Sunday, October 9, 2011

ഫേസ്ബുക്ക് ഉപയോക്താക്കള്‍ സൂക്ഷിക്കുക


നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കഴിഞ്ഞിരിക്കാം


ലോകത്ത് ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ വിപ്ലവം സൃഷ്ടിച്ച  സൗഹൃദ കൂട്ടായ്മയാണ് ഫേസ്ബുക്ക്. മുന്‍പ് ഉണ്ടായിരുന്ന ഓര്‍ക്കുട്ട് പോലെയുള്ളവയെ നിഷ്പ്രഭരാക്കി കൊണ്ടാണ് ഇപ്പോള്‍ ഫേസ്ബുക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോകത്തൊട്ടാകെ 750 മില്യന്‍ ആളുകളാണ് ഫേസ്ബുക് ഉപയോഗിക്കുന്നത്. അതില്‍ പെട്ട ഒരു ഫേസ്ബുക്ക് ഉപയോക്താവാണോ താങ്കള്‍. ഉപയോഗിക്കുന്നത് സ്വന്തം കമ്പ്യൂട്ടറില്‍ നിന്നാണോ ? എങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുള്‍പ്പടെ ഉള്ള പല വിവരങ്ങളും ഫേസ്ബുക്കിന്റെ പ്രധാന സെര്‍വറില്‍ ആയി കഴിഞ്ഞിട്ടുണ്ടാകും. കാരണം ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അതില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്ത് പുറത്ത് പോയാലും ഓരോരുത്തരുടേയും പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയാണെന്നും മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ശേഖരിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. തങ്ങളുടെ ഉപയോക്താക്കള്‍ ഫേസ്ബുക്ക് തുറന്നു കഴിഞ്ഞാല്‍ പിന്നീട് അവര്‍ ഏതൊക്കെ വെബ് സൈറ്റുകളാണ് സന്ദര്‍ശിക്കാറുള്ളതെന്നതിനെ പറ്റി തങ്ങള്‍ വിശദമായി തന്നെ പിന്‍തുടരാറുണ്ടെന്നും അവര്‍ സമ്മതിച്ചു. ഇത് തങ്ങളുടെ 750 മില്യന്‍ ഉപയോക്താക്കളിലും അനുവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയില്‍ തങ്ങള്‍ കടക്കാറില്ലെന്ന് ഫേസ്ബുക്ക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ അവകാശവാദത്തെ തകര്‍ത്തുകൊണ്ടാണ് ആസ്‌ത്രേലിയക്കാരനായ ഐ ടി ശാസ്ത്രജ്ഞന്‍ നിക് കുബ്രിലോവിക് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇതിനെയാണ് ഇപ്പോള്‍ ഫേസ്ബുക് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. മിക്ക ഫേസ്ബുക് ഉപയോക്താക്കളും കരുതിയിരിക്കുന്നത് തങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട് ചെയ്ത് കഴിഞ്ഞാല്‍ തങ്ങളുടെ പ്രൊഫൈലും സിസ്റ്റവും സുരക്ഷിതമായി എന്നാണ്. എന്നാല്‍ അത് അങ്ങിനെ അല്ലെന്നും ഫേസ്ബുക്ക് ഏത് സിസ്റ്റത്തില്‍ നിന്നാണോ ഉപയോഗിച്ചത് ആ സിസ്റ്റത്തിലൂടെ പിന്നീട് ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക സാധ്യമാണെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍ പറയുന്നത്. നിക്കിന്റെ പഠനം പുറത്തു വന്നതോടെ ഇന്റര്‍നെറ്റ് ലോകത്ത് വലിയ ഒരു ഞെട്ടലാണുണ്ടായിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതകള്‍ എന്ന് വിശ്വസിച്ച് ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും അത് തുറക്കാനുപയോഗിച്ച തങ്ങളുടെ പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ വിവരങ്ങളും എല്ലാം സുരക്ഷിതമല്ലെന്നത് ഉപയോക്താക്കളില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഓരോരുത്തരും ഫേസ്ബുക്കിലേക്ക് നല്‍കിയ വിവരങ്ങളും അത് തുറക്കാനുപയോഗിച്ച സിസ്റ്റത്തിലെ വിവരങ്ങളും  അപ്പോള്‍ തന്നെ ഫേസ്ബുക്കിന്റെ സെര്‍വറിലേക്ക് എത്തുന്നുണ്ട്. അവിടെ അവര്‍ അതിനെ ഉപയോഗപ്പെടുത്തുന്നത് പരസ്യ വരുമാനത്തിനും മറ്റു പല ലാഭേഛകരമായ സംഗതികള്‍ക്കുമാണ്. ഒരിക്കല്‍ ഫേസ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുന്നതോടു കൂടി ഓരോരുത്തരുടേയും പേഴ്‌സനല്‍ കമ്പ്യൂട്ടറിലുള്ള കുക്കീസുകളുമായി ഫേസ്ബുക്കിന്റെ സെര്‍വര്‍ ബന്ധം സ്ഥാപിക്കുന്നു. പിന്നീട് നിങ്ങള്‍ സൈന്‍ ഔട്ട് ആയാലും നിങ്ങളുടെ സിസ്റ്റത്തില്‍ നിന്നും നിര്‍ലോഭമായി കുക്കീസുകള്‍ മുഖേന വിവരങ്ങള്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കും. ഇത് ഓരോരുത്തരും അവരവരുടെ സിസ്റ്റത്തില്‍ നിന്ന് ബ്രൗസിംഗ് ഹിസ്റ്ററി നീക്കം ചെയ്യുന്നതു വരെ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും നിക്കിന്റെ പഠനം വ്യക്തമാക്കുന്നു. ഓരോരുത്തരുടേയും ഐ പി അഡ്രസ്സും പേഴ്‌സനല്‍ പി സിയുടെ സുപ്രധാന വിവരങ്ങളും ഇങ്ങിനെ ഫേസ്ബുക് കവര്‍ന്നെടുക്കുന്നുണ്ട്. ചില സുപ്രധാന വ്യക്തികളുടെ സിസ്റ്റത്തില്‍ തങ്ങള്‍ നേരിട്ട് തന്നെ കുക്കീസുകളെ നിക്ഷേപിക്കാറുണ്ടെന്നും ഫേസ്ബുക്ക് വക്താവ് വെളിപ്പെടുത്തി. ഇതു വഴി അവരുടെ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനും വിലയിരുത്താനും സാധിക്കാറുണ്ടെന്നും വക്താവ് അറിയിച്ചു. എന്നാല്‍ ഭൂരിപക്ഷം ആളുകളുടേയും വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കാറില്ലെന്നും, എന്നാല്‍ തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇത്തരം കുക്കീസുകളെ ഉപയോഗിച്ച് ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏത് കമ്പ്യൂട്ടറിലേക്കും നുഴഞ്ഞ് കയറാന്‍ സാധിക്കുമെന്നും വക്താവ് വ്യക്തമാക്കി.
ഫേസ്ബുക്കിനെതിരെ ഇപ്പോള്‍ അമേരിക്കന്‍ സെനറ്റര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് അവതരിപ്പിച്ച പുതിയ പരിഷ്‌കാരങ്ങള്‍ വഴി അവര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടികളിലെ രണ്ട് അംഗങ്ങള്‍ കേസ് കൊടുത്തത്.  മസ്സാച്യൂസറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റ് നേതാവ് എഡ് മാര്‍കിയും ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോ ബാര്‍ട്ടനുമാണ് അവരുടെ സ്വകാര്യ നിമിഷങ്ങളെ ഫേസ്ബുക് അധികൃതര്‍ ചൂഴ്‌ന്നെടുത്തു പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ കേസ് കൊടുത്തിരിക്കുന്നത്. നിക് കുബ്രിലോവിക്കിന്റെ പഠനം പുറത്തു വന്നതിന്ന് ശേഷമാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തത്. നേരത്തെ ഉണ്ടായിരുന്ന സെക്യൂരിറ്റി സിസ്റ്റങ്ങളെ ഒഴിവാക്കി ആര്‍ക്കും ആരുടേയും പ്രൊഫൈലുകളെ നിരീക്ഷിക്കാനുള്ള പുതിയ പദ്ധതികള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ്  ഉയര്‍ന്നു വരുന്നത്. പഴയ രീതികളെ പരിഷ്‌കരിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന പുതിയ രീതി ഒട്ടും സുരക്ഷിതമല്ലെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ പറയുന്നു. താനിതിനെ പറ്റി അമേരിക്കന്‍ സെനറ്റില്‍ ഉന്നയിക്കുമെന്ന് സെനറ്ററായ മാര്‍ക്ക് ലെവിസ് ലോസ് ആഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് ഇനി പുതിയ പദ്ധതികള്‍ ആലോചിക്കുമ്പോള്‍ എല്ലാവരേയും തൃപ്തിപെടുത്തുന്ന നിലിയില്‍ ഉള്ളതായിരിക്കണമെന്നും ഇപ്പോഴത്തെ പരിഷ്‌കാരം മുഴുവന്‍ രാജ്യങ്ങളിലേയും പ്രമുഖരായ വ്യക്തികളുടെ സ്വകാര്യതിയിലേക്കുള്ള കൈകടത്തലാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ മുന്‍നിര്‍ത്തി പുതുതായി അവതരിപ്പിച്ച ന്യൂസ് ഫീഡ് എന്നതില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഉടനടി ഉണ്ടാകുമെന്ന് ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

2 comments:

  1. നമ്മള്‍ വലയിലാണ് എന്നര്‍ത്ഥം അല്ലെ?

    ReplyDelete
  2. എന്തൊക്കെ പറഞ്ഞാലും ഫെസ് ബുക്ക് ഇല്ലാതെ യുവതയ്ക്ക് ഇന്ന് ജീവിക്കാനാവില്ലെന്ന സ്ഥിതിയാണ്.

    കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും ഒപ്പം തന്നെ നല്ല സൌഹൃദവും അറിവും ഒക്കെ നല്‍കുന്നുണ്ട് ഈ ഫെസ് ബുക്ക് എന്ന് തോന്നുന്നു

    ആശംസകള്

    ReplyDelete