Wednesday, October 19, 2011

കൂടംകുളം: കൈയുയര്‍ത്താതിരിക്കാന്‍ എന്തുണ്ട് നിങ്ങള്‍ക്ക് ന്യായീകരണം?

കൂടംകുളം ആണവ നിലയവിരുദ്ധ സമരം രാജ്യശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയിലെ ജനകീയ ചെറുത്തുനില്‍പ്പ് ചരിത്രത്തില്‍ സ്ഥാനം നേടാന്‍ തക്കതായി സമരം വളര്‍ന്നു കഴിഞ്ഞുവെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. കഴിഞ്ഞ ആഗസ്റ്റ് 17 നാണ്  കൂടംകുളത്തിനടുത്തുള്ള ഇടിന്തകര നിവാസികളും ഒരു പറ്റം സാമൂഹിക പ്രവര്‍ത്തകരും 1000 മെഗാവാട്ട് വീതമുള്ള രണ്ട് ആണവ റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യുന്നതിനെതിരെ നിരാഹാര സമരം ആരംഭിച്ചത്. ഇവയില്‍ ഒന്നിന്റെ പണി 99 ശതമാനവും മറ്റേതിന്റെത് 93 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്ടറുകളാണ് കൂടംകുളം നിലയത്തില്‍ സ്ഥാപിക്കുന്നത്. സമരാരംഭ ഘട്ടം മുതല്‍ ഈ പ്രദേശത്തേക്ക് സമീപ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകുകയായിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും സാധാരണ ജനവിഭാഗവുമാണ്. നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ സ്ഥിതി അരക്ഷിതാവസ്ഥയിലാകും എന്ന് മനസ്സിലാക്കിയാണിവര്‍ സമരമുഖത്തേക്കിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം നിര്‍ത്തിവെച്ചെങ്കിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് സമരം പുനരാരംഭിക്കുകയായിരുന്നു. സമരക്കാര്‍ ആണവനിലയത്തിന്റെ സുരക്ഷയെ പറ്റി ആശങ്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ആണവനിലയങ്ങളും സുരക്ഷിതമാണെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ പറയുമ്പോഴും യാഥാര്‍ഥ്യം അതല്ലെന്നാണ് വസ്തുതകള്‍ നമ്മോട് പറയുന്നത്. നോക്കൂ, നിലയത്തിലെ ജോലിക്കാരും കുടുംബാംഗങ്ങളും താമസിക്കുന്ന ക്വാട്ടേഴ്‌സ് 15 കിലോമീറ്റര്‍ ദൂരെയാണ്. എന്നാല്‍ ഇത്രയും ദൂരത്തില്‍ നിലയത്തിന് ചുറ്റുമായി ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിക്കുന്നുണ്ട്. എന്താണിതിനര്‍ഥം? ആണവ അപകടമുണ്ടായാല്‍ തങ്ങളും കുടുംബങ്ങളും സുരക്ഷിതരായിരിക്കണം. ജനങ്ങള്‍ക്കെന്തായാലെന്താ? അത്ര തന്നെ. അപകടം മാത്രമല്ല, ഇന്ത്യയുടെ ആണവ നിലയങ്ങള്‍, സാധാരണ പ്രവര്‍ത്തനങ്ങളില്‍ തന്നെ സുരക്ഷിതമല്ലെന്ന് വ്യക്തമാക്കിയത് അണുശക്തി നിയന്ത്രണ ബോര്‍ഡിന്റെ (എ ഇ ആര്‍ സി) മുന്‍ ചെയര്‍മാന്‍ ഡോ. ഗോപാലകൃഷ്ണനാണ്. രാജ്യത്ത് നിലവില്‍ ആറ് സ്ഥലങ്ങളിലായി ആണവ റിയാകടറുകളുടെ പണി നടക്കുന്നുണ്ട്. ഇവയില്‍ ജയ്താപൂരിലേത് ഫ്രഞ്ച് നിര്‍മിത റിയാക്ടറുകളും കൂടംകുളത്തേത് റഷ്യന്‍ നിര്‍മിതവുമാണ്. ജയ്താപൂരിലും ജനങ്ങള്‍ ആണവ നിലയത്തിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തുണ്ട്.
ആണവോര്‍ജത്തെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ തന്നെ റഷ്യന്‍ നിര്‍മിത റിയാക്ടറുകളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഫ്രഞ്ച് നിര്‍മിതമായ റിയാക്ടറുകള്‍ താരതമ്യേന സുരക്ഷിതമാണെന്നും റഷ്യന്‍ നിര്‍മിത റിയാക്ടറുകളുടെ സുരക്ഷയെപ്പറ്റി ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നുമാണ് ഇവരുടെ പക്ഷം.
