സാമ്രാജ്യത്വത്തിന് അന്ന് കഴിയാത്തത്, പിന്നീട് സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നതാണ് നാം കണ്ടത്.
മുമ്പേ തന്നെ മുടന്തി തുടങ്ങിയ, ഇന്ത്യന്‍  മതേതരത്വത്തിന്‍െറ അന്ത്യ മൊഴികളിലൊന്നായി 1992 ഡിസംബര്‍ ആറ് മാറിയത് അങ്ങനെയാണ്. ഭരണകൂടാധികാരങ്ങളെയും മതനിരപേക്ഷതയെയും ഒരേസമയം നിസ്സഹായമാക്കുംവിധം ശക്തമാണ്, ‘സവര്‍ണ പ്രത്യശാസ്ത്ര’മെന്ന് 2010ലെ കോടതിവിധിയും സാക്ഷ്യപ്പെടുത്തുന്നു. തൊമ്മികളായി ഒരുവിധേനെയും തലകുനിക്കാത്ത, ചാവേറുകളായി, അത്രതന്നെ പൊട്ടിത്തെറിക്കാത്ത, നിരന്തര പോരാളികളെയാണ്, സവര്‍ണ പ്രത്യയശാസ്ത്രത്താല്‍, നിസ്സഹായമാക്കപ്പെടുന്ന ഇന്ത്യന്‍ മതേതരത്വം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
‘1992 ഡിസംബര്‍ ആറ്’ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ സ്വകാര്യ പ്രശ്നമല്ല. അത് ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം ഇന്ത്യയെ മുറിപ്പെടുത്തുന്ന, മുറിപ്പെടുത്തേണ്ട, ഒരു പൊതു പ്രശ്നമാണ്. ‘ഇന്ത്യന്‍ മതേതരത്വത്തിന്‍െറ സ്മാരക’മെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ഒരു ‘മസ്ജിദ്’  തകര്‍ക്കപ്പെട്ടത് ഒരു ഹിന്ദു മുസ്ലിം സ്വകാര്യ തര്‍ക്കമായി ചുരുക്കിക്കാണാനാവില്ല. അങ്ങനെ കാണുന്നത് ചരിത്രത്തിന് തീകൊളുത്തലാകും.
‘ഫ്രാന്‍സ് ഇന്നലെവരെ മഹത്തായൊരു രാജ്യമായിരുന്നു. ഇന്നത് ഒരു മാറാരോഗത്തിന്‍െറ പേരാണ്’ എന്ന് സാര്‍ത്ര് മുമ്പ് ഉത്കണ്ഠപ്പെട്ടു. 1948ലെ ഗാന്ധിവധം 84ലെ സിക്ക് കൂട്ടക്കൊല, 92 ഡിസംബര്‍ ആറിന്‍െറ ബാബരി പള്ളി പൊളിക്കല്‍... ഇന്ത്യയെക്കുറിച്ച് ആത്മബോധമുള്ള ഇന്ത്യക്കാര്‍ക്ക്, ഫ്രാന്‍സിനെക്കുറിച്ച് അന്ന് സാര്‍ത്ര് ഉത്കണ്ഠപ്പെട്ടതുപോലെ, ഇന്ന് ആശങ്കപ്പെടാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?
ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത് ജനങ്ങള്‍ മറക്കും! ഡിസംബര്‍ ഏഴിന് ‘തല്‍സ്ഥാനത്ത് പള്ളി പുനര്‍നിര്‍മിക്കുമെന്ന്’ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉറപ്പു നല്‍കിയതും ജനങ്ങള്‍ മറക്കും! (ഒരു പക്ഷേ ആയൊരു ഉറപ്പിന്‍െറ പേരില്‍ അദ്ദേഹം എല്ലാ ഡിസംബര്‍ ആറിനും ഓര്‍മിക്കപ്പെടാനും മതി!) ‘ഞങ്ങള്‍ രാഷ്ട്രത്തോട് ക്ഷമ ചോദിക്കുന്നു’ എന്ന് പള്ളിപൊളിക്ക് നേതൃത്വം നല്‍കിയ അദ്വാനി പ്രസ്താവിച്ചതും മറക്കും! ‘പള്ളിപൊളിച്ചത് ഇന്ത്യയുടെ ദേശീയ അപമാനമെന്ന് 1994ല്‍ സുപ്രീംകോടതി പറഞ്ഞതും ‘ജനം’ മറക്കും! മസ്ജിദ് പൊളിച്ചതിനെ അപലപിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രവും ‘മറക്കപ്പെടും’! മസ്ജിദ് തകര്‍ക്കപ്പെട്ട് പതിനേഴു വര്‍ഷം കഴിഞ്ഞ് പുറത്തുവന്ന, ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടും ‘മറക്കപ്പെടും’! ഒരു പഴയ തറവാട് പൊളിച്ച് ഭാഗിക്കുന്ന ലാഘവത്തോടെ, ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഇന്ത്യന്‍ മതേതരത്വത്തിന്‍െറ മഹാ സ്മാരകത്തെ മൂന്ന് തുണ്ടമായി ഭാഗിക്കാന്‍ നിര്‍ദേശിച്ചതും ഇന്ത്യന്‍ ജനത മറന്നേക്കും! അങ്ങനെ മറന്നു മറന്ന്, ഒടുവില്‍ 1947 ആഗസ്റ്റ് 15ന് നാം സ്വതന്ത്രരായി എന്നതുകൂടി നമ്മള്‍ മറന്നുപോയാല്‍!
പുരാണങ്ങളുടെ പുകപടലങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ നീതിയുടെ നിശ്ശബ്ദ നിലവിളിയാണ് ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്നത്. പുരാണങ്ങളുടെ പതാകയാണ്, നീതിയെ, നിന്ദ്യമായി  പരിഹസിച്ചുകൊണ്ട്, ഇന്ത്യന്‍ ജനാധിപത്യത്തിനുമുകളില്‍ ഇപ്പോള്‍ പാറിപ്പറക്കുന്നത്. ഇന്ത്യയുടെ മഹത്തായ ‘ഡെമോക്രസിയെ’ ഇപ്പോള്‍ വെല്ലുവിളിക്കുന്നത്, ഒട്ടും മഹത്ത്വമില്ലാത്തൊരു  ‘മിത്തോക്രസി’യാണ്. അതിനുമുമ്പില്‍ ഒട്ടും മുട്ടുമടക്കാത്ത, അനീതിക്കെതിരെ മുഷ്ടിചുരുട്ടുന്ന, ഇനിയും മരിക്കാത്ത മനുഷ്യരെയാണ് ‘അശാന്തമായ ഡിസംബര്‍ ആറ്’ ആവശ്യപ്പെടുന്നത്. സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കും മുസ്ലിം മതസംഘടനകളുടേത് മാത്രമായ സങ്കടസ്മരണകള്‍ക്കുമപ്പുറം മതനിരപേക്ഷ സംരക്ഷണത്തിനുവേണ്ടിയുള്ള ഒരു പ്രതീകാത്മക ‘സമരദിന’മായി ഡിസംബര്‍ ആറിനെ മാറ്റുകയാണ് ഇന്ന് നമ്മള്‍ വേണ്ടത്. ‘മുടന്തുന്ന’ ഇന്ത്യന്‍ മതേതരത്വത്തിന് 1992 ഡിസംബര്‍ ആറിന് സംഭവിച്ച, ജനാധിപത്യ തകര്‍ച്ചയുടെ ആഴം സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിസംബര്‍ ആറിന് സ്വയം സമരോത്സുകമാവാന്‍ കഴിയും. അതോടെ ‘മസ്ജിദ് സ്മരണ’ സ്വയമൊരു സമരമാകും.
‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍)