Monday, July 16, 2012

റാവുത്തര്‍മാരുടെ ചരിത്രം

ആരാണ് ലോകത്തോട് അക്ഷന്തവ്യമായ അപരാധം കാട്ടുന്നത്? 
.
കാലത്തെയും ചരിത്രത്തേയും തെറ്റായി അടയാളപ്പെടുത്തി പിന്‍ ലമുറയ്ക്ക് കാലസത്യത്തെ അവ്യക്തമാക്കുന്നവരാണ്. ലോകത്ത് മറ്റെവിടെയും ഇല്ലാത്തത്ര വൈവിധ്യമുള്ള സമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഇന്ത്യയില്‍ ചാരം മൂടിക്കിടക്കുന്ന ചില കനലുകള്‍ ഉണ്ടാവുക സ്വാഭാവികം. ഊതിത്തെളിക്കുമ്പോള്‍ പ്രകാശിക്കുന്ന ചരിത്രത്തിന്റെ കനല്‍ വഴിയില്‍ ഒരു അന്വേഷണമാണു റാവുത്തര്‍മാര്‍ സമൂഹത്തെക്കുറിച്ച് നടത്തുന്നത്.

കേരളത്തില്‍ തെക്കന്‍ജില്ലകളിലും പാലക്കാട് തൃശ്ശൂര്‍ ജില്ലകളിലുമായി പൊതു ജീവിതത്തില്‍ സജീവവും, വിദ്യാഭ്യാസം, സാമ്പത്തികം, സാംസ്‌കാരികം, സാഹിത്യം, മതം, രാഷ്ട്രീയം തുടങ്ങിയവ വിവിധ മേഖലകളിലും ഇടപെട്ടു മുഖ്യധാരയിലെത്തിയ തുര്‍ക്കി വംശജരും തമിഴ്ക്കുടിയേറ്റക്കാരുമായ മുസ്ലീം സമുഹമാണ് റാവുത്തര്‍മാര്‍.

കേരളത്തിലേക്ക് കുടിയേറിയ റാവുത്തര്‍മാരെ ലിഖിതങ്ങളായ ചരിത്രങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലാത്ത ഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടു കുളങ്ങരയിലുള്ള സലിം താഴേതില്‍, ചുനക്കര ഹനീഫ എന്നിവര്‍ സ്വന്തം ജനതയുടെ തലമുറയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് ഒരു ചെറു പരിശ്രമങ്ങളായിരുന്നു. 

അഞ്ച് നൂറ്റാണ്ടെങ്കിലും അപ്പുറത്തായി തമിഴ്നാട്ടില്‍ ഒരു സംഘം നടത്തിയ ചെറുത്തു നില്‍പ്പുകളും പോരാട്ടങ്ങളും ഒടുവില്‍ ഒരു രാഷ്ട്രീയ പ്രവാസത്തിനു വഴിതെളിച്ചു. അങ്ങനെ രാഷ്ട്രീയ അഭയാര്‍ത്ഥികളായി തെക്കന്‍കേരളത്തില് കുടിയേറിയ റാവുത്തര്‍മാരുടെ വേരുകള്‍ ഊന്നിനില്‍ക്കുന്നത് ദ്രാവിഡ സ്വത്വത്തിലാണ്.