ഇന്ത്യയിലെ തന്നെ പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ പല തവണ ആണവ നിലയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്ക് വെച്ചിട്ടുമുണ്ട്. ഫുക്കുഷിമയിലെ ആണവ ദുരന്തം കഴിഞ്ഞതോടെയാണ് ശാസ്ത്ര ലോകം ഇത്തരത്തിലുള്ള ആശങ്കകള്‍ പങ്ക് വെക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ റിയാക്ടറുകള്‍ക്ക് മനുഷ്യസാധ്യമായ ആക്രമണങ്ങളെയോ, പ്രകൃതി ദുരന്തങ്ങളേയോ തടുക്കാനുള്ള ശേഷിയില്‍ സംശയം രേഖപ്പെടുത്തിയ അവരുടെ തന്നെ ആണവ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ചോര്‍ത്തിയിരുന്നു. ഇതില്‍ തന്നെ റഷ്യന്‍ നിര്‍മിത ആണവ റിയാക്ടറുകള്‍ക്ക് 31 തരത്തില്‍ കേടുപാടുകള്‍ സംഭവിച്ച് അപകടങ്ങള്‍ ഉണ്ടാകാമെന്നും പറയുന്നുണ്ട്. ഇതോടെ ആണവ റിയാക്ടറുകള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ വിപത്തിന് ഇടവരുത്തുമെന്ന വാദം ശക്തി പ്രാപിക്കുകയാണ്.
റിയാക്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നതോടെ സമീപ പ്രദേശത്തെ സമുദ്രത്തില്‍ ലവണാംശം കൂടാനുള്ള സാധ്യതയും ശാസ്ത്ര ലോകം തള്ളിക്കളയുന്നില്ല. ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിനായി സമുദ്രജലം ഉപയോഗിക്കുകയും, ആണവ മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കിത്തുടങ്ങുകയും ചെയ്യുന്നതോടു കൂടി ഈ ഭാഗത്ത് സമുദ്രത്തെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും. ഇതിനെയാണ് ഇടിന്തകരയിലേയും പരിസരങ്ങളിലേയും ജനങ്ങള്‍ മുന്‍കൂട്ടി കാണുന്നത്.
കൂടംകുളത്തേക്കാള്‍ വലിയ അപകടമാണ് തമിഴ്‌നാട് തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കാല്‍പാക്കത്ത് പതിയിരിക്കുന്നത്. കാരണം മറ്റ് റിയാക്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ച ശേഷം വരുന്ന ആണവ ബാക്കി ഇവിടത്തെ റീപ്രോസസിംഗ് റിയാക്ടറിലാണ് വീണ്ടും ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ആകാത്തതിനാല്‍ ഒരു ദീര്‍ഘകാലം സൂക്ഷിച്ചശേഷം കടലില്‍ തള്ളുകയാണ് പതിവ്. ഇത്തരത്തില്‍ വലിയ സാന്ദ്രതയുള്ള മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതോടെ ആ ഭാഗത്തെ മുഴുവന്‍ കടല്‍ സമ്പത്തും ഉപയോഗശൂന്യമായി തീരുന്നതാണ് നാം ഇപ്പോള്‍ കണ്ട് വരുന്നത്.
കല്‍പാക്കം ആണവ പ്ലാന്റ് ഇതിനകം തന്നെ അപകടകരമായ അവസ്ഥയിലാണുളളതെന്ന് ഇവിടെ നടന്ന സംഭവങ്ങള്‍ കൊണ്ട് വ്യക്തമായതാണ്. 2003ലും 2004 ലും ഇവിടുത്തെ റിയാക്ടറില്‍ സംഭവിച്ച ചോര്‍ച്ച കാരണമായി ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ഇന്നും അധികൃതര്‍ ദുരൂഹമായ മൗനമാണ് തുടരുന്നത്. അന്ന് ചോര്‍ച്ച കാരണമായി ആറ് തൊഴിലാളികള്‍ മരിച്ചിരുന്നു. പിന്നീട് ഒരു വര്‍ഷത്തോളം കല്‍പാക്കത്തെ പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാല്‍ ആ ചോര്‍ച്ചയുടെ ദുരന്ത ഫലം ഇന്നും കല്‍പാക്കത്തിന് 30 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ പുതിയ തലമുറയിലെ കുട്ടികള്‍ പലരും ക്യാന്‍സര്‍ രോഗികളായാണ് ജനിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് ആ ചോര്‍ച്ചയുടെ ഭാഗമായി തീര്‍ന്നവര്‍ മുഴുവന്‍ എന്തെങ്കിലും രോഗത്തിനടിമകളുമാണ്.
