Monday, June 10, 2013

ശ്രീശാന്ത് പുറത്തേക്ക് വരുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങള്‍



ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. ഒപ്പം കേസന്വേഷകര്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനവും. ഇവിടെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍ വിശിഷ്യാ കേരളീയ പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. യഥാര്‍ഥത്തില്‍ ആരാണ് കുറ്റവാളി? അല്ലെങ്കില്‍ ചിലരെ രക്ഷപ്പെടുത്തുവാനായി ശ്രീശാന്തിനെ കരുവാക്കുകയായിരുന്നോ?
കുറ്റം ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ വാതുവെപ്പ് കേസില്‍ കുറ്റം ചെയ്തുവെന്ന പറയുന്ന ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളില്ലെന്ന് കോടതി വിളിച്ച് പറയുമ്പോള്‍ സാധാരണക്കാരന്റെ മനസ്സില്‍ ഉയര്‍ന്ന വരുന്ന പ്രധാനപ്പെട്ട സംശയം യഥാര്‍ഥത്തില്‍ ശ്രീശാന്ത് ഇരയാക്കപ്പെടുകയായിരുന്നോ എന്നതാണ്. വന്‍ സ്രാവുകള്‍ പുറത്ത് സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എന്തിനായിരുന്നു ഭീഭല്‍സമായ കഥാനിര്‍മാണത്തിന്റെ അകമ്പടിയോടെ ശ്രീശാന്തിനെ ജയിലഴിക്കുള്ളിലാക്കിയത്?
കഴിഞ്ഞ മാസം 16ന് ആണ് വാതുവെപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് മുംബൈയില്‍ നിന്നും ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പോലീസ് വാര്‍ത്താ സമ്മേളനം വിളിച്ച് തെളിവുകളെന്ന നിലയില്‍ മാധ്യമങ്ങള്‍ക്ക് ചില വീഡിയോ ക്ലിപ്പുകള്‍ വിശദീകരണത്തോടെ നല്‍കി. പീഢനക്കേസിലെയോ മറ്റ് സുപ്രധാന കേസിലെയോ പ്രതികളെ ഹാജരാക്കുന്നത് പോലെ തലയില്‍ കറുത്ത തുണി മൂടി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അതോടെ മാധ്യമ വിചാരണയും ആരംഭിച്ചു. മുഴുവന്‍ വിചാരണകളും ശ്രീശാന്തിനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു.
ഒരു ദേശീയ ചാനലിന്റെ അവതാരകന്‍ പറഞ്ഞത് ശ്രീശാന്തിന്റെ മുഖത്തല്ല മൊത്തം രാജ്യത്തിന്റെ മുഖത്താണ് കറുത്ത തുണി വീണിരിക്കുന്നതെന്നാണ്. ഒപ്പം ഇന്നലെ വരെ ആദരിച്ചിരുന്ന ഒരു ലോക ക്രിക്കറ്റര്‍ തലകുനിച്ച് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേയെന്ന് പരിഹാസ രൂപേണ ചോദിക്കുകയും ചെയ്തു. ദേശീയ പ്രാദേശിക ചാനലുകളും പത്രങ്ങളും മറ്റുള്ളവര്‍ ഉണ്ടായിട്ടു കൂടി ശ്രീശാന്തിനെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ നാം കണ്ടത്. എന്തിനായിരുന്നു ഈ പ്രഹസനം എന്ന് കോടതി ഇന്ന് ദല്‍ഹി പോലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ലായിരുന്നു. യഥാര്‍ഥത്തില്‍ ശ്രീശാന്തിന്റെ മേല്‍ കഴിഞ്ഞ നാലാം തീയതി മക്കോക്ക ചുമത്തിയത് മുതല്‍ മുഴുവന്‍ മലയാളികളും ഇതേ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തെ എതിര്‍ത്തിരുന്ന മലയാളികള്‍ പോലും ഇത്തരത്തില്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നുവെന്നുള്ളതാണ് നാം തിരിച്ചറിയേണ്ടത്.
ശ്രീശാന്തും മറ്റു താരങ്ങളും കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഒന്നും ഇല്ലെന്നും താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന മകോക, ഗൂഢാലോചന, ക്രിമിനല്‍  കുറ്റം, വഞ്ചനാ കുറ്റം എന്നിവയ്ക്ക് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നുമാണ് ഇന്നലെ കോടതി  നിരീക്ഷിച്ചിരിക്കുന്നത്.
 തുടര്‍ച്ചയായ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയാണ് മകോക കുറ്റം ചുമത്തുകയെന്നും, അധോലോകവും താരങ്ങളും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും  താരങ്ങള്‍ക്കെതിരെ മകോക ചുമത്തുന്നതിന് എന്ത് തെളിവുകളാണ് ഉള്ളതെന്നും,ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കെതിരെ മകോക ചുമത്തുമോയെന്നും, കോടതി പോലീസ് അഭിഭാഷകനോട് ചോദിക്കുമ്പോള്‍ കോടതിയില്‍ ചൂളി നില്‍ക്കന്‍ മാത്രമേ അയാള്‍ക്കയുള്ളു.   കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു പോലും കൃത്യമായ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസ്  അഭിഭാഷകന് കഴിഞ്ഞില്ല.
കൃത്യമായ തെളിവുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ഡല്‍ഹി പോലീസ് ശ്രീശാന്തിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തത്. ശ്രീശാന്തും ജിജു ജനാര്‍ദ്ദനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും ഇതില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും തന്നെ ഇല്ല. മലയാളത്തിലുള്ള സംഭാഷണത്തില്‍  മൊബൈല്‍ ഫോണ്‍ വാങ്ങുന്ന കാര്യമാണ് ഇരുവരും സംസാരിക്കുന്നത്.
ഇവിടെ ഉയര്‍ന്ന് വരുന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങളുണ്ട്.രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ ആസൂത്രിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുമെതിരെ നിര്‍മ്മിച്ചിട്ടുള്ള നിയമം അതും ബോളിവുഡ് താരം സഞ്ജയ് ദത്തിന് മേല്‍ ചുമത്തിയ ടാഡ നിയമത്തിന്റെ പരിഷ്‌ക്കരിച്ച രൂപമായ മകോക ക്രിക്കറ്റ് താരങ്ങള്‍ക്കുമേല്‍ ചുമത്തുന്നതിന്റെ സാംഗത്യം എന്തായിരുന്നു?  
 234 കളിക്കാര്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് കളിക്കാര്‍ക്ക് മാത്രമാണ് വാതുവെപ്പുമായി ബന്ധമെന്നാണ് ഉള്ളതെന്ന് ദില്ലിപോലീസ് ഉറപ്പിച്ച് പറയുന്നത്. കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരായ അന്വേഷണം പോലും പൂര്‍ത്തിയാക്കാതെ പോലീസിന് എങ്ങനെയാണ് ഈ നിഗമനത്തിലെത്താനായത്?
വന്‍ തോക്കുകളായ ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഉടമയും ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് താരം വിന്ധു ധാരാ സിംഗിനും ജാമ്യം ലഭിച്ചപ്പോള്‍ പോലും എന്തിനായിരുന്നു ശ്രീശാന്തിന് മാത്രം ജാമ്യം നിഷേധിച്ചത്?
മെയ്യപ്പന്‍ വഴി ശ്രീനിവാസനിലേക്കോ വിന്ധു ധാരാസംഗിഗ് വഴി ധോണിയുടെ ഭാര്യയിലേക്കോ ധോണിയിലേക്കോ എന്തു കൊണ്ടാണ് അന്വേഷണം എത്താതിരുന്നത്?
ഇത്തരത്തില്‍ ഒരു സാധാരണ മലായാളിക്കുള്ള സംശയങ്ങള്‍ അനവധിയാണ്. ചെറുമത്സ്യങ്ങളെ കുരുതികൊടുത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വിവാദത്തിന് തിരശ്ശീലയിടാനാണോ അന്വേഷണ സംഘത്തിന്റെ ശ്രമമെന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