മൊഴിയും വഴിയും തയ്പാശമാണ് എന്ന തമിഴ് പരിപ്രേക്ഷ്യം മാതൃ രാജ്യത്തെയും ഭാഷയെയും ആത്മാവിനോടു ചേര്‍ത്ത് വയ്ക്കുന്ന ദ്രാവിഡ കര്‍ക്കശത്തിലലിഞ്ഞതാണ്. തുര്‍ക്കിയില്‍ നിന്നും വന്ന കച്ചവട സംഘത്തിന്റെ തലവനായ മാലിക് കഫൂറുമായി പാണ്ട്യരാജ്യത്തെ രാജാകുമാരനായ വീര പാണ്ട്യന്‍ തെറ്റിപ്പിരിയുകയും യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അങ്ങനെ വീരപാണ്ട്യന്‍ ഒളിച്ചോടി കണ്ടൂര്‍ എന്ന സ്ഥലത്തെ വനാന്തര്‍ഭാഗത്തു ഒളിച്ചു പാര്‍ത്തു. വീരപാണ്ട്യനെ തെരഞ്ഞു കണ്ടൂരിലെത്തിയ മാലിക് കഫുറും സംഘവും കണ്ടതു പാണ്ട്യരാജാവിന്റെ പ്രജകളായ ഒരു സംഘം മുഹമ്മദീയരെയാണ് തുര്‍ക്കികളോ പഠാണികളോ അഫ്ഘാനികളോ അല്ലാത്ത ഒരു സംഘം ആള്‍ക്കാര്‍. പെരുമാറ്റത്തില്‍ അവര്‍ പകുതി ഹിന്ദുവും പകുതി മുസല്‍മാനും ആയിരുന്നു. അവരുടെ ജീവിതശൈലി ഹിന്ദുകള്‍ക്ക് സമാനമായിരുന്നു. അവരെല്ലാവരും തന്നെ കലിമ ചൊല്ലാന്‍ വശമുള്ളവരായിരുന്നു. അക്കാരണത്താല്‍ മാലിക് കഫൂര്‍ അവരെ വധിച്ചില്ല. 

മാലിക് കഫൂറിന്റെ പാണ്ട്യരാജ്യത്തേക്കുള്ള പടയോട്ടത്തെക്കുറിച്ച് അമീര്‍ ഖുസ്രു നല്‍കുന്ന വിവരണത്തിലാണ് മേല്പറഞ്ഞപ്രകാരം മുഹമ്മദീയ വാസം ഉള്ളതായി പറയുന്നത്. തുര്‍ക്കി മുസ്ലിങ്ങളുടെ വരവിനും മുന്‍പ് മുതല്‍ക്കേ തന്നെ പാണ്ട്യരാജ്യത്തു മുഹമ്മദീയര്‍ താമസമുണ്ടായിരുന്നതായി ഇത് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സഞ്ചാരി ആയിരുന്ന ഇബ്ബുനു ബത്തൂത്തയും വടക്കന്‍ മുസ്ലിങ്ങളില്‍ ഉള്‍പ്പെടാത്ത ഈ മുഹമ്മദീയരെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഹോയിസലാ രാജാവായിരുന്ന ബീരബെല്ലാലയുടെ സൈന്യത്തില്‍ 20,000 മുഹമ്മദീയരടങ്ങുന്ന ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടായിരുന്നതായി ബത്തൂത്ത വിവരിക്കുന്നു.

തുര്‍ക്കിയില്‍ നിന്നെത്തിയ മുസ്ലിം കച്ചവടക്കാരും അതിന് മുമ്പ് തന്നെ ഇന്ത്യയിലെ ആദിമ സമൂഹമായ ദ്രാവിഡ വിഭാഗത്തില്‍ നിന്നും ഇസ്ലാം സ്വീകരിച്ച ഇസ്ലാമിക സമൂഹവും കാലക്രമേണ ഇഴുകിച്ചേര്‍ന്നതാണ് നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കാണുന്ന റാവുത്തര്‍മാര്‍. തുര്‍ക്കി ബന്ധം ഇന്നും റാവുത്തര്‍മാരില്‍ മായാതെ നില്‍ക്കുന്ന ഒന്നാണ് തുര്‍ക്കിയില്‍ പിതാവിനെ അത്ത എന്ന് അഭിസംബോധന ചെയ്യുന്നതും ഇവിടെ റാവുത്തര്‍മാര്‍ പിതാവിനെ അത്ത എന്ന് അഭിസംബോധന ചെയ്യുന്നതും. പഴയ ആളുകളുടെ വേഷ വിദാനത്തില്‍ ഉള്‍പ്പെടെ തുര്‍ക്കി ബന്ധം ഇന്നും നിലനില്‍ക്കുന്നു. നീളന്‍ തൊപ്പിയും റാവുത്തര്‍മാരുടെ ജൂബ പ്രേമവും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. 

നത്തദ് ഔലിയ എന്ന പേരില്‍ തമിഴ്‌നാട്ടിലെ മാനാമധുരയില്‍ ഇന്നുള്ള മഖ്ബറ റാവുത്തര്‍മാരുടെ പണ്ഡിത പിന്‍ബലത്തെയും സൂചിപ്പിക്കുന്നു. ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ നത്തദ് റാവുത്തര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന് ഒരു പഠനം സൂച്ചിപ്പിക്കുന്നു. നിരവധി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ തമിഴിലെ പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനം മുമ്പ് എല്ലാ റാവുത്തര്‍ കുടുംബങ്ങളിലും മഗ്രിബ് നിസ്‌കാരാനന്തരും പാരായണം ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. പക്ഷേ ഇന്ന് അത് അവസാനിച്ചു പോയി. അത് പാരായണം ചെയ്തു മരണമടഞ്ഞ ഒരു മഹാനായ മനുഷ്യന്റെ മയ്യിത്തില്‍ ചന്ദ്രന്‍ ഉദിച്ചുയര്‍ന്നത് കണ്ണു കൊണ്ട് കണ്ട ആളുകള്‍ ഇന്നും കടക്കാട് ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറയിലെ എല്ലാവരും പ്രഗദ്ഭരായ ആലിമീങ്ങളും ഹാഫിദീങ്ങളും കേരളം അറിയുന്ന പ്രഭാഷകരുമാണ്. 

ശൈഖ് ഇസ്മാഈല്‍ എന്ന ഒരു വലിയ്യ് റാവുത്തര്‍മാരുടെ ഇടയില്‍ ജീവിച്ചിരുന്നു. അദ്ദേഹം വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരുന്നത് ആണ്‍ പെണ്‍ വിഭാഗത്തില്‍ പെട്ട ജിന്നുകളെ ആയിരുന്നു എന്നത് വ്യക്തമായ ചരിത്രമാണ്. അദ്ദേഹത്തിന്റെ ഭാര്യ അബദ്ധത്തില്‍ ഒരു ജിന്നില്‍ ഓതിക്കെട്ടിയിരുന്ന ആണി ഊരിയതും ആ ജിന്ന് അവരെ വധിച്ച ശേഷം പോയതുമൊക്കെ ഇന്നും പ്രശസ്തമായ വാമൊഴികളാണ്. 

ഇത്തരത്തില്‍ റാവുത്തര്‍മാരുടെ ഇസ്ലാമിക ബന്ധത്തിന്റെ ചരിത്രം എഴുതിവെക്കാതെ മണ്‍മറഞ്ഞ് പോയത് അനവധിയാണ്. ചരിത്ര ഗ്രന്ഥങ്ങളില്‍ ചിലയിടത്തു മാത്രമേ റാവുത്തര്‍മാരെ വെറുതെ പരാമര്‍ശിച്ചു കാണുന്നുള്ളു പക്ഷേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക വളര്‍ച്ചക്ക് കാരണക്കാരായവരാണ് റാവുത്തര്‍മാര്‍. തമിഴ്‌നാടിന്റെ കടല്‍തീരത്ത് വന്നിറങ്ങിയ സ്വഹാബത്തിന്റെ പിന്‍മുറക്കാരാണ് ഇവരെന്നും ഒരു പഠനം വ്യക്തമാക്കുന്നു. മഹാനായ ടിപ്പു സുല്‍ത്താന്‍ റാവുത്തറായിരുന്നുവെന്നും ഒരു പഠനം വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ചരിത്ര പഠനത്തിലേക്ക് ഈ ചെറു ലേഖനം കാരണമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

റാവുത്തര്‍മാര്‍ തിങ്ങി പാര്‍ക്കുകയും ഇന്നും റാവുത്തര്‍ എന്ന അസ്ഥിത്വം നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുകയും ചെയ്യുന്ന പന്തളം കടയ്ക്കാട് എന്ന് പ്രദേശത്തെ സംബന്ധിച്ച് 1980 കളില്‍ മാതൃഭൂമിയില്‍ വന്ന ഒരു ലേഖനം






No comments:

Post a Comment