ഇതിനെയൊക്കെ മറികടക്കുന്നതാണ് ആണവ ലോബിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍.  പ്രത്യേകിച്ചും മന്‍മോഹന്‍ സിംഗ് കൂടംകുളം സമരത്തിന് വിരുദ്ധമായി നേരിട്ട് പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ അവര്‍ സര്‍ക്കാരിനെ വരുതിയിലാക്കിക്കഴിഞ്ഞിരിക്കുന്നുവെന്നു വേണം കരുതാന്‍. ആണവ ലോബി പറയുന്നത് അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു പ്ലൂട്ടോണിയം പവര്‍ ആയി മാറുമെന്നാണ്. അതിനായിട്ട് അവര്‍ ലക്ഷ്യം വെക്കുന്നതാകട്ടെ കൂടംകുളത്തെ 2000 മെഗാവാട്ട് പ്ലൂട്ടോണിയം ഹെവി പ്രഷറൈസ്ഡ് വാട്ടര്‍ പ്ലാന്റിനേയും. ഇത് ശരിക്കും അപകടകരം തന്നെയാണ്.
റഷ്യന്‍ നിര്‍മിത റിയാക്ടറുകള്‍ ലോക നിരവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്തവയാണെന്ന് ഇതിനകം തന്നെ ശാസ്ത്ര ലോകം വിലയിരുത്തിക്കഴിഞ്ഞതാണ്. ഫുക്കുഷിമയിലെ ഡയിച്ചി ആണവ നിലയത്തില്‍ സുനാമി കാരണമായി ഉണ്ടായ പൊട്ടിത്തെറിയില്‍ ഉണ്ടായ നഷ്ടത്തെ പറ്റി ഇനിയും ജപ്പാന്‍ കണക്കെടുത്തു കഴിഞ്ഞിട്ടില്ല. അന്ന് ഫുക്കുഷിമയില്‍ നിന്നും ജീവനും കൊണ്ട് പോയവര്‍ ഇനിയൊരിക്കലും തങ്ങള്‍ക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനാകില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഫുക്കുഷിമയുടെ ഏതാണ്ട് 150 കിലോമീറ്റര്‍ ചുറ്റളവില്‍ ആണവ വികിരണത്തിന്റെ വ്യാപ്തി എത്തിയെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മോട് പറയുന്നു.
കൂടംകുളത്ത് പ്രക്ഷോഭം തിളച്ചുമറിയുമ്പോള്‍ മലയാളിക്ക് വെറുതെയിരിക്കാനാകില്ല. തൊട്ടടുത്ത് ഇങ്ങനെയൊരു ആണവ മുനമ്പ് രൂപപ്പെടുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുന്നത് അധാര്‍മികമാണ്. മാത്രമല്ല,  ദുരന്തത്തിന്റെ ഒരോഹരി ഏറ്റുവാങ്ങേണ്ടിവരുന്നവരാണ് കേരളീയര്‍ എന്നതും കാണാതിരുന്നുകൂടാ. അതുകൊണ്ടു തന്നെ പുളിങ്ങോം ആണവവിരുദ്ധ സമര പാരമ്പര്യമുള്ള മലയാളി അലസനായിരിക്കാന്‍ പാടില്ല. കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ്. അതായത് അവിടേക്ക് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ള ദൂരം ഏതാണ്ട് 100 കിലോമീറ്ററില്‍ താഴെ മാത്രം.   ആണവ നിലയിത്തിനെതിരെ നടക്കുന്ന സമരം യഥാര്‍ഥത്തില്‍ ആ പ്രദേശത്തുകാരുടെയോ തമിഴന്റെയോ മാത്രം പ്രശ്‌നമല്ല. മറിച്ച് കേരളത്തിന്റെതു കൂടിയാണ്. ദക്ഷിണേന്ത്യയുടെത് കൂടിയാണ്. എന്നല്ല, മനുഷ്യരാശിയുടേത് കൂടിയാണ്.
എന്തെന്നാല്‍ ഫുക്കുഷിമയുടെ ആണവ നിലയത്തില്‍ ഏതാണ്ട് 800 നും 1000 നും ഇടയില്‍ ആണവ ഇന്ധനം പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ കൂടംകുളത്ത് വരാന്‍ പോകുന്ന റിയാക്ടറിന്റെ ശേഷി 2000 മെഗാവാട്ടാണ്. അതായത് ഫുക്കുഷിമയിലെ അപകടത്തിന്റെ വ്യാപ്തി 150 കിലോ മീറ്റര്‍ ചുറ്റളവില്‍ പടര്‍ന്നെങ്കില്‍ കൂടംകുളത്ത് അപകടം നടന്നാല്‍ അതിന്റെ വ്യാപ്തി എത്ര ഭയാനകമായിരിക്കും? അത്തരത്തില്‍ ഒരപകടത്തിന് നമ്മുടെ കേരളത്തിന്റെ വലിയൊരു ഭാഗം  ഒന്നായിട്ട് ചുട്ടു ചാമ്പലാക്കാന്‍ സെക്കന്‍ഡുകള്‍ മതി. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തെ നാം വിലയിരുത്തേണ്ടത്  ജപ്പാനിലെ ഫുക്കുഷിമയില്‍ നടന്ന ആണവ ദുരന്തത്തേയും, അതിനു മുമ്പ് നടന്ന ചെര്‍ണോബില്‍ പോലെയുള്ള ആണവ ദുരന്തങ്ങളേയും മുന്‍നിര്‍ത്തിയാകണം. ഇനിയും ഇതിന്റെ ഭവിഷ്യത്തുകളെ പറ്റി ബോധ്യം വരാത്തവരാരെങ്കിലും ഉണ്ടെങ്കില്‍ അപകടം അനുഭവിച്ചു മനസ്സിലാക്കുക.