7 comments:

  1. വമ്പന്മാരുടെ പേരുകള്‍ പുറത്തേയ്ക്ക് വരാന്‍ തുടങ്ങിയപ്പോള്‍ കേസിനെ കൊന്ന് കുഴിച്ച് മൂടുകയാണോ?

    ReplyDelete
    Replies
    1. എന്നാണ് തോന്നുന്നത്...വമ്പന്‍മാര്‍ക്കൊക്കെ ഇവിടെ എന്തും ആകാല്ലോ

      Delete
  2. എപ്പോഴും ഉന്നത സിംഹാസനങ്ങള്‍ക്ക് മുന്നുലെത്തുമ്പോള്‍
    സേവകരുടെ മുട്ടിടിക്കും ....മൂത്രം ഒഴിക്കും !!
    അകത്തു കിടക്കാന്‍ ചില ആളുകള്‍ ഉണ്ട് ,,,,അവരെ കിടക്കൂ !!! :(



    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete
  3. Confusion തീര്ക്കണമേ.....എങ്ങനെ തീരാന്‍ ? നമ്മുടെ അല്ലെ രാജ്യം...

    ReplyDelete
  4. വേറെ ഒരു കഥകൂടി പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്‌ ശ്രീശാന്തിന്റെ വീട്ടുകാര്‍ ഡല്‍ഹി പോലീസിലെ ഉന്നതന്‍മാര്‍ക്ക്‌ പണം വാരിയെറിഞ്ഞതിനാലാണ്‌ പോലും അഭിഭാഷകന്‍ കമാന്ന്‌ ഒരക്ഷരം കോടതിയില്‍ മിണ്ടാഞ്ഞത്‌. ബഹുജനം പലവിധം..... എല്ലാം നമ്മള്‍ തന്നെ കാണണം കേള്‍ക്കണം എഴുതണം

    ReplyDelete
  5. ഇതിലൊക്കെ മുകളിൽ പലരും ഉണ്ട് പ്യാവം ചെക്കാൻ

    ReplyDelete
  6. uppu thinnavar vellam kudikkatte kudichukonde erikkatte
    www.hrdyam.blogspot.com

    ReplyDelete