3 comments:

  1. കൂടംകുളം എന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം കേട്ട് ചാടി പുറപ്പെടുന്നവര്‍ ഒന്ന് തിരിച്ചറിയണം. കേരളത്തില്‍ വരേണ്ടിയിരുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍ “പിന്തിരിപ്പന്മാരുടെ” [ബാര്‍ക്കിലെ ഒരു റിട്ടയേര്‍ഡ് സയ്ന്റിസ്റ്റിന്റെ വാക്കുകള്‍‌ കടമെടുക്കുന്നു] ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യു.ഡി.എഫ്.ഉം താല്പര്യം എടുക്കാഞ്ഞതിനാല്‍ അവര്‍ തമിഴ്നാട്ടിലേയ്ക്ക് പോയി. തകര്‍ന്നാല്‍ പ്രശ്നമാണെന്നായിരുന്നു കേരളം വാദിച്ചത്. എന്നാല്‍ കേരളത്തിന്റെ സമീപത്ത് തന്നെ തമിഴ്നാട് സ്ഥലം കണ്ടെത്തി കൊടുത്ത് കേരളത്തിലെ “പിന്തിരിപ്പന്മാര്‍ക്ക്” അടി കൊടുത്തു.

    കേരളത്തിലെ “പിന്തിരിപ്പന്മാര്‍ക്ക്” നിലയം പണിയും മുന്‍പേ തോന്നിയ “ബുദ്ധി” എന്തേ അഭിനവ പരിസ്ഥിതിവാദക്കാര്‍ക്കില്ലാതെ പോയത്!!! എന്ത് കൊണ്ട് കോടികള്‍ മുടക്കി നിലയം ഇത്രയും ആകുവാന്‍ ഇവര്‍ അവസരം നല്‍കിയത്!!!!!

    പിന്നെ മുബൈയിലെ ബി.എ.ആര്‍‌.സി.യില്‍ ചെന്ന് നോക്കുക. നിലയത്തിനോട് ചേര്‍ന്നാണ് ജീവനക്കാര്‍ താമസിക്കുന്നത്. 15 കിലോമീറ്റര്‍ ദൂരം എന്നത് എന്ത് സുരക്ഷയാണ് ജീവനക്കാര്‍ക്ക് നല്‍ക്കുവാന്‍ പോകുന്നത്!!!!!!!!!

    ഞാന്‍ ആണവ റിയാക്റ്ററുകള്‍ക്ക് എതിരാണ്. അപകടം ഉണ്ടാകുമായിരിക്കും എന്ന സങ്കല്‍പ്പം കൊണ്ടല്ല മറിച്ച് ആണവ വേയ്സ്റ്റ് എന്ന യാഥാര്‍ത്ഥ്യം ഉള്ളത് കൊണ്ട്. ഇത്രയേറെ ആണവ നിലയങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടും ദുരന്തം എണ്ണിപറയാന്‍ ചിലതേയുള്ളൂ. പക്ഷേ ഇവയില്‍ നിന്ന് പുറം തള്ളുന്ന ആണവ വേയ്സ്റ്റ് അത് ഭാവി തലമുറയ്ക്കു പോലും അപകടകരമായി നിലനില്‍ക്കും!!

    കഴിഞ്ഞ ദിവസം അമേരിക്കയിലെ ജി.ഒ.പി. പ്രൈമറി ഡിബേറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി മോഹി പറഞ്ഞ പോലെ വേയ്സ്റ്റ് 30000വും അതിന് മുകളിലും വര്‍ഷങ്ങള്‍ സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ നടപടിയെടുക്കും. എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഉള്ള സജ്ജീകരണങ്ങള്‍ ഒന്നും സുരക്ഷിതമല്ല എന്ന് അവര്‍ക്ക് തന്നെ അറിയാം!!!

    ReplyDelete